കാറ്റ് സെക്കൻഡുകൾക്കകം നാശം വിതച്ച് അപ്രത്യക്ഷമാകുന്നു : സംസ്ഥാനത്തു പലയിടത്തായി കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കാറ്റും തുടർന്നുണ്ടായ നാശവും വളരെയധികം ഭയം ഉണർത്തുന്നതാണ്: പിന്നിലുള്ള കാരണം കണ്ടെത്തി

സംസ്ഥാനത്തെ കാലാവസ്ഥയിൽ എന്താണ് സംഭവിക്കുന്നത്? പൊടുന്നനെ വരുന്ന കാറ്റ് സെക്കൻഡുകൾക്കകം നാശം വിതച്ച് അപ്രത്യക്ഷമാകുന്നു.
സംസ്ഥാനത്തു പലയിടത്തായി കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കാറ്റും തുടർന്നുണ്ടായ നാശവും വളരെയധികം ഭയം ഉണർത്തുന്നതാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതിനെ കുറിച്ചുള്ള പഠനത്തിന് ഒടുവിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം.
കൂമ്പാരമേഘങ്ങളിൽ നിന്നു താഴോട്ടു പെട്ടെന്നുണ്ടാകുന്ന ‘മിനി ടൊർണാഡോ’ എന്ന വായുപ്രവാഹമാണ് ഇതിനു കാരണമെന്നു കൊച്ചി സർവകലാശാലയിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച് (അക്കാർ) ഡയറക്ടർ ഡോ.എസ്. അഭിലാഷ് പറഞ്ഞു.
മൺസൂൺ സമയത്ത് പടിഞ്ഞാറുനിന്നു കിഴക്കോട്ട് 40–50 കിലോമീറ്റർ വേഗത്തിൽ ഒരേദിശയിൽ കാറ്റു വീശാറുണ്ട്. ഈ കാറ്റിന്റെ സഞ്ചാരപാതയിലേക്ക് കൂമ്പാര മേഘങ്ങൾ കയറിവരുമ്പോൾ ഈ മേഘങ്ങളിൽ നിന്നു താഴോട്ട് ചുഴലിപോലെ കുറച്ചുസമയത്തേക്കു വായുപ്രവാഹം ഉണ്ടാകുമത്രെ .
ഇത് മൺസൂൺകാറ്റുമായി ചേർന്നു പ്രത്യേക ദിശയില്ലാതെ ചുഴലിപോലെ അങ്ങോട്ടും ഇങ്ങോട്ടും വീശിയടിക്കുകയാണ് ചെയ്യുന്നത്. കുറച്ചുസമയത്തേക്കാണ് ഈ പ്രതിഭാസം ഉണ്ടാവുന്നത്. മേഘം നീങ്ങിക്കഴിയുമ്പോൾ കാറ്റും മാറും.
ഇപ്പോൾ കൂമ്പാര മേഘങ്ങൾ പലസ്ഥലത്തും കാണപ്പെടുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. കൊച്ചിക്കു പുറമേ പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളിലും ഇത്തരം പ്രതിഭാസം ഉണ്ടായത്രേ.
മേഘങ്ങളുടെ ഭാഗമായി വരുന്ന കാറ്റിനെ പ്രവചിക്കാൻ കഴിയില്ല. ഇത്തരം സംഭവങ്ങൾ ഈ വർഷം തുടർച്ചയായി കാണുന്നുണ്ടെന്നും ഡോ.അഭിലാഷ് തുറന്നടിച്ചു. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽവരെ ചുഴലി വീശാം. ശരാശരി 4 മിനിറ്റിനകം ഇത് അവസാനിക്കാമെങ്കിലും സങ്കൽപ്പിക്കാൻ കഴിയാത്ത രീതിയിലുളള നാശനഷ്ടമാണ് ഉണ്ടാവുന്നത്.
ചെറുമേഘസ്ഫോടനങ്ങളും ചുഴലിയും പ്രവചിക്കാൻ നിലവിൽ സംവിധാനങ്ങളില്ലെന്നതിനാൽ സൂചനകൾ കിട്ടുമ്പോൾ കരുതിയിരിക്കുക എന്നാണു പൊതുവായി നൽകിയിരിക്കുന്നു നിർദേശം. ഇന്നും നാളെയും അതിശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളതെങ്കിലും അതു കൂടുതലും മധ്യകേരളം മുതൽ വടക്കൻ പ്രദേശത്തായിരിക്കും.
ചെറുമേഘസ്ഫോടനവും അതിന്റെ ഭാഗമായ ചുഴലിയും വരുംദിവസങ്ങളിൽ വർധിക്കാനുളള സാധ്യതയും കാലാവസ്ഥ ശാസ്ത്രജ്ഞർ പ്രവചിക്കുന്നുണ്ട്. ഈ വർഷം തൃശൂർ, എറണാകുളം ജില്ലകളിൽ 3 പ്രാദേശിക ചുഴലികൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
അതേസമയം, കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയുടെ മലയോര മേഖല വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു . ചാലിയാറും പുന്നപ്പുഴയും കരകവിഞ്ഞ് ഒഴുകുന്നതിനാൽ തീരത്തു താമസിക്കുന്ന കുടുംബങ്ങൾ ജാഗ്രത പുലർത്താൻ നിർദേശം നല്‍കിയിരിക്കുകയാണ് . പുന്നപ്പുഴയിലെ ജലനിരപ്പുയർന്ന് എടക്കര മൂപ്പിനിപ്പാലവും ചുങ്കത്തറ മുട്ടിക്കടവ് പാലവും മൂടിയിരിക്കുകയാണ് .
https://www.facebook.com/Malayalivartha






















