ബിജെപി അവലോകനയോഗത്തിൽ നേതാക്കന്മാർ തമ്മിലടി: വി വി രാജേഷ് കള്ളക്കണക്ക് നിരത്തുന്നുവെന്ന് ആരോപണം: ഒടുവിൽ കെ സുരേന്ദ്രന്റെ ഇടപെടൽ

ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകനത്തിൽ പൊട്ടിതെറി. ജെ ആർ പത്മകുമാർ എസ് സുരേഷ് അടക്കമുള്ളവർ വിമർശനമുയർത്തി. ബിജെപിക്കുള്ളിലെ ഭിന്നതകൾ മറനീക്കി പുറത്ത് വരികയാണ്. വി വി രാജേഷ് കള്ളക്കണക്ക് നിരത്തുന്നുവെന്ന് സുരേഷ് ആരോപിക്കുക യുണ്ടായി. നടപടിയെടുക്കുമെന്ന് സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.
നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന ബിജെപി ജില്ലാ യോഗത്തിലാണ് നേതാക്കൾ തമ്മിലുള്ള ഭിന്നതരൂക്ഷമായി വെളിപ്പെട്ടു വന്നത്. സംസ്ഥാന ട്രഷറർ ജെ ആർ പത്മകുമാർ, സംസ്ഥാന സെക്രട്ടറി എസ് സുരേഷ് എന്നിവരാണ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. നെടുമങ്ങാട് മണ്ഡലത്തിൽ ജെ ആർ പത്മകുമാറിന് പകരം ശോഭാ സുരേന്ദ്രനോ, വി വി രാജേഷോ ആയിരുന്നെങ്കിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമായിരുന്നെന്ന മണ്ഡലം പ്രസിഡന്റ് വിജയകുമാറിന്റെ പരാമർശമാണ് പ്രശ്നങ്ങൾക്ക് ആരംഭം കുറിച്ചത് .
മണ്ഡലം പ്രസിഡന്റിന്‌റെ വാക്കുകൾ തന്നെ അപമാനിക്കുന്നതാണെന്ന് പറഞ്ഞ പതമകുമാർ പാർട്ടി പലയിടങ്ങളിലും നിഷ്‌ക്രിമായതിന്റെ പട്ടിക നിരത്തി. സ്ഥാനാർത്ഥിയായി എത്തിയതു മുതൽ വിജയകുമാറിന്‌റെ പെരുമാറ്റം മോശമായിരുന്നു. ബഹുഭൂരിപക്ഷം കമ്മിറ്റികളും ആവശ്യപ്പെട്ടതിനെ തുടർന്നാണ് താൻ സ്ഥാനാർത്ഥിയായത്. മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരായ പരാതി നേതൃത്വത്തിന് എഴുതി നൽകുമെന്നും പത്മകുമാർ യോഗത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്‌റെ അറിവോടെ പത്മകുമാറിനെ അപമാനിക്കാനുള്ള നീക്കമാണ് നടന്നതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം.
ഇതിനിടെ വി വി രാജേഷും മുൻ പ്രസിഡന്റ് എസ് സുരേഷും തമ്മിൽ ഭിന്നത ഉടലെടുക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിയ്ക്കിടയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായെന്ന് ജില്ലാ പ്രസിഡന്റ് വി വി രാജേഷ് പറഞ്ഞു. ഇതോടെയാണ് മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ എസ് സുരേഷ് രാജേഷിനെതിരെ രംഗത്തെത്തിയത്. കള്ളക്കണക്കുകൾ പറഞ്ഞ് പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കരുത്. തോൽവി സംബന്ധിച്ച് ചില പ്രധാന കാര്യങ്ങൾ പറയാനുണ്ട്. സംസ്ഥാന സെക്രട്ടറിയായതിനാൽ വിശദമായി മേൽക്കമ്മറ്റിയിൽ കാര്യങ്ങൾ ബോധിപ്പിക്കുമെന്നും സുരേഷ് വ്യക്തമാക്കി. കാര്യങ്ങൾ വഷളാകുന്നത് കണ്ട സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ഉടൻ ജില്ലാ കോർ കമ്മിറ്റി വിളിച്ച് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന് പറഞ്ഞ് രംഗം ശാന്തമാക്കി.
അതേസമയം മണ്ഡലങ്ങളിലെ ബിജെപി വോട്ട് ചോർച്ചയിൽ ഭാരവാഹികൾ മറുപടി പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു. വർക്കല, വാമനപുരം ഉൾപ്പെടെയുള്ള ഇടങ്ങളിൽ മുന്നണി സ്ഥാനാർത്ഥികൾക്കെതിരെ പലരും പ്രവർത്തിച്ചു. സമൂഹ മാധ്യമങ്ങളിലടക്കം സ്ഥാനാർത്ഥികൾക്കെതിരെ പ്രചാരണം നടത്തി. അത്തരക്കാരുടെ പട്ടിക തയ്യാറാക്കാൻ നിർദേശിച്ച സുരേന്ദ്രൻ നടപടി ഉറപ്പാണെന്നും വ്യക്തമാക്കി. ബിഡിജെഎസ്, കേരള കാമരാജ് കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കെതിരെയും രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. ഇരു പാർട്ടികളും പേരിൽ മാത്രമാണുള്ളത്. ബിഡിജെഎസിന്‌റെ വോട്ട് കൂടുതലും ഇടതു മുന്നണിക്ക് പോയി. കോവളത്ത് കേരള കാമരാജ് കോൺഗ്രസ് ഒരിടത്തുപോലും സജീവമായി ഇറങ്ങിയില്ലെന്ന് മണ്ഡലം പ്രസിഡന്റ് അഡ്വ. രാജ്‌മോഹൻ കുറ്റപ്പെടുത്തി.
അതേസമയം നേമത്ത് ഉണ്ടായിരുന്ന സീറ്റ് പോലും നഷ്ടമായ അവസ്ഥയിലാണ് കേരളത്തിൽ ബിജെപി ഇപ്പോൾ ഉള്ളത്. അതിശക്തമായ പോരാട്ടം കാഴ്ചവച്ച തൃശൂരിലും പാലക്കാടും ബിജെപി പരാജയപ്പെടുന്ന കാഴ്ചയായിരുന്നു കണ്ടത്.
https://www.facebook.com/Malayalivartha



























