തൃശ്ശൂരിൽ ക്വാറിയില്‍ വന്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നാല് പേര്‍ക്ക് ഗുരുതര പരിക്ക്
തൃശ്ശൂര്‍ മുള്ളൂര്‍കര വാഴക്കോട് ക്വാറിയില്‍ വന്‍ സ്ഫോടനം. ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വടക്കാഞ്ചേരി വാഴക്കോട് വളവ് മൂലയില്‍ ഹസനാരുടെ മകന്‍ അബ്ദുള്‍ നൗഷാദാണ് മരിച്ചത്. പാറമട ഉടമയുടെ സഹോദരനാണിയാള്‍.
ക്വാറിയില്‍ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രിയോടെയാണ് സ്ഫോടനം. ഒന്നര വര്‍ഷമായി പൂട്ടിക്കിടക്കുന്ന ക്വാറിയിലാണ് അപടകമുണ്ടായത്. സ്ഫോടനത്തില്‍ സമീപമുള്ള നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കേളേജിലേക്കും ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രിയിലേക്കുമാണ് മാറ്റി. കോലോത്തുകുളം അലിക്കുഞ്ഞ് എന്നയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
സ്ഫോടനം നടക്കുമ്ബോള്‍ ക്വാറി ഉടമ നൗഷാദ് ഉള്‍പ്പെടെ നാല് പേരാണ് സമീപമുണ്ടായിരുന്നത്. ക്വാറിക്ക് അകത്ത് മീന്‍ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് ഇവര്‍ ക്വാറയിലെത്തിയതെന്നാണ് സൂചന.വലിയ തോതില്‍ സ്ഫോടക വസ്തുക്കള്‍ ക്വാറിക്കുള്ളില്‍ സൂക്ഷിച്ചതാണ് സ്ഫോടനത്തിന് കാരണമെന്നാണ് സൂചന. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. മുള്ളൂര്‍ക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റിന്റേതാണ് ക്വാറി.
https://www.facebook.com/Malayalivartha