സ്വർണ്ണക്കടത്തിൽ സിപിഎമ്മിന് പങ്ക്! പണം വെളുപ്പിക്കുന്നത് സഹകരണ ബാങ്കുകൾ വഴി.... തുറന്നടിച്ച് കെ.സുരേന്ദ്രൻ...

സിപിഎമ്മിനെതിരെ മറ്റൊരു അമ്പെയ്തിരിക്കുകയാണ് ബിജെപി. രാമനാട്ടുകര സ്വർണ്ണക്കടത്തിൽ സിപിഎമ്മിൻ്റെ പങ്ക് സുവ്യക്തമായതായി ആരോപിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. സഹകരണ ബാങ്ക് വഴിയാണ് സ്വർണ്ണക്കടത്ത് പണമിടപാട് നടത്തിയതെന്നും കള്ളക്കടത്തിന് ഉപയോഗിച്ച കാർ സിപിഎം നേതാവിൻ്റെതാണെന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്.
പ്രമുഖ സഹകരണ സ്ഥാപനത്തിൻ്റെ ജീവനക്കാരനാണ് ഇയാൾ. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷാജിറാണ് ഇസ്ലാമിക് ബാങ്കിൻ്റെ നടത്തിപ്പുകാരൻ. ഇയാൾക്കും അർജുൻ ആയങ്കിയുമായി നല്ല ബന്ധമാണുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.
രാമനാട്ടുകര സംഭവത്തിന് പിന്നിൽ സിപിഎമ്മിൻ്റെ നേതൃത്വത്തിലുള്ളവരുടെ കള്ളക്കടത്ത് സംഘമാണെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നു. അന്വേഷണം എവിടെയും എത്താത്തതിന് കാരണം ഇതിന് പിന്നിൽ സിപിഎമ്മിൻ്റെ ഗുണ്ടകളും സൈബർ സഖാക്കളുമായതു കൊണ്ടാണ്. കേസ് സിപിഎമ്മിലെത്തുമെന്ന് മനസിലാക്കിയതു കൊണ്ടാണ് കണ്ണൂർ ജില്ലാ സെക്രട്ടറി പത്രസമ്മേളനം നടത്തി പ്രതികളെ തള്ളിപ്പറഞ്ഞത്.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎമ്മിൻ്റെ നേതാക്കളുടെ കൂടെ ഫോട്ടോയെടുക്കാൻ സ്വാതന്ത്യമുള്ളവരാണ് പ്രതികൾ. തിരുവനന്തപുരം അന്താരാഷ്ട്ര കള്ളക്കടത്തിനെ പോലെ തന്നെ മലബാർ മേഖലയിലെ സ്വർണ്ണക്കടത്തിന് പിന്നിലും സിപിഎമ്മാണ്.
അന്വേഷണം സിപിഎമ്മിലേക്ക് വന്നതോടെ കുറ്റം കൊട്ടേഷൻ സംഘത്തിനെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് പാർട്ടി. കള്ളക്കടത്ത് നടത്തുന്നതും സമരം ചെയ്യുന്നതും സിപിഎമ്മാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കേരളത്തിൽ അഞ്ചു കൊല്ലം കൊണ്ട് എത്ര സ്ത്രീ പീഡനമാണ് നടക്കുന്നത്. വനിതാ കമ്മീഷൻ അദ്ധ്യക്ഷ തന്നെ പരസ്യമായി പൊലീസിനെ തള്ളിപറയുന്നു. വനിതാ കമ്മീഷൻ സ്ഥാനത്തിരുന്ന് കുറ്റവാളികൾക്ക് അനുകൂലമായി സംസാരിച്ച ജോസഫൈനെ എന്തുകൊണ്ടാണ് കേന്ദ്ര കമ്മിറ്റിയിൽ നിന്നും മാറ്റാത്തത്?
മരം മുറിക്ക് പിന്നിലും സിപിഎം തന്നെയാണ്. കള്ളക്കടത്തും മരംമുറിയും സ്ത്രീപീഡനവും എല്ലാം സർക്കാരിൻ്റെ തണലിലാണ് നടക്കുന്നത്. ഈ കേസുകളെല്ലാം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം.
സ്വർണ്ണക്കടത്ത് കേസുകളിൽ പൊലീസ് കസ്റ്റംസിനോട് നിസഹകരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് വി.കെ സജീവൻ, സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് എന്നിവരും പങ്കെടുത്തിരുന്നു.
എന്നാൽ, കൊടകര കുഴൽപ്പണ വിവാദത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സുരേന്ദ്രൻ ആവർത്തിച്ചു. ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് പ്രസീത അഴീക്കലുമായി ഫോണിൽ സംസാരിച്ച കാര്യത്തെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ സുരേന്ദ്രൻ തയ്യാറായില്ല.
പുറത്തു വന്ന ശബ്ദ സന്ദേശം തൻ്റെതല്ലെന്ന് പറഞ്ഞ് നിഷേധിക്കാനും സുരേന്ദ്രൻ തയ്യാറായില്ല. അന്വേഷണം നടക്കുന്ന കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് സുരേന്ദ്രൻ ഒഴിഞ്ഞുമാറി. തന്നെ ചിലർ കൊടും ഭീകരനാക്കാൻ ശ്രമിക്കുകയാണ്. അത് നടക്കില്ല സത്യം പുറത്തു വരട്ടെ.
സി കെ ജാനുവിന് പണം നൽകിയ വിവാദത്തിലും സുരേന്ദ്രൻ കൃത്യമായ മറുപടി നൽകിയില്ല. വയനാട്ടിൽ ബിജെപിയിൽ പ്രശ്‌നങ്ങളൊന്നുമില്ല. യുവമോർച്ചാ പ്രവർത്തകരെ സംഘടനയിൽ നിന്ന് പുറത്താക്കിയെങ്കിൽ അതിന് കാരണവുമുണ്ടാകും. യുവമോർച്ചയിലെ കാര്യങ്ങളെല്ലാം തന്നോട് ചർച്ച ചെയ്തല്ല നടപ്പാക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
ഇതിനിടെ കോഴ വിവാദവുമായി ബന്ധപ്പെട്ട് ബത്തേരി നിയോജക മണ്ഡലത്തിലെ യുവമോർച്ചാ പ്രവർത്തകർ ഔദ്യോഗിക ഭാരവാഹിത്വം രാജിവച്ചു. യുവമോർച്ചാ ബത്തേരി നിയോജക മണ്ഡലത്തിൻ്റെ ഫെയ്സ് ബുക്ക് പേജിൽ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണുള്ളത്.
https://www.facebook.com/Malayalivartha




















