ലോക്ക്ഡൗൺ നീട്ടുന്നോ? നാളെ സുപ്രധാന ദിനം! മരണത്തിൽ ഉയർന്നു തന്നെ ഇന്നത്തെ കണക്കും..

കേരളത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ 16ാം തീയതി മുതൽ ഇനിയും നീട്ടുമോ അതോ പിൻവലിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. എന്ത് തന്നെ ആയിരുന്നാലും അന്തിമ തീരുമാനം നാളെ അറിയിക്കാം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുള്ളത്.
എന്നാൽ ഇതിനോടൊപ്പം ആശങ്ക വർധിപ്പിക്കുന്ന മറ്റൊരു വസ്തുത കേരളത്തിലെ കൊറോണ വ്യാപനവും മരണങ്ങളുമാണ്. കുറച്ച് ആശ്വാസമായി ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ് വരുന്നുമുണ്ട്. ടിപിആർ 10നു താഴെ എത്തിയാൽ ലോക്ക്ഡൗൺ പിൻവലിക്കാം എന്ന തീരുമാനത്തിലാണ് സർക്കാരും.
കേരളത്തില്‍ ഇന്ന് 7,719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339, പത്തനംതിട്ട 327, കാസര്‍ഗോഡ് 326, ഇടുക്കി 171, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 161 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,342 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 493 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,743 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,13,817 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,10,368 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,25,331 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 881 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലൊഴികെ ബാക്കി എല്ലാ ജില്ലകളിലും ടിപിആർ 15 നും താഴെയെത്തിയതായി പറഞ്ഞു.
ആലപ്പുഴ കോഴിക്കോട് ജില്ലകളിൽ 10 ശതമാനത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരാഴ്ചക്കിടെ 10 ശതമാനം കുറവ് ടിപിആറിൽ ഉണ്ടായി. കേസുകളുടെ എണ്ണത്തിൽ 20 ശതമാനം കുറവുണ്ടായി.
എന്നാൽ ജില്ലാ തലത്തിലെ ഈ കണക്കുകൾക്കപ്പുറം തദ്ദേശ സ്ഥാപനങ്ങളിൽ സ്ഥിതി വ്യത്യാസമാണ്. 14 തദ്ദേശ പരിധിയിൽ ടിപിആർ 35 ശതമാനത്തിലധികമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. 37 എണ്ണത്തിൽ 28 നും 35 നും ഇടയിലാണ് ടിപിആർ. 127 ഇടത്ത് 21 ശതമാനത്തിന് മുകളിലാണ്.
ഉദ്ദേശിച്ച രീതിയിൽ രോഗവ്യാപനത്തിൽ കുറവ് വന്നിട്ടുണ്ട്. നിലവിലെ ലോക്ക്ഡൗൺ 16 വരെ തുടരും. പിന്നീടുള്ള ദിവസങ്ങളിൽ ലോക്ക്ഡൗൺ സ്ട്രാറ്റജി മാറ്റും. സംസ്ഥാനത്താകെ ഒരേ തലത്തിലുള്ള നിയന്ത്രണവും പരിശോധനയുമാണ് നിലവിൽ.
അത് മാറ്റി രോഗവ്യാപനത്തിന്റെ തീവ്രത നോക്കി വ്യത്യസ്ത നിയന്ത്രണം ഏർപ്പെടുത്താനാണ് ഉദ്ദേശം. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവർത്തനം നടപ്പാക്കും. വിശദമായ കാര്യങ്ങൾ അടുത്ത ദിവസം അറിയിക്കും.
മരണസംഖ്യയുടെ വർധനവ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനയ്ക്ക് അനുപാതികമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. ഗുരുതരമായ അസുഖം ഉള്ളവരാണ് മരിച്ചവരിൽ അധികവുമെന്നും പിണറായി പറഞ്ഞു.
പ്രമേഹം പോലുള്ള രോഗമുള്ളവർ പ്രതിരോധത്തിൽ വിട്ടുവീഴ്ച ചെയ്യരുത്. ആരോഗ്യസംവിധാനം പുലർത്തിയ മികവാണ് മരണനിരക്ക് കുറയാൻ കാരണം. അതിവ്യാപന ശേഷിയുള്ള വൈറസിനെയാണ് ചെറുക്കുന്നത്. മൂന്നാം തരംഗം തടയാൻ ബഹുജന കൂട്ടായ്മ വേണം. ലോക്ക്ഡൗൺ കൊണ്ട് മാത്രം ഇതാകെ നേടാനാവില്ല. മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
https://www.facebook.com/Malayalivartha
























