700 ഗ്രാം മാത്രം തൂക്കവുമായി ജനിച്ച കുഞ്ഞ് മരിച്ചെന്ന് കരുതി പ്ലാസ്റ്റിക് ബക്കറ്റിലാക്കി ആശുപത്രി അധികൃതര്‍; കുഞ്ഞിനെ ശവപ്പെട്ടിയിലാക്കി കണ്ണീരോടെ വീട്ടുകാർ നോക്കി നിൽക്കുമ്പോൾ കുഞ്ഞികൈകൾക്ക് ചലനം:- കുമളിയിലെ ചോരക്കുഞ്ഞിന് ഇത് രണ്ടാം ജന്മം

മരിച്ചെന്ന് കരുതി പ്ലാസ്റ്റിക് ബക്കറ്റിലാക്കി ആശുപത്രി അധികൃതര്‍ കൊടുത്ത വിട്ട ചോരക്കുഞ്ഞിന് വീട്ടിലെത്തിയപ്പോൾ ജീവന്റെ തുടിപ്പ്. മാസം തികയാതെ പ്രസവിച്ച പെണ്‍കുഞ്ഞിനെയാണ് ആശുപത്രിയില്‍ നിന്ന് കൊടുത്തുവിട്ടത്. 700 ഗ്രാം മാത്രം തൂക്കമുള്ള കുഞ്ഞിനെ ശവപ്പെട്ടിയിലാക്കി കണ്ണീരോടെ വീട്ടുകാർ നോക്കി നിൽക്കുമ്പോഴായിരുന്നു കുഞ്ഞികൈകൾ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ആശുപത്രിയിലേയ്ക്ക് കുഞ്ഞുമായോടിയത് ഭാഗ്യമായി. തേനി മെഡിക്കല്‍ കോളെജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുഞ്ഞിപ്പോള്‍.
തമിഴ്‌നാട് പെരിയകുളം സ്വദേശിയായ പിളവല്‍ രാജിന്റെ ഭാര്യ ആരോഗ്യ മേരി ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 700 ഗ്രാം മാത്രമായിരുന്നു ജനിക്കുമ്പോള്‍ കുഞ്ഞിന്റെ തൂക്കം. ആറാം മാസത്തിലായിരുന്നു പ്രസവം. രാവിലെ എട്ടരയോടെ ആശുപത്രി അധികൃതര്‍ പിളവല്‍ രാജിനെ വിളിച്ച് കുട്ടി മരിച്ചു പോയതായി അറിയിക്കുകയായിരുന്നു. മൂടിയ ഒരു പ്ലാസ്റ്റിക് ബക്കറ്റിലാക്കി കുഞ്ഞിനെ വീട്ടിലേക്ക് കൊടുത്തുവിട്ടു. വീട്ടിലെത്തി കുഞ്ഞിനെ ബക്കറ്റില്‍ നിന്നെടുത്ത് സംസ്‌കാര ശുശ്രൂഷക്ക് ശേഷം പെട്ടി അടയ്ക്കാന്‍ തുടങ്ങുമ്പോഴായിരുന്നു കൈകള്‍ ചലിച്ചത്.
അതേ സമയം സര്‍ക്കാര്‍ ആശുപത്രിയിലെ വിന്‍ഡോ ഗ്രില്ലില്‍ നവജാത ശിശുവിനെ തൂക്കിക്കൊന്ന നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ചിക്കബല്ലാപൂര്‍ ജില്ലയിലെ ചിന്താമണി സര്‍ക്കാര്‍ ആശുപത്രിയുടെ ടോയ്‌ലറ്റ് ജനാലയില്‍ തൂങ്ങിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വിന്‍ഡോ ഗ്രില്ലില്‍ നിന്ന് തൂക്കി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് ആരോപണം. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഗ്രൂപ്പ് ഡി ഉദ്യോഗസ്ഥര്‍ മൃതദേഹം കണ്ടതോടെയാണ് സംഭവം പുറത്തുവന്നത്.
ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ നവജാതശിശുവിനെ ആശുപത്രി ടോയ്‌ലറ്റിലേക്ക് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടെത്തി. യുവതി പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം വാഷ്‌റൂമില്‍ ഉപേക്ഷിച്ചുവെന്ന് സംശയിക്കുന്നു. ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐപിസി) സെക്ഷന്‍ 302 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സംഭവം നടന്ന ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞ് അല്ല മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ പ്രസവിച്ച ആറു സ്ത്രീകളും അവരുടെ കുഞ്ഞുങ്ങളുമാണ് അവിടെ ഉണ്ടായിരുന്നത് അവരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ആശുപത്രിക്ക് പുറത്തുനിന്ന് എത്തിയ സ്ത്രീയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ശുചിമുറിയിൽ കെട്ടിത്തൂക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രി വാർഡിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ചുരിദാര്‍ ധരിച്ച സ്ത്രീ നവജാതശിശുവിനെ ശുചിമുറിയിലേക്ക് കൊണ്ടുപോകുന്നത് കാണാം.
യുവതി പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം ഷാൾ ഉപയോഗിച്ച് ശുചിമുറിയിലെ ജനാല കമ്പിയിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പൊലീസ് അനുമാനം. സംഭവത്തെക്കുറിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചിക്കബല്ലാപൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ ലത മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച ദിവസം ഈ ആശുപത്രിയിൽ ആറ് പ്രസവങ്ങള്‍ നടത്തിയെന്നും എല്ലാ അമ്മമാരും കുഞ്ഞുങ്ങളും സുരക്ഷിതരാണെന്നും ചിന്താമണി സര്‍ക്കാര്‍ ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് പറഞ്ഞു. കൊല്ലപ്പെട്ട കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിക്കാത്തതിനാല്‍ കുഞ്ഞിനെ വീട്ടില്‍ പ്രസവിച്ചിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























