സാങ്കേതിക കാരണങ്ങളുടെ പേര് പറഞ്ഞു കോവിഡ് രോഗിയ്ക്ക് 108 ആംബുലൻസ് നല്കിയില്ല; പിക്കപ്‌വാനിൽ ആശുപത്രിയിലെത്തിച്ച കൊറോണ രോഗി മരിച്ചു
കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് പിക്കപ് വാനിൽ ആശുപത്രിയിൽ എത്തിച്ച വെള്ളരിക്കുണ്ട് കൂരാംകോട് സ്വദേശി സാബു വട്ടംതടം മരിച്ചു . സാങ്കേതിക കാരണം പറഞ്ഞ് വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഉണ്ടായിരുന്ന ആംബുലൻസ് വിട്ടു നൽകാത്തതിനെ തുടർന്നാണ് സാബുവിനെ പിക്കപ്പ് വാനിൽ ആശുപത്രിയിൽ എത്തിക്കേണ്ടി വന്നത്
സാബുവിനെ പിക്കപ്പ് വാനിൽ കയറ്റി ആശുപത്രിയിൽ കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
കൊറോണ ബാധയെ തുടർന്ന് സാബു വീട്ടിലാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ഇയാളുടെ ഭാര്യയും മകളും കൊറോണ പോസിറ്റീവ് ആണ്. ഉച്ചയോടെ സാബുവിന്റെ ആരോഗ്യനില വഷളായതോടെ കുടുംബം ആബുംലൻസിനായി വിളിച്ചു. എന്നാൽ സാങ്കേതിക കാരണം പറഞ്ഞ് ഒഴിവാകുകയായിരുന്നുവെന്ന് കുടുംബം പറയുന്നു.
സാബുവിന്റെ വീട് ഉൾപ്പെട്ട മേഖല കരിന്തളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിലായതിനാൽ വെള്ളരിക്കുണ്ടിൽ നിന്നും 108 ആംബുലൻസ് വിട്ട് നൽകാൻ ആകില്ലെന്നായിരുന്നു അധികൃതർ പറഞ്ഞത്. തുടർന്ന് പിപിഇ കിറ്റ് ധരിച്ച് ബന്ധുക്കൾ പിക്കപ് വാനിൽ കയറ്റി സാബുവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പ്രദേശവാസികളിൽ ഓരാളാണ് അധികൃതരുടെ അനാസ്ഥ വെളിവാക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമത്തിൽ ഇട്ടത്. ഫോട്ടോകൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
അതേസമയം സാബുവിന്റെ വീട്ടിലേക്ക് മറ്റ് വാഹനങ്ങൾ കടക്കാത്തതിനാലാണ് ആംബുലൻസ് നൽകാതിരുന്നത് എന്നാണ് അധികൃതരുടെ വാദം.
https://www.facebook.com/Malayalivartha