സ്വർണനാവുളള, ചിരിക്കും നർമ്മത്തിനും ആത്മീയതയുണ്ടെന്ന് പഠിപ്പിച്ച വലിയ ഇടയൻ, പൗരോഹിത്യം മനുഷ്യ നന്മക്ക് മാത്രം പ്രയോഗിച്ച് അധികാര രാഷ്ട്രീയത്തിൽ നിന്ന് മാറി ജീവിച്ച, ചിരിയേക്കാൾ ചിന്ത നിറച്ച മാർ ക്രിസോസ്റ്റം വിട പറയുമ്പോൾ

എല്ലാ മനുഷ്യരിലും ദൈവത്തെ കണ്ട വലിയ ഇടയനാണ് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം. പൗരോഹിത്യം മനുഷ്യ നന്മക്ക് മാത്രം പ്രയോഗിച്ച അധികാര രാഷ്ട്രീയത്തിൽ നിന്ന് മാറി ജീവിച്ച അദ്ദേഹം ചിരിയേക്കാൾ ചിന്ത നിറച്ച നർമ്മങ്ങളിലൂടെ മനുഷ്യനു മാതൃക കാട്ടിയ വലിയ ഇടയനാണ്.
ഭാഷണത്തെ പ്രസാദമാർന്ന സർഗാത്മക കർമ്മമായി ആവിഷ്‌കരിച്ചിരുന്ന അദ്ദേഹം പ്രസംഗ വേദികളിൽ നിരന്തരം ഫലിതങ്ങളുടെയും ആശയങ്ങളുടെയും സ്‌ഫോടനങ്ങൾ സൃഷ്‌ടിച്ച് കൊണ്ടേയിരുന്നു.
ഒരു ദിവസം ഏഴു വേദികളിൽ വരെ പ്രധാന പ്രാസംഗികന്റെ റോളിൽ തിളങ്ങിയിരുന്ന ക്രിസോസ്റ്റം തിരുമേനി ഉൽഘാടകനായും അദ്ധ്യക്ഷനായും മുഖ്യ പ്രഭാഷകനായും അനുഗ്രഹ പ്രഭാഷകനായും കേൾവിക്കാരുടെ ഹൃദയം കവർന്നു. അൾത്താരയ്‌ക്കപ്പുറം ആൾത്തിരക്കിനിടയിൽ കഴിഞ്ഞ അദ്ദേഹം വിപുലമായ സുഹൃത്ത് വലയത്തിനുടമയായിരുന്നു.
ഇന്ദിരാ ഗാന്ധി മുതൽ നരേന്ദ്ര മോദി വരെ, ഇ.എം. എസും കെ. കരുണാകരനും മുതൽ പിണറായി വിജയൻ വരെ. എ. പി. ജെ അബ്ദ്ദുൾ കലാം മുതൽ അമൃതാനന്ദമയി വരെ അങ്ങനെ ഇരവിപേരൂരിന്റെ ഇത്തിരി വട്ടത്തിൽ തുടങ്ങി ഈ ലോകത്തിന്റെ മുക്കിലും മൂലയിലും വരെ മനുഷ്യ ബന്ധങ്ങളുണ്ടാരിന്നു അദ്ദേഹത്തിന്.
കാരുണ്യ പ്രവർത്തനങ്ങൾ മുതൽ കക്ഷി രാഷ്ട്രീയം വരെ എന്തിലും ഏതിലും നർമ്മത്തിന്റെ മേമ്പൊടി ചേർത്ത് ക്രിസോസ്റ്റമെടുത്ത നിലപാടുകൾ എന്നും സഭയ്ക്കും സമൂഹത്തിനും അതീതമായി നിന്നു. അദ്ദേഹം പലപ്പോഴും സ്വയം നർമ്മമാകാറുണ്ടായിരുന്നു. കണ്ണിറുക്കി കാണിച്ച് മുഖം നോക്കാതെ കളിയാക്കുന്ന അദ്ദേഹത്തെ കേട്ടിരിക്കുന്നവർക്ക് ഒരിക്കലും മുഷിച്ചിലുണ്ടായിരുന്നില്ല.
ക്രിസോസ്റ്റം എന്ന പേരിന്റെ അർത്ഥം സ്വർണ നാവുളളവൻ എന്നാണ്. അത് അന്വർത്ഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ആത്മീയ ജീവിതം. ക്രിസോസ്റ്റം തിരുമേനിയുടെ സാമൂഹിക ഇടപെടലുകൾക്ക് സ്വാതന്ത്യ സമരകാലത്തോളം പഴക്കമുണ്ട്.
ആറന്മുള പോലുളള അവകാശ പോരാട്ടങ്ങളിൽ എന്നും ജനങ്ങൾക്കൊപ്പമായിരുന്നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ നിലപാട്. രാഷ്ട്രീയം കത്തുന്ന കേരളത്തിൽ പക്ഷേ, സഭയുടേയോ സമുദായത്തിന്റെോ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഒരു വാക്ക് പോലും ക്രിസോസ്റ്റം പറഞ്ഞിട്ടുണ്ടാകില്ല.
മലങ്കര മാർത്തോമാ സഭ വലിയ മെത്രാപ്പൊലീത്ത ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം, ഏവർക്കും ഒരു ഞെട്ടലോടെ ഇന്നു പുലർച്ചെ 1.15ന് കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കാലം ചെയ്തു. 104 വയസ് ആയിരുന്നു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ചിരിക്ക് മനുഷ്യന്റെ ജീവിതത്തിൽ എന്ത് പ്രാധാന്യമാണ് ഉള്ളതെന്ന് ചിലരെങ്കിലും ചോദിക്കാം, എന്നാൽ അതിനൊരു ഉത്തമ ഉദാഹരണമാണ് നമ്മിൽ നിന്നും അടർന്നുപോയ ക്രിസോസ്റ്റം തിരുമേനി.
എട്ടു വര്‍ഷത്തോളം അദ്ദേഹം സഭാധ്യക്ഷനായിരുന്നു. നര്‍മത്തില്‍ ചാലിച്ച പ്രഭാഷണങ്ങളിലൂടെയാണ് വലിയ മെത്രാപ്പൊലീത്താ കേൾവിക്കാരുടെ പ്രിയപ്പെട്ട വലിയ തിരുമേനിയായത്. മാര്‍ത്തോമ്മാ സഭയിലെ പ്രമുഖ വൈദികനും വികാരി ജനറാളുമായിരുന്ന ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഇ.ഉമ്മന്റെയും കളക്കാട് നടക്കേ വീട്ടില്‍ ശോശാമ്മയുടെയും രണ്ടാമത്തെ മകനായി 1918 ഏപ്രില്‍ 27-ന് ജനിച്ചു. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു പേര്.
മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളിലായുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ആലുവ യു.സി. കോളേജിലായിരുന്നു ബിരുദപഠനം. ബെംഗളൂരു, കാന്റര്‍ബെറി എന്നിവിടങ്ങളില്‍ നിന്നായി വേദശാസ്ത്രവും പഠിച്ചു. 1940- ൽ ഇരവിപേരൂര്‍ പള്ളിയില്‍ വികാരിയായാണ് ദൈവ ശുശ്രൂഷയുടെ ഔദ്യോഗിക തുടക്കം.
1999 ഒക്ടോബര്‍ 23-ന് മെത്രാപ്പൊലീത്തായായി. 2007 ഓഗസ്റ്റ് 28-ന് സ്ഥാനത്യാഗത്തിനു ശേഷം മാരാമണ്ണിലെ ജൂബിലി മന്ദിരത്തില്‍ കഴിഞ്ഞിരുന്ന ക്രിസോസ്റ്റത്തെ പിന്നീട് ശാരീരിക അവശതകളെത്തുടര്‍ന്ന് വിശ്രമജീവിതത്തിനായി കുമ്പനാട്ടെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. രാജ്യം പത്മഭൂഷൺ വരെ നൽകി ആദരിച്ച ആ മഹാൻ വിടപറയുന്നത് ചിരിക്കും നർമ്മത്തിനും ആത്മീയതയുണ്ടെന്ന് പൊതുസമൂഹത്തെ പഠിപ്പിച്ച ശേഷമാണ്.
https://www.facebook.com/Malayalivartha
























