നടുറോഡിൽ മനുഷ്യന്റെ തലയോട്ടി; രണ്ട് വർഷങ്ങൾക്ക് ശേഷം ഊരത്തൂർ നാട്ടുകാരെ വെട്ടിലാക്കിയ കൊലപാതകത്തിൽ അസം സ്വദേശി അറസ്റ്റിൽ

ഇരിക്കൂറിനടുത്ത് ഊരത്തൂര്‍ പി.എച്ച്.സി.ക്ക് സമീപം റോഡില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെടുത്ത സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കേസില്‍ അസം സ്വദേശി സാദിഖലിയെ (20) അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണ്‍ മോഷണക്കേസില്‍ ജയിലില്‍ കഴിയുന്ന സാദിഖലിയെ ഇരിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഇരിട്ടി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം, ഇരിക്കൂര്‍ സി.ഐ പി. അബ്ദുല്‍ മുനീര്‍, എസ്.ഐ നിതീഷ് എന്നിവര്‍ ഇരിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ചെങ്കല്‍പണയില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശി സയ്യിദ് അലിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ അസം ഗുവാഹതിക്കടുത്ത ബെര്‍പേട്ട ജില്ലയിലെ സാദിഖ് അലി അറസ്റ്റിലായതോടെയാണ് തലയോട്ടിയും ശരീരാവയവങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയ കേസിന്റെ സത്യാവസ്ഥ പുറത്തായത്. ഊരത്തൂര്‍ ചെങ്കല്‍പണയുടെ സമീപത്തുനിന്ന് 2018ൽ ആയിരുന്നു തലയോട്ടി കണ്ടെത്തിയത്. തെരുവുനായ്ക്കള്‍ തലയോട്ടി കടിച്ചുകൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഇരിക്കൂര്‍ പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് കണ്ണൂരില്‍നിന്ന് ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.
പോലീസ് നായ മണംപിടിച്ച് ആ പരിസരത്ത് ഓടിയെങ്കിലും മറ്റൊന്നും കണ്ടത്താൻ കഴിഞ്ഞിരുന്നില്ല. പി.എച്ച്.സി.യുടെ സമീപത്ത് പഞ്ചായത്ത് ശ്മശാനമുണ്ടെന്നും ഒരുപക്ഷേ തെരുവുനായ്ക്കള്‍ തലയോട്ടി ശ്മശാനത്തില്‍നിന്ന് കടിച്ചുകൊണ്ടുവന്നതാകാമെന്നുമാണ് ആദ്യം നാട്ടുകാര്‍ കരുതിയത്. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളിൽ ശരീരാവയവങ്ങളും വസ്ത്രങ്ങളും കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കുകയും അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനക്കയക്കുകയും ചെയ്തു. പരിശോധനയില്‍ ഊരത്തൂര്‍ ഗവ. ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ വാടക മുറിയില്‍ താമസിച്ചിരുന്ന സയ്യിദ് അലിയുടേതാണ് തലയോട്ടിയും അവയവങ്ങളുമെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.
സയ്യിദ് അലിയുടെ മരണം കൊലപാതകമാണെന്ന സംശയമുയര്‍ന്നുവെങ്കിലും അതിനെ ബലപ്പെടുത്തുന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ആലുവയില്‍ സ്വര്‍ണപ്പണി ചെയ്തു വരികയായിരുന്ന സാദിഖ് അലി പുതിയൊരു ജോലി നേടിയാണ് ഇരിക്കൂറിനടുത്ത ഊരത്തൂരിലെത്തുന്നത്. ഇവിടെ ജോലി ചെയ്തുവരുന്ന ബന്ധുവാണ് ഇയാള്‍ക്ക് സയ്യിദ് അലിക്കൊപ്പം താമസമേര്‍പ്പാടാക്കിക്കൊടുത്തത്. കുറച്ച് ദിവസം ഇവിടെ താമസിച്ചിരുന്ന സാദിഖ് അലി വീണ്ടും ആലുവയിലേക്ക് തന്നെ മടങ്ങിപ്പോവുകയായിരുന്നു. അവിടെ നിന്ന് രണ്ട് ദിവസത്തിനു ശേഷം വസ്ത്രങ്ങളും മറ്റു സാധനങ്ങളും എടുക്കാനെന്ന പേരില്‍ വീണ്ടും ഊരത്തൂരിലെത്തിയ ഇയാള്‍ സയ്യിദ് അലിയുടെ മൊബൈല്‍ ഫോണും പണവും കവര്‍ന്ന ശേഷം നാട്ടിലേക്ക് കടന്ന് കളയുകയായിരുന്നു.
സയ്യിദ് അലിയുടെ മൊബൈല്‍ഫോണ്‍ കവര്‍ന്ന കേസിലായിരുന്നു ആദ്യം അസം സ്വദേശി സാദിഖലി ജയിലിലായത്. സയ്യിദ് അലി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്‍ വഴി ഇരിക്കൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബെര്‍പേട്ട മാര്‍ക്കറ്റില്‍വെച്ച് സാദിഖ് അലിയെ പോലീസ് പിടികൂടി ഇരിക്കൂറിൽ എത്തിച്ചത്. ഒരാഴ്ച മുമ്പായിരുന്നു ഇരിക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം എസ്.പിയുടെ നിര്‍ദേശപ്രകാരം ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് നിഗമനത്തിലെത്തിയത്.
സയ്യിദലിയും സാദിഖലിയും ഒരു മുറിയിലായിരുന്നു താമസം. സയ്യിദലി ഒരുപാത്രത്തിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. സാദിഖലി പണം മോഷ്ടിക്കുന്നത് സയ്യിദലി കാണാനിടയായി. തുടര്‍ന്നായിരുന്നു കൊലപാതകം. കൊലക്കുശേഷം മുറിയില്‍നിന്ന് 100 മീറ്റര്‍ അകലെ ചെങ്കല്‍പണയില്‍ കുഴിയെടുത്ത് മറവുചെയ്തു. ഞങ്ങള്‍ നാട്ടിലേക്ക് പോവുകയാണെന്ന് പരിസരത്തുള്ളവരോട് പറഞ്ഞ് സാദിഖലി പോയി. 3000 രൂപയും മൊബൈല്‍ ഫോണുമായിരുന്നു സാദിഖലി കൊണ്ടുപോയത് -ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം പറഞ്ഞു. പ്രതിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























