കുട്ടിയാനകള്‍ ചത്തൊടുങ്ങുന്നു... ആനകള്‍ക്കും വൈറസ് ബാധ.... മനുഷ്യനെ കോവിഡ് മഹാമാരി കൂട്ടക്കൊല ചെയ്യുന്നതുപോലെ ആനകളുടെ അന്തകരായി മാറുകയാണോ ഹെര്‍പ്പീസ് വൈറസുകള്‍

മനുഷ്യനെ കോവിഡ് മഹാമാരി കൂട്ടക്കൊല ചെയ്യുന്നതുപോലെ ആനകളുടെ അന്തകരായി മാറുകയാണോ ഹെര്‍പ്പീസ് വൈറസുകള്‍.
കോട്ടൂര്‍ ആനകേന്ദ്രത്തില്‍ ആനക്കുട്ടികള്‍ കൂട്ടത്തോടെ ചെരിയുന്നതിനൊപ്പം ഇക്കൊല്ലം മാത്രം എട്ടു നാട്ടാനകളാണ് ചെരിഞ്ഞത്.
കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ വൈറസ് ബാധയേത്തുടര്‍ന്ന് വീണ്ടും ആനക്കുട്ടി ചരിഞ്ഞതോടെ ആശങ്ക ഉയരുകയാണ്. അര്‍ജ്ജുന്‍ എന്ന കുട്ടിയാനയാണ് ഹെര്‍പ്പിസ് ബാധയേത്തുടര്‍ന്ന് ഇന്ന് ചെരിഞ്ഞത്. ആന പുനരധിവാസ കേന്ദ്രത്തില്‍ അടുത്തിടെ ചരിയുന്ന രണ്ടാമത്തെ ആനക്കുട്ടിയാണ് അര്‍ജ്ജുന്‍.
ഇവിടെ കഴിഞ്ഞയാഴ്ച ശ്രീക്കുട്ടി എന്ന കുട്ടിയാന ചരിഞ്ഞിരുന്നു. കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിലെ കണ്ണന്‍, ആമിന എന്നീ മറ്റ് രണ്ട് കുട്ടിയാനകള്‍കൂടി വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലാണ്.
ഇവയുടെ ജീവന്‍ രക്ഷിക്കാനാകുമോ എന്നതില്‍ ആശങ്ക ഉയരുന്നു. കോട്ടൂര്‍ കേന്ദ്രത്തില്‍ കുട്ടിയാനകള്‍ തുടര്‍ച്ചയായി ചരിയുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടിക്ക് വനംവകുപ്പ് അടിയന്തര നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഡോക്ടര്‍മാരുടെ പ്രത്യേക സംഘം രൂപീകരിച്ച് ഹെര്‍പ്പിസ് വൈറസ് ബാധയെ ചെറുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മറ്റ് ആനകളിലേക്ക് വൈറസ് ബാധ പടരുന്നത് തടയുന്നതിനും നടപടികള്‍ സ്വീകരിച്ചിക്കുന്നു. കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തില്‍ സഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന കുട്ടിയാനയായിരുന്നു സംഘത്തിലെ ഒന്നരവയസ്സുകാരി ശ്രീക്കുട്ടി. ആര്യങ്കാവ് അമ്പനാട് നിന്നും ഒരു മാസം പ്രായമുള്ളപ്പോഴാണ് ആനക്കുട്ടിയെ വനംവകുപ്പിന് ലഭിച്ചത്. വനങ്ങളിലും നാട്ടിലും ആനക്കൂട്ടം ഉപേക്ഷിക്കുന്നതോ ഒഴുക്കില്‍പ്പെട്ടുവരുന്നതോ ആയ ആനക്കുട്ടികളെയാണ് കോട്ടൂര്‍ കേന്ദ്രത്തില്‍ വനംവകുപ്പ് പരിപാലിക്കുന്നത്.
ഹെര്‍പ്പിസ് വൈറസ് കുട്ടിയാനകള്‍ക്കാണ് കൂടുതല്‍ പ്രശ്‌നം സൃഷ്ട്ടിക്കുക. 10 വയസിന് താഴെയുളള ആനകള്‍ക്ക് ഈ മാരക വൈറസ് ബാധിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുമെന്നിരിക്കെ ആശങ്ക ഏറുകയാണ്. സംസ്ഥാനത്ത് 30 കുട്ടിയാനകളാണ് ഇപ്പോള്‍ വിവിധ ആനകേന്ദ്രങ്ങളില്‍ പരിപാലനയിലുള്ളത്.
ഈ വൈറസിന് ഇതുവരെ വാക്‌സിന്‍ കണ്ടു പിടിച്ചിട്ടില്ല. രക്തക്കുഴലുകളുടെ ആവരണം നശിപ്പിക്കുന്ന ഇത്തരം വൈറസാണ് ഹെര്‍പിസ്. തൊലി നശിക്കുമ്പോള്‍ രക്തം മാംസത്തിലേക്ക് നേരിട്ട് ഇറങ്ങുകയും ഇതോടെ ഓക്‌സിജന്‍ എടുക്കാനാവാതെ ആന മരണത്തിന് കീഴടങ്ങുകയാണ്.
തിരുവനന്തപുരം ജില്ലയിലെ കോട്ടൂരില്‍ സ്ഥിതിചെയ്യുന്നതും, അന്തര്‍ദേശീയ നിലവാരത്തിലുള്ള ഇന്ത്യയിലെ ആദ്യ ആന പുനരധിവാസ കേന്ദ്രവുമാണ് കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം. ആനകളെ അതിന്റെ സാവാഭാവിക ആവാസവ്യവസ്ഥയില്‍ പരിപാലിക്കുന്നതിനും മികച്ച ചികിത്സ അവയ്ക്ക് ലഭ്യമാക്കുന്നതിനും ഒപ്പം മനുഷ്യര്‍ക്ക് കാടിന്റെ പശ്ചാത്തലത്തില്‍ ഇവയെ കാണുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.
നിലവില്‍ 18 ആനകളുള്ള ഈ ആന പുനരധിവാസ കേന്ദ്രത്തെ 50 ആനകളെ പാര്‍പ്പിക്കാവുന്ന സൗകര്യങ്ങളോടെ അന്തര്‍ദ്ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് ആനക്കുട്ടികളുടെ അകാലവിയോഗം ആനസ്നേഹികളെ ഞെട്ടിച്ചിരിക്കുന്നത്.
അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് റെയ്ഞ്ചിന് കീഴിലാണ് കോട്ടൂര്‍ കാപ്പുകാട് ആന സങ്കേതം സ്ഥിതി ചെയ്യുന്നത്. ശ്രീലങ്കന്‍ മാതൃകയില്‍ 2006 ലാണ് വനം വകുപ്പ് നെയ്യാറിലെ കാപ്പുകാട്ടില്‍ കേരളത്തിലെ ഏക ആനസംരക്ഷണ പാര്‍ക്ക് എന്ന ബഹുമതിയോടെ ഈ സങ്കേതം ഒരുക്കിയിരിക്കുന്നത്.നെയ്യറാലെ വെള്ളം കയറി കിടക്കുന്ന ഭാഗത്ത് ആനകളുടെ പുനരധിവാസ കേന്ദ്രമായി ഇതിനെ 2007ലാണ് മാറ്റിയെടുത്തത്.
കോട്ടൂരിലെ ആനക്കുട്ടികളുടെ വിയോഗത്തിനു പിന്നാലെ കോന്നി, കോടനാട് ആനകേന്ദ്രങ്ങളിലും ജാഗ്രത വര്‍ധിപ്പിച്ചിരിക്കുകയാണ്.
കാട്ടാനയെയും നാട്ടാനയെയും ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ഇടത്ത് വളര്‍ത്തുക, പ്രായം ചെന്നവയെ സംരക്ഷിക്കുക, കുഞ്ഞുങ്ങളെ സംരക്ഷിക്കുക, പഠനഗവേഷണങ്ങള്‍ നടത്തുക എന്നിവയാണ് കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന്റെ ലക്ഷ്യങ്ങള്‍. കോട്ടൂര്‍ വനമേഖലയിലെ 176 ഹെക്ടര്‍ വനഭൂമിയിലാണ് ആന പരിപാലന കേന്ദ്രം സ്ഥിതിചെയ്യുന്നത്. മനുഷ്യനും കാട്ടാനയും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുക, നാട്ടാനകളുടെ ക്ഷേമം ഉറപ്പു വരുത്തുക, ആനയുമായി ബന്ധപ്പെട്ട പരിശീലനഗവേഷണ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ഉദ്ദേശങ്ങളാണ് ഈ ആന പുനരധിവാസ കേന്ദ്രത്തിനുള്ളത്.
കോട്ടൂരിലെ ആന പരിപാലന കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നതോടെ പൊന്മുടി, നെയ്യാര്‍ ഡാം, അഗസ്ത്യമല, പേപ്പാറ തുടങ്ങിയ മേഖലകളെ ഉള്‍പ്പെടുത്തി പ്രദേശത്തെ ഒരു ടൂറിസം സോണാക്കി മാറ്റാനായിരുന്നു തീരുമാനം. കോട്ടൂരിലെ ആനക്കുട്ടികള്‍ക്കുണ്ടായ രോഗം കാട്ടിലേക്കു കടന്നാല്‍ ആനകളുടെ വംശം തന്നെ ഇല്ലാതായേക്കാം. കേരളത്തിലെ വനാന്തരങ്ങളില്‍ ഇരുന്നൂറ് ആനക്കുട്ടികളുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്കുകള്‍.
https://www.facebook.com/Malayalivartha























