രേഷ്മക്ക് മൂന്നോ നാലോ ഫേസ്ബുക്ക് അക്കൗണ്ടുകള്‍...യുവതികള്‍ ജീവനൊടുക്കിയത് കേസ് അന്വേഷണത്തെ ബാധിക്കില്ലെന്ന് പൊലീസ്; അതിനുള്ള കാരണം ഇതാണ്; കേസിന്റെ നാള്‍വഴിയിലൂടെ... കുഞ്ഞ് രേഷ്മയുടേതാണെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നും ശാസ്ത്രീയമായി തന്നെ പൊലീസ് തെളിയിച്ചു

കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ച സംഭവത്തില്‍ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. കുഞ്ഞിനെ പ്രസവിച്ചതും ഉപേക്ഷിച്ചതും രേഷ്മയാണെന്ന് പോലീസ് സ്ഥിരീകരിച്ചെങ്കിലും രേഷ്മ പറഞ്ഞ മൊഴിയിലെ കാമുകനെ സംബന്ധിച്ചാണ് ദുരൂഹതകള്‍ തുടരുന്നത്. ഇതിനൊപ്പം രേഷ്മയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളായ രണ്ട് യുവതികള്‍ കഴിഞ്ഞ ദിവസം ആറ്റില്‍ ചാടി ജീവനൊടുക്കിയതും ദുരൂഹത വര്‍ധിപ്പിക്കുന്നത്. എന്നാല്‍ യുവതികളുടെ മരണം കേസ് അന്വേഷണത്തെ ബാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്.
രേഷ്മയുടെ ബന്ധുകളാണ് ജീവനൊടുക്കിയ രണ്ടു യുവതികളും. ഇത് അന്വേഷണത്തില്‍ വലിയ തിരിച്ചടിയാകുമെന്ന് കരുതുന്നില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. മരിച്ച ആര്യയുടെ പേരിലുള്ള സിം കാര്‍ഡാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. അതിന്റെ ടെന്‍ഷനിലായിരുന്നു അവര്‍. പോലീസ് അന്വേഷിക്കാന്‍ പോയതുകൊണ്ട് മാത്രമല്ല അവര്‍ ജീവനൊടുക്കിയത്. ആവശ്യമില്ലാത്തത് ചിന്തിച്ച് കൂട്ടിയതാകാം ആത്മഹത്യയിലേക്ക് നയിച്ചത്. പോലീസ് അവരെ ഭീഷണിപ്പെടുത്തുകയൊന്നും ചെയ്തിട്ടില്ലെന്നും അന്വേഷണ ചുമതല വഹിക്കുന്ന ചാത്തന്നൂര്‍ എ.സി.പി. വൈ. നിസാമുദ്ദീന്‍ പറഞ്ഞു.
കേസില്‍ വൈകാതെ രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിനെയും ചോദ്യംചെയ്യും. ബന്ധുക്കളുടെ മരണം നടന്നതിനാല്‍ ഉടന്‍ തന്നെ ചോദ്യംചെയ്യല്‍ വേണ്ടെന്നാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കുഞ്ഞ് രേഷ്മയുടേതാണെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നും ശാസ്ത്രീയമായ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും എ.സി.പി. വ്യക്തമാക്കി. 'കേസിന്റെ പ്രധാനഭാഗം ഇതാണ്. അത് ശാസ്ത്രീയമായ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കുഞ്ഞ് രേഷ്മ-വിഷ്ണു ദമ്പതിമാരുടേതാണെന്നും ഡി.എന്‍.എ. പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇനിയുള്ളത് രേഷ്മയുടെ മൊഴിയില്‍ പറഞ്ഞ ചിലകാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഇനി നടക്കേണ്ടതെന്നും എ.എസി.പി വ്യക്തമാക്കി.
മൂന്നോ നാലോ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് രേഷ്മയുടെ മൊഴി. ഇതില്‍ പലതും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്താല്‍ തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. സൈബര്‍ വിദഗ്ധര്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ടും വിവരങ്ങള്‍ തേടാന്‍ ശ്രമിക്കുന്നു എ.സി.പി. പറഞ്ഞു.
ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനായാണ് ആരുമറിയാതെ കുഞ്ഞിനെ പ്രസവിച്ച് കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചതെന്നാണ് രേഷ്മയുടെ മൊഴി. എന്നാല്‍ ഈ കാമുകനെ ഇന്നേവരെ നേരിട്ട് കണ്ടിട്ടില്ലെന്നും രേഷ്മ പറഞ്ഞിട്ടുണ്ട്. അതിനാല്‍ കാമുകനെ തിരിച്ചറിയാനുള്ള അന്വേഷണമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്. ഇരുവരും ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെയും വാട്‌സാപ്പിലൂടെയും നിരവധി തവണ ചാറ്റ് ചെയ്തിട്ടുണ്ടെന്നാണ് യുവതി പറഞ്ഞിട്ടുള്ളത്.
ഏറേനേരം മൊബൈല്‍ഫോണിലും സാമൂഹികമാധ്യമങ്ങളിലും സമയം ചെലവഴിക്കുന്നതില്‍ രേഷ്മയെ ഭര്‍ത്താവ് വിഷ്ണു നേരത്തെ വഴക്കുപറഞ്ഞിരുന്നു. ഒരിക്കല്‍ രേഷ്മയുടെ ഫോണ്‍ പിടിച്ചുവാങ്ങി തല്ലിപ്പൊട്ടിക്കുകയും ചെയ്തു.
ഇതിനുശേഷം ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയായ ആര്യയുടെ പേരിലുള്ള സിം കാര്‍ഡാണ് രേഷ്മ രഹസ്യമായി ഉപയോഗിച്ചിരുന്നത്. ഇതേ സിം കാര്‍ഡ് ഉപയോഗിച്ച് ഫെയ്‌സ്ബുക്ക് അക്കൗണ്ടും തുടങ്ങിയിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസ് സംഘം ആര്യയെ കഴിഞ്ഞ ദിവസം വിളിപ്പിച്ചത്. എന്നാല്‍, ആര്യയും മറ്റൊരു ബന്ധുവായ ഗ്രീഷ്മയും ഇതിനു പിന്നാലെ ആറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.
നേരിട്ടു കണ്ടിട്ടില്ലാത്ത കാമുകന്റെ ക്ഷണപ്രകാരം രേഷ്മ വര്‍ക്കല ബീച്ചിലും പരവൂരിലും പോയിട്ടുണ്ട്. എന്നാല്‍ ഇവിടെ ഏറെനേരം കാത്തുനിന്നശേഷം കാമുകനെ കാണാനാകാതെ മടങ്ങിപ്പോവുകയായിരുന്നു. ഈ സംഭവങ്ങളെല്ലാമാണ് ഫെയ്‌സ്ബുക്ക് കാമുകന്‍ വ്യാജനാണോ എന്ന സംശയത്തിലേക്കും വിരല്‍ ചൂണ്ടുന്നത്. ഒന്നുകില്‍ ഇത് രേഷ്മയുടെ കള്ളക്കഥയാണ്. അല്ലെങ്കില്‍ രേഷ്മയെ അടുത്തറിയുന്ന ആരോ വ്യാജ ഫെയ്‌സ്ബുക്ക് ഐ.ഡികളില്‍നിന്ന് ഇവരുമായി അടുപ്പം സ്ഥാപിച്ചെന്നുമാണ് പോലീസിന്റെ സംശയം. എന്തായാലും ഈ അജ്ഞാത കാമുകനെ തിരിച്ചറിയുക എന്നതാണ് കേസിലെ അടുത്ത ഘട്ടം.
2021 ജനുവരി അഞ്ചിനാണ് കൊല്ലം കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു കുഞ്ഞിനെ കണ്ടത്. രാത്രി മുഴുവന്‍ തണുപ്പേറ്റ് കഴിഞ്ഞ കുഞ്ഞിനെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിച്ചു.
കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പാരിപ്പള്ളി പോലീസിന്റെ നേതൃത്വത്തിലാണ് ആദ്യം അന്വേഷണം നടത്തിയത്. സമീപത്തെ നിരവധി പേരെ ചോദ്യംചെയ്‌തെങ്കിലും ആദ്യഘട്ടങ്ങളില്‍ ഒരു തുമ്പും ലഭിച്ചില്ല. മൊബൈല്‍ ഫോണ്‍ ടവറിന് കീഴിലെ വിവരങ്ങള്‍ ശേഖരിച്ചും അന്വേഷണം നടത്തി. രാത്രിയില്‍ ഫോണില്‍ സംസാരിച്ച പലരെയും പോലീസ് ചോദ്യംചെയ്തു. പ്രദേശത്തെ മൂന്ന് കിലോ മീറ്റര്‍ ചുറ്റളവിലുള്ള സകല സിസിടിവി ക്യാമറകളും പരിശോധിച്ചു. ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പക്ഷേ, കുഞ്ഞ് ആരുടേതാണെന്നോ ആരാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നോ കണ്ടെത്താനായില്ല.
ആദ്യഘട്ട അന്വേഷണത്തില്‍ കൃത്യമായ വിവരങ്ങള് ലഭിക്കാതായതോടെയാണ് പോലീസ് സംഘം ഡി.എന്‍.എ. പരിശോധനയിലേക്ക് കടന്നത്. സംശയമുള്ളവരുടെ ഡി.എന്‍.എ. പരിശോധന നടത്തി കുഞ്ഞ് ആരുടേതാണെന്ന് കണ്ടെത്താനായിരുന്നു ശ്രമം. കേസില്‍ സംശയത്തിന്റെ നിഴലിലായിരുന്നവരുടെ ഡി.എന്‍.എ. പരിശോധനയാണ് പോലീസ് നടത്തിയത്.
ഇപ്പോള്‍ അറസ്റ്റിലായ രേഷ്മയും ഇതിലുള്‍പ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും രേഷ്മയാണ് പ്രതിയെന്ന സൂചന പോലും പോലീസിന് ലഭിച്ചിരുന്നില്ല. ഡി.എന്‍.എ. പരിശോധനയ്ക്ക് രേഷ്മ ഉത്സാഹത്തോടെയാണ് സഹകരിച്ചത്. ഇവരുടെ പെരുമാറ്റവും കാര്യമായ സംശയത്തിന് ഇടനല്‍കിയതുമില്ല.
എന്നാല്‍ ഡി.എന്‍.എ. പരിശോധനഫലം ലഭിച്ചതോടെ അതുവരെ രേഷ്മ കെട്ടിപ്പടുത്ത നുണകളെല്ലാം പൊളിയുകയായിരുന്നു. മരിച്ച കുഞ്ഞ് രേഷ്മ- വിഷ്ണു ദമ്പതിമാരുടേതാണെന്ന് ഡി.എന്‍.എ. പരിശോധനയില്‍ തെളിഞ്ഞു. തുടര്‍ന്ന് രേഷ്മയെ കസ്റ്റഡിയിലെടുത്തതോടെ ഇവര്‍ എല്ലാം പോലീസിന് മുന്നില്‍ സമ്മതിച്ചു. തന്റെ കുഞ്ഞാണെന്നും ആരുമറിയാതെ പ്രസവിച്ചശേഷം കുഞ്ഞിനെ ഉപേക്ഷിച്ചത് താന്‍ തന്നെയാണെന്നും രേഷ്മ ഏറ്റുപറഞ്ഞു. ഫെയ്‌സ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഈ കടുംകൈ എന്നും യുവതി വെളിപ്പെടുത്തി.
ജനുവരി അഞ്ചിന് കുഞ്ഞിനെ കണ്ടെത്തിയ ദിവസം എല്ലാവരോടും കാര്യങ്ങള്‍ വിശദീകരിക്കാനും വിവരങ്ങള്‍ അറിയിക്കാനും മുന്നില്‍ നിന്നത് രേഷ്മയായിരുന്നു. പ്രസവിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യാതൊരു ആരോഗ്യപ്രശ്‌നങ്ങളും പുറത്തു കാണിക്കാതെയായിരുന്നു രേഷ്മയുടെ പെരുമാറ്റം. കുഞ്ഞിനെ കണ്ടെത്തിയ കഥ ഇവര്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിവരിക്കുകയും ചെയ്തു. കണ്ടെത്തിയത് തന്റെ കുഞ്ഞാണെന്ന വിവരം അറിയാതെ ഭര്‍ത്താവ് വിഷ്ണുവും ഈ സമയത്ത് യുവതിയോടൊപ്പമുണ്ടായിരുന്നു.
ഗര്‍ഭം ധരിച്ച് ഒമ്പതാം മാസമാണ് കുഞ്ഞിനെ പ്രസവിച്ചതെന്നാണ് രേഷ്മ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇത്രയുംകാലം വീട്ടുകാര്‍ അറിയാതെ എങ്ങനെ ഗര്‍ഭം മറച്ചുവെച്ചതെന്ന ചോദ്യം പോലീസിനെ കുഴക്കുന്നുണ്ട്.
ശരീരത്തില്‍ ബെല്‍റ്റ് ധരിച്ച് വയര്‍ ഒതുക്കിവെച്ചെന്നാണ് യുവതി പറഞ്ഞിട്ടുള്ളത്. സംഭവദിവസം വീടിന് പുറത്തെ ശൗചാലയത്തില്‍വെച്ചാണ് കുഞ്ഞിനെ പ്രസവിച്ചതെന്നും പറഞ്ഞു. കുഞ്ഞ് നിലത്തുവീഴുമ്പോള്‍ മരിക്കുമെന്ന് കരുതി എഴുന്നേറ്റു നിന്നാണ് പ്രസവിച്ചത്. എന്നാല്‍ പിന്നീട് കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതിനുശേഷം വേദനസംഹാരി മരുന്നുകള്‍ കഴിച്ച് ഉറങ്ങിയെന്നും പ്രതി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha




















