താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവച്ചു....

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവച്ചു. അഡ്ഹോക് കമ്മിറ്റിക്ക് കോടതി വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് രാജി. സംഘടനയെ കോടതി കയറ്റാനായി ആഗ്രഹിക്കുന്നില്ല. കോടതിവിധി മാനിക്കുന്നുവെന്നും രമേശ് പിഷാരടി പറഞ്ഞു.
നടി ശ്വേത മേനോൻ നൽകിയ ഹർജി പരിഗണിച്ചാണ് എറണാകുളം മുൻസിഫ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. രമേഷ് പിഷാരടിക്ക് നോട്ടിസ് അയക്കാനും കോടതി ഉത്തരവിട്ടു. കേസ് ഈ മാസം 13ന് വീണ്ടും പരിഗണിക്കും. അമ്മയുടെ കഴിഞ്ഞ ജനറൽ ബോഡി യോഗത്തിലാണ് രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്. ഇതിന് പിന്നാലെ അഡ്ഹോക് കമ്മിറ്റിയുടെ നിയമനം നിയമവിരുദ്ധമാണെന്ന് കാട്ടി ശ്വേത മേനോൻ കോടതിയിൽ ഹർജി നൽകി.
അമ്മയുടെ നിയമാവലി അനുസരിച്ച് ഒരു ഭരണസമിതി പൂർണമായി രാജിവയ്ക്കുകയാണെങ്കിൽ പുതിയ തിരഞ്ഞെടുപ്പിലൂടെ മറ്റൊരു ഭരണസമിതി വരുന്നതുവരെ പഴയ കമ്മിറ്റി തന്നെ തുടരണമെന്നാണ്. ഇക്കാര്യം ശ്വേത ഹർജിയിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു. നിയമാവലിയിൽ ഒരിടത്തും അഡ്ഹോക് കമ്മിറ്റി രൂപീകരണം പറയുന്നില്ലെന്നും ഹർജിയിൽ പറയുന്നു. തുടർന്നാണ് അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം താൽക്കാലികമായി തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടിട്ടുള്ളത്.
"
https://www.facebook.com/Malayalivartha

























