മലപ്പുറത്ത് അടിയന്തര സാഹചര്യത്തിലൊഴികെ യാത്ര അനുവദിക്കില്ല... ട്രിപ്പിൾ ലോക്ക്ഡൗൺ അർധരാത്രി മുതൽ...

ഇന്ന് അർദ്ധരാത്രി മുതൽ ട്രിപ്പിൾ ലോക്ക്ഡൌൺ നിലവിൽ വരുന്നതോടെ മെഡിക്കൽ എമർജൻസി, വിവാഹം, മരണം തുടങ്ങി അടിയന്തരസാഹചര്യങ്ങളിലൊഴികെ മലപ്പുറം ജില്ലയിൽ യാത്ര അനുവദിക്കില്ല. ഇത് സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കള്‍, പലചരക്ക്, പഴം, പച്ചക്കറി, പാല്, മത്സ്യം, മാംസം, മൃഗങ്ങളുടെ തീറ്റ, കോഴിത്തീറ്റ, കാലിത്തീറ്റ, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി ചെയ്യുന്ന കടകള്‍ അടക്കം ഉച്ചക്ക് രണ്ട് മണിക്ക് അടയ്ക്കണം. ട്രിപിള്‍ ലോക്ഡണ്‍ ജില്ലകളില്‍ മേഖല തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
യാത്രയ്ക്ക് പുറത്തിറങ്ങാൻ മലപ്പുറം ജില്ലയിൽ റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മലപ്പുറത്ത് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ സത്യവാങ്മൂലത്തിനൊപ്പം റേഷന്‍ കാര്‍ഡ് കരുതണം, ഒറ്റ-ഇരട്ട നിബന്ധനയില്‍ ഒന്നിടവിട്ട് മാത്രം പുറത്തിറങ്ങാം.
കാര്‍ഡില്ലാത്തവര്‍ സത്യവാങ്മൂലത്തില്‍ അക്കാര്യം പറയണം. തിങ്കള്‍ ബുധന്‍ വെള്ളി- ഒറ്റ അക്കത്തില്‍ ഉള്ളവര്‍ക്ക് സാധനം വാങ്ങാന്‍ ഇറങ്ങാം. മറ്റ് ദിവസങ്ങളില്‍ ഇരട്ട അക്കത്തിലുള്ളവര്‍ക്കും. വാര്‍ഡ് സമിതികളുടെ സഹായത്തോടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റണം.
പത്തു വയസിന് താഴെയുള്ളവരും 60 വയസിന് മുകളിലുള്ളവരും മെഡിക്കൽ ആവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങാൻ പാടില്ല.
ചരക്കുവാഹനങ്ങൾക്ക് ഗതാഗതം അനുവദനീയമാണ്. ജില്ലാ പരിധിയിലൂടെ പോകുന്ന ദീർഘദൂര വാഹനങ്ങൾ ജില്ലയിൽ നിർത്താൻ പാടില്ല.
ബാങ്കുകൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. ഏറ്റവും കുറഞ്ഞ സ്റ്റാഫിനെ വച്ച് രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഇവയ്ക്കു പ്രവർത്തിക്കാൻ അനുവാദം.
സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ പ്രവർത്തിക്കും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ഇല്ല.
ആശുപത്രികൾ, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ/വ്യവസായങ്ങൾ, മെഡിക്കൽ ലാബ്, ഭക്ഷ്യ അനുബന്ധ വ്യവസായങ്ങൾ, മീഡിയ എന്നിവയ്ക്ക് കോവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാം. പാൽ, പത്ര വിതരണം എന്നിവ രാവിലെ എട്ടിനു മുൻപു പൂർത്തിയാക്കണം. പാൽ സംഭരണം ഉച്ചയ്ക്കു ശേഷം മൂന്നു മണി വരെ നടത്താം.
https://www.facebook.com/Malayalivartha























