തലയില്‍ കൈവച്ച് സഖാക്കള്‍.... കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയെ വീഴ്ത്താന്‍ നേരത്തെ തന്നെ പ്ലാന്‍ ആവിഷ്‌ക്കരിച്ചു; ചെന്നിത്തലയുടെ യാത്ര കൊല്ലത്തെത്തിയതോടെ ആദ്യ വെടി പൊട്ടിച്ച് ആഴക്കടല്‍ എടുത്തിട്ടു; വിഷ്ണുനാഥിനെ കുണ്ടറയിലെത്തിച്ചത് വ്യക്തമായ പ്ലാനോടെ; എന്‍എസ്എസ് പ്രവര്‍ത്തിച്ചതോടെ ബിജെപി വോട്ടുകള്‍ മറിച്ചതായി ആരോപണം

സിപിഎമ്മിനെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയായിരുന്നു മന്ത്രി മേഴ്‌സികുട്ടിയമ്മയുടെ പരാജയം. ഒരു മന്ത്രിയെ ഇത്രയും വിദഗ്ധമായി വീഴ്ത്തിയത് ഇതാദ്യമാണ്. ജലീല്‍ പോലും പിടിച്ചു നിന്നപ്പോള്‍ മേഴ്‌സിക്കുട്ടിയമ്മ വീണുപോയി. ചെന്നിത്തലയുടെ യാത്ര കൊല്ലത്തെത്തിയതോടെയാണ് ആദ്യ വെടി പൊട്ടിച്ച് ആഴക്കടല്‍ എടുത്തിട്ടത്. അതില്‍ സര്‍ക്കാര്‍ വീണില്ലെങ്കിലും മേഴ്‌സിക്കുട്ടിയമ്മയെ വീഴ്ത്താനായി.
സംസ്ഥാനത്തെ എല്‍.ഡി.എഫ് തരംഗത്തിലും കുണ്ടറയിലെ സ്ഥാനാര്‍ത്ഥി ജെ. മേഴ്‌സിക്കുട്ടി അമ്മയെ വീഴ്ത്തിയത് ബി.ജെ.പി വോട്ടിലെ ചോര്‍ച്ചയെന്നാണ് ആരോപണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടുത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് 20,257 വോട്ടുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കളത്തിലിറങ്ങിയ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിക്ക് 6,097 വോട്ടുകളെ ലഭിച്ചുള്ളു. ബി.ജെ.പി വോട്ട് ചോര്‍ന്ന് പി.സി. വിഷ്ണുനാഥിന് ലഭിച്ചതാണ് മേഴ്‌സിക്കുട്ടിഅമ്മയ്ക്ക് അടിതെറ്റാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്‍.എസ്.എസും പി.സി. വിഷ്ണുനാഥിന് വേണ്ടി പരസ്യമായിരംഗത്തിറങ്ങിയിരുന്നു.
കുണ്ടറയില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മയുടെ കനത്ത തോല്‍വിക്ക് പിന്നില്‍ സാമുദായിക സമവാക്യമോ അതോ ആഴക്കടല്‍ വിവാദമോയെന്ന ചര്‍ച്ച മുറുകുന്നു. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദം ഉയര്‍ത്തിയാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.
ആഴക്കടല്‍ വിവാദത്തിനപ്പുറം ജാതീയ സമവാക്യങ്ങളാണ് വിധി നിര്‍ണയിച്ചതെന്ന വാദമാണ് ശക്തമാകുന്നത്. യു.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുനില മെച്ചപ്പെടുത്തി. 27,754 വോട്ടുകളുടെ വര്‍ദ്ധനവാണ് ഇത്തവണയുണ്ടായത്. ഇതേസമയം എന്‍.ഡി.എയ്ക്ക് 14,160 വോട്ടുകള്‍ കുറയുകയും ചെയ്തു. ബി.ഡി.ജെ.എസിന്റെ വനജ വിദ്യാധരനാണ് എന്‍.ഡി.എയ്ക്ക് വേണ്ടി മത്സരിച്ചത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വിഷ്ണുനാഥിനെ അനുകൂലിക്കുന്ന സാമുദായം യോഗം ചേരുകയും യു.ഡി.എഫ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. വൈകിയാണ് കുണ്ടറയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.സി. വിഷ്ണുനാഥ് പ്രചാരണത്തിനിറങ്ങിയതെങ്കിലും പ്രവര്‍ത്തനം ശക്തമായിരുന്നു.
ഇതേ സാമുദായിക കേന്ദ്രങ്ങളില്‍ നിന്ന് വിഷ്ണുനാഥിന് വേണ്ടി അണിയറയില്‍ കൃത്യമായ നീക്കങ്ങളും നടത്തിയിരുന്നു. അതിനാലാണ് കഴിഞ്ഞ തവണ 30,000ന് മുകളില്‍ നേടിയ മേഴ്‌സിക്കുട്ടിഅമ്മയുടെ ഭൂരിപക്ഷം തകര്‍ത്ത് പി.സി.വിഷ്ണുനാഥിന് 4,454 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കാനായത്. 2001ന് ശേഷം ആദ്യമായാണ് കുണ്ടറയില്‍ യു.ഡി.എഫ് വിജയിക്കുന്നത്.
കുണ്ടറ ബി.ഡി.ജെ.എസിന് നല്‍കിയതിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. പ്രചാരണത്തില്‍ നിന്ന് പിന്‍വാങ്ങിയ പ്രവര്‍ത്തകര്‍ സംസ്ഥാന നേതൃത്വം ഇടപെട്ട ശേഷമാണ് പുറമേ സജീവമായത്. പക്ഷെ വോട്ട് പെട്ടിയിലാക്കാന്‍ ആത്മാര്‍ത്ഥ ശ്രമം ഉണ്ടായില്ല, അതല്ലെങ്കില്‍ വോട്ട് മറിച്ചുവെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കുണ്ടറ മണ്ഡലത്തില്‍ എന്‍.ഡി.എയ്ക്ക് മുപ്പതിനായിരത്തില്‍ അധികം വോട്ട് ലഭിച്ചിരുന്നു. കുണ്ടറ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഇളമ്പള്ളൂര്‍, പെരിനാട് പഞ്ചായത്തുകളിലെ പ്രധാന പ്രതിപക്ഷം എന്‍.ഡി.എയാണ്. കൊറ്റങ്കര പഞ്ചായത്തിലും യു.ഡി.എഫിനേക്കാള്‍ മുന്നിലാണ്. തൃക്കോവില്‍വട്ടത്ത് ഇത്തവണ കൂടുതല്‍ സീറ്റ് നേടിയിരുന്നു. പക്ഷെ ഈ മേഖലയിലെങ്ങും എന്‍.ഡി.എ ഇപ്പോള്‍ തല ഉയര്‍ത്തിയില്ല.
പി.സി. വിഷ്ണുനാഥിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ എന്‍.എസ്.എസ് ജെ. മേഴ്‌സിക്കുട്ടിഅമ്മയെ പരാജയപ്പെടുത്താനുള്ള ശ്രമം തുടങ്ങിയതായി സൂചനയുണ്ട്. പലയിടങ്ങളിലും ഈ ലക്ഷ്യത്തോടെ വിളിച്ച കരയോഗം യോഗങ്ങള്‍ തര്‍ക്കത്തിലാണ് പിരിഞ്ഞത്. പക്ഷെ എന്‍.എസ്.എസിന് കൂടുതല്‍ വോട്ട് ചോര്‍ത്താനായോ എന്നതില്‍ വ്യക്തയില്ല.
"
https://www.facebook.com/Malayalivartha
























