ആരോഗ്യനില വഷളായി ഏറെ നാളായി ചികിത്സയിൽ കഴിഞ്ഞിരുന്ന ബിന്ദുവും ചത്തു; വിടവാങ്ങിയത് കേരളത്തിലെ ഏക സിംഹ സഫാരി പാര്‍ക്കായിരുന്ന നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവശേഷിച്ചിരുന്ന സിംഹം

നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവശേഷിച്ചിരുന്ന സിംഹവും വിടവാങ്ങി. ബിന്ദു എന്ന പെണ്‍ സിംഹമാണ് ഇന്നു രാവിലെ ചത്തത്. കേരളത്തിലെ ഏക സിംഹ സഫാരി പാര്‍ക്കായിരുന്നു നെയ്യാര്‍ ഡാമിനോട് ചേര്‍ന്ന് ഉണ്ടായിരുന്നത്. ഇനി ഇവിടെ അവശേഷിക്കുന്നത് ചികിത്സയ്ക്കായി എത്തിച്ച രണ്ടു കടുവകള്‍ മാത്രമാണ്.
ഏറെ കാലമായി ബിന്ദുവിന്റെ ആരോഗ്യ നില മോശമായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചയോടെ കൂടുതല്‍ ഗുരുതരമായി. ഇതോടെ ട്രീറ്റ്മെന്‍റ് കേജില്‍ ചികിത്സിച്ചുവരികയായിരുന്നു. ഇന്നു പുലര്‍ച്ചെയോടെയാണ് ബിന്ദു വിടവാങ്ങിയത്.
2000ത്തില്‍ പാര്‍ക്കില്‍ ജനിച്ച് വളര്‍ന്നതാണ് ബിന്ദു. 2018 പാര്‍ക്കിലുണ്ടായിരുന്നത് വെറും രണ്ട് സിംഹങ്ങള്‍ മാത്രമാണ്, നാഗരാജനും ബിന്ദുവും. കൂട്ടിനുണ്ടായിരുന്ന നാഗരാജന്‍ കഴിഞ്ഞ മാസം 18-ാം തിയതി ചത്തു. 14 ദിവസങ്ങള്‍ക്കിപ്പുറം ഇന്ന് പുലര്‍ച്ചെ ബിന്ദുവും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം പാര്‍ക്കില്‍ തന്നെ മറവുചെയ്തു.
നെയ്യാറിലെ ലയണ്‍ സഫാരി പാര്‍ക്കിന്റെ തുടക്കം 1984 ല്‍ നാല് സിംഹങ്ങളുമായിട്ടായിരുന്നു. ഒരു ഘട്ടത്തില്‍16 സിംഹങ്ങള്‍ വരെ പാര്‍ക്കിലുണ്ടായിരുന്നു. വര്‍ധനവ് കാരണം 2005ല്‍ സിംഹങ്ങളില്‍ വന്ധ്യംകരണം നടത്തിയതോടെ പാര്‍ക്കിന്റെ നാശവും ആരംഭിച്ചു. സിംഹങ്ങള്‍ ചത്തൊടുങ്ങി 2018 അവസാനത്തോടെ ബിന്ദു മാത്രമായി.
ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 2019ലാണ് ഗുജറാത്തിലെ ഗിര്‍ വന്യജീവി കേന്ദ്രത്തില്‍ നിന്ന് രണ്ട് സിംഹങ്ങളെ തിരുവനന്തപുരത്തേക്കു കൊണ്ടുവന്നത്. ഇതില്‍ ഒരെണ്ണം മൃഗശാലയില്‍ ചത്തു. അവശേഷിച്ച നാഗരാജന്‍ എന്ന ആണ്‍ സിംഹം ബിന്ദുവിന് കൂട്ടായി പാര്‍ക്കിലുണ്ടായിരുന്നെങ്കിലും ഒരാഴ്ച മുമ്ബ് അതും ചത്തു.
നെയ്യാര്‍ ഡാമിലെ ലയണ്‍ സഫാരി പാര്‍ക്ക് സംരക്ഷിക്കുന്നതിന് വകുപ്പും സര്‍ക്കാരും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് നാട്ടുകാരും ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ഇവർ അധികൃതരെ ബന്ധപ്പെട്ടിട്ടുമുണ്ട്.
https://www.facebook.com/Malayalivartha