കേരളത്തില്‍ അടുത്ത 12 മണിക്കൂറില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഐഎംഡി; മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല

കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാല്‍ ആദ്യ ഒരാഴ്ച കനത്ത മഴ പ്രതീക്ഷിക്കുന്നില്ല. ഇത്തവണ കേരളത്തിലും തെക്കേ ഇന്ത്യയിലും പൊതുവെ മഴ കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാല്‍ മഴ ശക്തമാകുമോ എന്ന കാര്യം മുന്‍കൂട്ടി പറയാനാകില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 250 സെന്റീമീറ്റര്‍ വരെ മഴയാണ് ലഭിക്കേണ്ടത്.
അതേസമയം സംസ്ഥാനത്ത് അടുത്ത 12 മണിക്കൂറില്‍ വ്യാപകമായി നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും ഐഎംഡി അറിയിച്ചു. കേരളത്തില്‍ എട്ട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, കോഴിക്കോട് കണ്ണൂര്‍, കാസറഗോഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
അടുത്ത ദിവസങ്ങളിലും പ്രസ്തുത ജില്ലകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്.എന്നിവിടങ്ങളിൽ നാളെയും, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ മറ്റന്നാളും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് കന്യാകുമാരി തീരത്തും, തെക്കന്‍ ശ്രീലങ്കന്‍ തീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ശനിയാഴ്ച വരെ തെക്കുകിഴക്ക് അറബിക്കടലിലും ലക്ഷദ്വീപിലും കേരളതീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
https://www.facebook.com/Malayalivartha
























