ബോംബ് സ്ഫോടനത്തിൽ കുട്ടികൾക്ക് പരിക്ക്... ബോംബ് ശേഖരണ കേന്ദ്രമാണോ കണ്ണൂർ?

രാഷ്ട്രീയ അക്രമങ്ങള്‍ക്കായി ശക്‌തി കേന്ദ്രങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഭരിക്കുന്ന ബോംബുകള്‍ പൊട്ടി നിരപരാധികള്‍ക്ക് പരുക്കേല്‍ക്കുന്ന ദുരന്തകഥ തുടർകഥയാവുകയാണ്. കണ്ണൂരിലെ ബോംബ് രാഷ്‌ട്രീയചരിത്രം പരിശോധിക്കുമ്പോള്‍ ഇത്തരത്തില്‍ നിരവധി പേരാണ് ഇരകളായിരിക്കുന്നത്. ഇന്നലെ രണ്ട് പിഞ്ചുകുട്ടികള്‍ക്കാണ് ബോളാണെന്ന് കരുതി കളിക്കാനെടുത്ത ഐസ്‌ക്രീം ബോംബ് പൊട്ടിത്തെറിച്ചു പരുക്കേറ്റത്.
ഒന്നര വയസുകാരനടക്കം രണ്ടുപേർക്കാണ് പരിക്കേറ്റത്. ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയ ഐസ്ക്രീം കപ്പ് വീട്ടിൽ കൊണ്ടു വന്ന് കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരിട്ടിക്കടുത്ത് പടിക്കച്ചാലിൽ സഹോദരങ്ങളായ മുഹമ്മദ് ആമീൻ മുഹമ്മദ് റഹീദ് എന്നിവർക്കാണ് പരിക്കേറ്റത്. മുഹമ്മദ് ആമീന്റെ പരിക്ക് സാരമുള്ളതാണ്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേിലേക്ക് മാറ്റി.
ഇന്നലെ രാവിലെയാണ് അപകടം നടന്നത്. വീടിനകത്ത് വെച്ചാണ് കുട്ടികൾ ബോംബ് തുറന്നത്. ഐസ്ക്രീം ബോൾ കുത്തിപ്പൊളിക്കാൻ ശ്രമിച്ചപ്പോൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അമീന്റെ നെഞ്ചിലും കാലിലും ചീളുകൾ തറച്ച് നല്ലപോലെ പരിക്കേറ്റിട്ടുണ്ട്.
റഹീദിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരികെ കൊണ്ടു വന്നു. അമീന്റെയും റഹീദിന്റെയും കുടുംബം പടിക്കച്ചാലിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഈ പ്രദേശങ്ങളിൽ ആളൊഴിഞ്ഞ പറമ്പിൽ ഇത്തരത്തിൽ ബോംബ് സൂക്ഷിക്കാറുണ്ട്. കതിരൂരിൽ കുറച്ച് ദിവസം മുൻപാണ് ബോംബ് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തികൾ തകർന്നത്.
തെരഞ്ഞെടുപ്പ് സമയത്ത് സംഘർഷം പതിവുള്ള സ്ഥലമാണിത് എന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തയ്യാറാക്കിയ ഐസ്ക്രീം ബോംബാണിതെന്നാണ് പ്രാഥമിക നിഗമനം. എന്തായാലും സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ആഴ്‌ചകള്‍ക്ക് മുന്‍പ് കതിരൂരില്‍ ബോംബ് നിര്‍മാണത്തിനിടെ അറ്റുപോയതു സി.പി.എം പ്രവര്‍ത്തകന്റെ കൈപ്പത്തിയാണ്. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് കൈപത്തിയും അറ്റുപോയ സി പി എം പ്രവർത്തനകനായ നിജേഷ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ബോംബ് നിർമ്മാണത്തിനിടെ ആയിരുന്നു സ്ഫോടനം. പ്രാദേശിക സിപിഎം പ്രവർത്തകനായ നിജേഷിന്‍റെ നേതൃത്വത്തിലാണ് ബോംബ് നിർമ്മാണം നടന്നത്. അതിനിടെയാണ് ഉഗ്ര ശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിച്ചത്.
അപകടത്തിൽ നിജേഷിന്‍റെ രണ്ടു കൈപ്പത്തിയും അറ്റുതൂങ്ങിയ നിലയിൽ ആയിരുന്നു. നിജേഷിന്‍റെ അറ്റുപോയ വിരലുകൾ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നിരപരാധികള്‍ക്കു പരുക്കേല്‍ക്കുന്നതു പോലെ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടാകുന്നതും നിര്‍മിച്ചയാള്‍ക്കു പരുക്കുപറ്റുന്നതും മരണം സംഭവിക്കുന്നതും കണ്ണൂരില്‍ പുതുമയുള്ള കാഴ്ചയല്ല.
നിര്‍മാണത്തിനിടെ ബോംബ് പൊട്ടി ഒന്‍പതു മരണമാണ് 1998നു ശേഷം കണ്ണൂരിലുണ്ടായത്. 1998ല്‍ ഒരേ അപകടത്തില്‍ രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ മരിച്ചിരുന്നു. കതിരൂര്‍ കൊങ്കച്ചിയിലായിരുന്നു സംഭവം. 2002ല്‍ പാനൂരില്‍ സെന്‍ട്രല്‍ പൊയിലൂരിലെ വീട്ടില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി ബി.ജെ.പി പ്രവര്‍ത്തകരായ അശ്വിന്‍കുമാറും സുരേന്ദ്രനും മരിച്ചു.
മുന്‍പ് തെരഞ്ഞെടുപ്പ് ദിനത്തില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ അഷ്‌ന എന്ന പെണ്‍കുട്ടിക്ക് സ്‌ഫോടനത്തില്‍ കാല്‍ നഷ്‌ടപ്പെട്ടതും ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന കൂട്ടത്തില്‍ ലഭിച്ച സ്‌റ്റീല്‍ പാത്രത്തിന്റെ മൂടി തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അമാവാസി എന്നയാൾക്ക് പരുക്കേറ്റതും ഏറെ ചര്‍ച്ചയായിരുന്നു.
https://www.facebook.com/Malayalivartha
























