സെക്രട്ടേറിയറ്റില്‍ വീണ്ടും ശുദ്ധി കലശം... സെക്രട്ടേറിയറ്റിനെ നിരീക്ഷിക്കാന്‍ പ്രത്യേക പാര്‍ട്ടി കണ്ണുകള്‍ കാരണം ഇതാണ് ...

സെക്രട്ടേറിയറ്റില്‍ വീണ്ടും ശുദ്ധി കലശം. സര്‍ക്കാരിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിര് നില്‍ക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി പുറത്താക്കാനാണ് തീരുമാനം. മരം മുറി വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം തുടങ്ങിയിരിക്കുന്നത്.
മരംമുറി വിവാദത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ റവന്യു വകുപ്പിന്റെ ഫയല്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആദ്യത്തെ പ്രതികാര നടപടിയുണ്ടായത്. റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ.ജി.ശാലിനിക്കെതിരെയാണ് സര്‍ക്കാര്‍ നടപടി. ഒ.ജി.ശാലിനിയോട് അവധിയില്‍ പോകാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് ആവശ്യപ്പെട്ടു. വിവരാവകാശ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ വിവരാവകാശത്തിന്റെ മറുപടി നല്‍കിയതാണ് വിവാദമായത്.
മരംമുറി സംബന്ധിച്ച വിവാദ ഉത്തരവില്‍ മുന്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ വ്യക്തമായ പങ്കു സൂചിപ്പിക്കുന്ന ഫയല്‍ പുറത്തുവന്നത് എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് മറുപടി നല്‍കിയത്. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കൂടിയായ ഒ.ജി. ശാലിനിയെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് ശാസിക്കുകയും രണ്ടു മാസം അവധിയില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അവര്‍ അവധിക്ക് അപേക്ഷയും നല്‍കി. ഇടതുമുന്നണിയുമായി അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥയാണ് ശാലിനി.അങ്ങനെയുള്ളവര്‍ക്ക് മാത്രമേ സെക്രട്ടേറിയറ്റിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളു.
റവന്യു സെക്രട്ടറി ജയതിലകാണ് സര്‍ക്കാരിനെ ഇത്രത്തോളം പ്രതിസന്ധിയിലാക്കിയത്. കൃത്യമായ ഉപദേശം അന്നത്തെ മന്ത്രി ചന്ദ്രശേഖരന് നല്‍കിയിരുന്നെങ്കില്‍ ഇങ്ങനെയൊരു ദുരന്തം ചന്ദ്രശേഖരന് സംഭവിക്കില്ലായിരുന്നു.
വന്നു വന്ന് ഇടതുപക്ഷക്കാരായ ജീവനക്കാരെ പോലും ഇടതുപക്ഷത്തിന് വിശ്വാസമില്ലാതെ വന്നിരിക്കുകയാണ്. ഇല്ലെങ്കില്‍ റവന്യു അണ്ടര്‍ സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമായിരുന്നില്ല. സെക്രട്ടേറിയറ്റിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത് . അതായത് സെക്രട്ടേറിയറ്റ് ഇനി മുഖ്യമന്ത്രിയുടെ ക്യാമറാ കണ്ണുകള്‍ക്ക് കീഴിലാവും.
മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ റവന്യു മന്ത്രിയുടെ കൈവശമിരിക്കെയാണ് അണ്ടര്‍ സെക്രട്ടറി ഇതിന്റെ പകര്‍പ്പ് വിവരാവകാശ പ്രകാരം അപേക്ഷകന് കൈമാറിയത്. ഇക്കഴിഞ്ഞ 29 നാണ് തിരുവനന്തപുരം സ്വദേശിക്ക് വിവരാവകാശ പ്രകാരം മറുപടിയും രേഖകളും കൈമാറിയത്. ഇതിലെ മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തു.
വിഷയത്തില്‍ യഥാര്‍ത്ഥ ഫയലുകള്‍ ജൂണ്‍ മൂന്ന് മുതല്‍ ഇപ്പോഴത്തെ റവന്യു മന്ത്രി കെ.രാജന്റെ പരിഗണനയിലിരിക്കെയാണ് അണ്ടര്‍ സെക്രട്ടറി അതിന്റെ ഡിജിറ്റല്‍ പകര്‍പ്പുകളെടുത്ത് വിവരാവകാശ നിയമപ്രകാരം നല്‍കിയത്. ഫിസിക്കല്‍ ഫയല്‍ മന്ത്രിയുടെ പക്കലിരിക്കുന്നതിനാല്‍ പലര്‍ക്കും വിവരാവകാശ പ്രകാരം പകര്‍പ്പുകള്‍ ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അണ്ടര്‍ സെക്രട്ടറി വിവരങ്ങള്‍ കൈമാറിയത്. ഇതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്.
അതിനിടെ മരംമുറിയില്‍ വിവിധ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രത്യേക സംഘത്തിന് കൈമാറാന്‍ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു. വ്യത്യസ്ത അന്വേഷണങ്ങള്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണ പുരോഗതിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മേധാവിയാണ് സര്‍ക്കാറിനെ സമീപിച്ചത്.
സെക്രട്ടേറിയറ്റ് നിറയെ യൂദാസുമാരാണെന്ന തോന്നലാണ് മുഖ്യമന്ത്രിക്കുള്ളത്. അതിനെ ഏത് വിധേനയും ഇല്ലാതാക്കാനാണ് ശ്രമം.ഇപ്പോള്‍ റവന്യു വകുപ്പില്‍ നടന്നത് നാളെ മറ്റ് വകുപ്പുകളിലും നടക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ കരുതുന്നു.
"
https://www.facebook.com/Malayalivartha























