ദൈവത്തിന് ഒരായിരും നന്ദി... കേരളത്തിലെ ഏറ്റവും വലിയ തിരുമേനിയായി മാര്‍ ക്രിസോസ്റ്റം മാറിയപ്പോഴും വന്നവഴി മറക്കാത്ത സാധാരണക്കാരന്‍; പെരുവെള്ളത്തില്‍ നിന്ന് വലിച്ചുകയറ്റിയ ദൈവത്തിന്റെ വഴിയേ തന്നെ പിതാവും പുത്രനും നടന്നു; മരിക്കാത്ത ഓര്‍മ്മകള്‍

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ജീവിതം ഒരു വരദാനം പോലെയാണ്. മണിമലയാര്‍ കരകവിഞ്ഞൊഴുകിയ 1882ലെ ഒരു വെള്ളപ്പൊക്ക കാലത്ത് കല്ലൂപ്പാറ ഓടങ്കോട്ടു തുരുത്തില്‍ താമസിച്ചിരുന്ന ഒരു കുടുംബത്തിന്റെ കൊച്ചു വീട്ടില്‍ വെള്ളം കയറാന്‍ തുടങ്ങി.
കുറച്ചുമാറി വെള്ളംകയറാത്ത കുടുംബവീടുള്ളതിനാല്‍ രാത്രി തന്നെ വള്ളത്തില്‍ അങ്ങോട്ടു യാത്ര തിരിച്ചു. വെള്ളം നല്ല വരവായിരുന്നു. ആറു മാത്രമല്ല, സമീപത്തെ പാടങ്ങളും പുരയിടങ്ങളുമെല്ലാം കരകവിഞ്ഞ് വെള്ളം ഒഴുകുകയാണ്.
പെട്ടെന്നാണ് ഒഴുക്കിനു ശക്തി കൂടി ഓളമടിച്ച് വള്ളത്തില്‍ വെള്ളം കയറാന്‍ തുടങ്ങിയത്. ആറുമാസം പ്രായമായ ഒരു കുട്ടിയെയും പിടിച്ചാണ് ഗൃഹനാഥന്‍ വള്ളം തുഴഞ്ഞിരുന്നത്. അമരത്ത് മറ്റൊരു ബാലന്‍ തുഴയുന്നു. വള്ളം നിറയെ വീട്ടുസാധനങ്ങള്‍. വള്ളം മറിഞ്ഞ് വെള്ളത്തില്‍ പോയെങ്കിലും കുഞ്ഞ് പിതാവിന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു കിടന്നു.
അധികനേരം വെള്ളത്തില്‍ പതച്ചുനില്‍ക്കാന്‍ പറ്റില്ലെന്നു മനസ്സിലാക്കിയ ഗൃഹനാഥന്‍ ഉച്ചത്തില്‍ നിലവിളിച്ചു. കലമണ്ണില്‍ ഈപ്പച്ചന്റെ ശബ്ദം രാത്രിയുടെ യാമത്തിലും നാട്ടുകാര്‍ തിരിച്ചറിഞ്ഞു. വള്ളവുമായി എത്തി ആ കുടുംബത്തെ സമീപവാസികള്‍ രക്ഷിച്ചു. അന്ന് വെള്ളപ്പൊക്കത്തില്‍നിന്നു രക്ഷപ്പെട്ട ശിശുവാണ് കലമണ്ണില്‍ കെ. ഇ ഉമ്മനച്ചന്‍; മാര്‍ ക്രിസോസ്റ്റത്തിന്റ പിതാവ്. മാര്‍ത്തോമ്മാ സഭയ്ക്ക് മറക്കാനാവാത്ത ആദ്യകാല വൈദികന്‍.
പെരുവെള്ളത്തില്‍ നിന്നു രക്ഷിച്ചവന്റേതാണ് താനെന്ന് കലമണ്ണിലച്ചന്‍ വിശ്വസിച്ചു. പിതാവിന്റെ ഈ വിശ്വാസം മാര്‍ ക്രിസോസ്റ്റം ചെറുപ്പം മുതലേ പിന്തുടര്‍ന്നു. കോഴഞ്ചേരി കുറുന്തോട്ടിക്കല്‍ ഉണ്ണിയായിരുന്നു ക്രിസോസ്റ്റത്തിന്റെ ജ്ഞാന പിതാവ്. ജന്മനാളുകളില്‍ ഇദ്ദേഹം സന്ദര്‍ശിച്ച് പ്രാര്‍ഥിക്കുമായിരുന്നു.
വര്‍ഷത്തിലൊരിക്കലെങ്കിലും ഉമ്മനച്ചന്‍ മക്കളെയെല്ലാം വിളിച്ചുചേര്‍ത്ത് പ്രാര്‍ഥിക്കുമായിരുന്നു. ഇത് കുടുംബത്തിലെ സഹോദര ബന്ധം ദൃഢപ്പെടുന്നതിനു കാരണമായി. വിദ്യാഭ്യാസ കാലത്ത് പഠനത്തിനുള്ള പണം കൊടുത്തിട്ട് പിതാവ് പറയുമായിരുന്നു: ഞാന്‍ മാസംതോറും വാങ്ങുന്നത് സുവിശേഷ വേല ചെയ്യുന്നതിന്റെ പ്രതിഫലമാണ്. അതാണ് ഞാന്‍ നിനക്ക് ഫീസ് അടയ്ക്കാനായി തരുന്നത്. ഭാവിയില്‍ നീ അത് സുവിശേഷ ഘോഷണത്തിനായി തിരികെ നല്‍കണം. മാര്‍ ക്രിസോസ്റ്റത്തിന്റെ കയ്യില്‍ പണം നില്‍ക്കാത്തതിന്റ കാരണവും മറ്റൊന്നല്ല.
കാലം ചെയ്ത ഏബ്രഹാം മാര്‍ത്തോമ്മാ, റവ. പി.ഐ. മത്തായി പ്ലാവുങ്കല്‍, റവ. പി.ജെ. തോമസ്, എന്നിവര്‍ ബാല്യകാലത്ത് ക്രിസോസ്റ്റത്തിന് ആത്മീയ തണലേകിയവരാണ്.
ആലുവ കോളജ് പ്രിന്‍സിപ്പലായിരുന്ന എ.എം. വര്‍ക്കി, അധ്യാപകരായ എം. ഇട്ടിയേര, സി.പി. മാത്യു എന്നിവരും യുവാവായ ക്രിസോസ്റ്റത്തിന്റെ വ്യക്തി ജീവിതത്തില്‍ സ്വാധീനം ചെലുത്തി. ഇന്ദിരാഗാന്ധിയുടെ സെക്രട്ടറിയായിരുന്ന പി.സി. അലക്‌സാണ്ടര്‍, സി.എം. സ്റ്റീഫന്‍, കെ.ഐ. തോമസ്, പ്രഫ. എം.പി. മന്മഥന്‍ എന്നിവര്‍ കോളജില്‍ ക്രിസോസ്റ്റത്തിന്റെ സമകാലീകരായിരുന്നു.
വിദ്യാര്‍ഥിജീവിതകാലത്ത് ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായത് ക്രിസോസ്റ്റത്തിന്റെ മനസ്സില്‍ ദേശീയ വീക്ഷണം വേരുപിടിക്കുന്നതില്‍ സഹായിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം നാട്ടിലെ ചെറുപ്പക്കാരെ ഇളക്കിമറിച്ചു. ഗാന്ധിജി മാത്രമല്ല, നെഹ്‌റുവും ബാലഗംഗാധര തിലകനുമൊക്കെ വലിയ മെത്രാപ്പൊലീത്തയില്‍ പിന്നീട് കണ്ട പല വിശാല കാഴ്ചപ്പാടുകളും രൂപപ്പെടുത്തുന്നതില്‍ നിശബ്ദമായ പങ്കു വഹിച്ചു.
വൈദിക പാരമ്പര്യമുള്ള കുടുംബമാണ് കല്ലൂപ്പാറ അടങ്ങപ്പുറത്ത്. മാര്‍ ക്രിസോസ്റ്റത്തിന്റെ പിതാവ് കെ.ഇ. ഉമ്മനച്ചന്റെ സഹോദരന്‍ കലമണ്ണില്‍ യാക്കോബ് കശീശയ്ക്കു മുമ്പേ അടങ്ങപ്പുറത്ത് കെ.ഇ. ജേക്കബ് കശീശയും ഉണ്ടായിരുന്നു. യാക്കോബ് കശീശ മാത്യൂസ് മാര്‍ അത്താനാസിയോസില്‍ നിന്നു പട്ടമേറ്റ് നവീകരണ പക്ഷത്ത് ഉറച്ചു നിന്നയാളാണ്.
ധര്‍മിഷ്ഠന്‍ എന്നറിയപ്പെട്ടിരുന്ന മാര്‍ ക്രിസോസ്റ്റത്തിനു രണ്ടു സഹോദരന്മാരും രണ്ടു സഹോദരിമാരുമാണുള്ളത്. ജ്യേഷ്ഠ സഹോദരന്‍ ഇ.എസ്. ഉമ്മന്‍ ആഫ്രിക്കയില്‍ അധ്യാപകനായിരുന്നു. പിന്നീട് ബെംഗളൂരുവില്‍ തോട്ടം ഉടമയായി.
കുവൈത്തില്‍ ഡോക്ടറായി ജോലി ചെയ്ത് പില്‍ക്കാലത്ത് കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിക്ക് നേതൃത്വം നല്‍കിയ ഡോ. ജേക്കബ് ഉമ്മനാണ് മറ്റൊരു സഹോദരന്‍. മറിയ, സൂസി എന്നിവരായിരുന്നു സഹോദരിമാര്‍.
a
https://www.facebook.com/Malayalivartha
























