രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും

കണ്ണൂര്‍ ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാതെ കൊണ്ടുപോയ സംഭവത്തില്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ പി പോളിനെ സസ്‌പെന്‍ഡുചെയ്യും. ഇതുസംബന്ധിച്ച് റവന്യൂമന്ത്രി എപി അനില്‍കുമാര്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉടന്‍തന്നെ ഉത്തരവ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് രാജേഷ് ദുരന്തത്തില്‍പ്പെട്ടത്. മൃതശരീരം കണ്ടെത്താനായത് ചൊവ്വാഴ്ചയും. തുരുത്തില്‍ അകപ്പെട്ടയാളെ കുത്തിയൊഴുകിയ പുഴ നീന്തിക്കടന്ന് സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനല്‍കി രക്ഷിച്ചു. പക്ഷേ, തിരിച്ചു നീന്തവേ കയറില്‍ നിന്ന് രാജേഷിന്റെ പിടിവിട്ടുപോയി. മീന്തുള്ളി വെള്ളച്ചാട്ടത്തിലെ റെപ്പലിംഗ് ഇന്‍സ്ട്രക്ടറായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സ്വയം ഇറങ്ങുകയായിരുന്നു.
കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അനന്തര നടപടി സ്വീകരിച്ചത്. മൃതദേഹം കൊണ്ടുപോയതില്‍ വലിയ വീഴ്ചയുണ്ടായെന്ന് പ്രാഥമിക നിഗമനം ഇന്നലെത്തന്നെ ജില്ലാ ഭരണകൂടത്തിനുണ്ടായിരുന്നു. ഇതിനിടെ രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാന്‍ തഹസീല്‍ദാര്‍ പണം ആവശ്യപ്പെട്ടെന്ന വിവരവും പുറുത്തുവന്നു.വിവാദമായതോടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചത്. ഇതുസംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് കണ്ണൂര്‍ കളക്ടര്‍ ഇന്നുച്ചയ്ക്ക് റവന്യൂ മന്ത്രിക്ക് നല്‍കിയിരുന്നു. തഹസില്‍ദാറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും കൃത്യവിലോപം കാട്ടിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നാലുദിവസം പുഴയില്‍ കിടന്ന് ചീര്‍ത്ത മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് തിരുവനന്തപുരത്തേക്കയച്ചത് പ്‌ളാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞായിരുന്നു. എംബാം ചെയ്തിരുന്നില്ല. സാധാരണ ആംബുലന്‍സാണ് മൃതദേഹം തിരുവനപുരത്തെത്തിക്കാന്‍ ഉപയോഗിച്ചത്. വീട്ടിലെത്തിച്ചാല്‍ മൃതദേഹം തുറന്നുകാണിക്കരുതെന്ന് െ്രെഡവര്‍മാര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു.
ദുര്‍ഗന്ധം അസഹ്യമായതോടെ ആംബുലന്‍സ് തൃശൂര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിക്ക് മുന്നില്‍ നിറുത്തി. തുടര്‍ന്ന് മൃതദേഹം ഫ്രീസര്‍ സൗകര്യമുള്ളതിലേക്ക് െ്രെഡവര്‍മാര്‍ മാറ്റുകയായിരുന്നു. ഇതിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിഷയം ചര്‍ച്ചയായത്.
https://www.facebook.com/Malayalivartha

























