അന്ന് വീണ വീഴ്ച ഒരിക്കല്‍കൂടി... അന്ന് നിയമസഭയില്‍ പറന്നു നടന്ന് അവസാനം വീണുപോയി ആശുപത്രിയിലാക്കിയ ശിവന്‍ കുട്ടിയെ ഇന്നലെ നിയമസഭയില്‍ പരതി നോക്കിയിട്ടും കണ്ടില്ല; പനി മൂലം വിശ്രമിച്ച മന്ത്രി പിന്നെ പൊങ്ങിയത് പ്ലസ് ടു ഫല പ്രഖ്യാപനത്തില്‍

മന്ത്രി വി. ശിവന്‍ കുട്ടിയെ സംബന്ധിച്ച് നിര്‍ണായ ദിവസമായിരുന്നു ഇന്നലെ. സുപ്രീം കോടതി വിധി ബാധിക്കുന്നത് ശിവന്‍കുട്ടിയെ മാത്രമായിരുന്നു. നിയമസഭയിലൂടെ 2015 മാര്‍ച്ച് 13നു പറന്നു നടന്ന ശിവന്‍കുട്ടിയെയാണ് ബാക്കി 139 പേരുടെയും കണ്ണുകള്‍ ഇന്നലെ തേടിയത്. പക്ഷേ മന്ത്രി അവിടെ ഉണ്ടായില്ല. പനി മൂലം വിശ്രമിക്കുന്നതായി രാവിലെ പ്രസ് ഗാലറികളില്‍ വിവരം ലഭിച്ചു. മിനിയാന്ന് പനിയെ വകവയ്ക്കാതെ എത്തിയ മന്ത്രിയെ ഇന്നലെ കണ്ടില്ല.
പലരുടെയും മനസില്‍ ആ ബജറ്റ് ദിന നിമിഷങ്ങള്‍ കടന്നുപോയി. ഡെസ്‌ക്കിനു മുകളിലൂടെയുള്ള ആ നടത്തം ഓര്‍മിക്കുന്തോറും ശിവന്‍കുട്ടിയെ ഇന്നലെ കൂടുതല്‍ മിസ് ചെയ്തു. രണ്ടു സംഘങ്ങള്‍ തമ്മില്‍ കയ്യാങ്കളി നടന്ന ഗോദ പോലെയായിരുന്നു അന്നു സഭ. 2015ലെ ആ ബജറ്റ് ദിനത്തില്‍ സംഭവിച്ചതു കേരള നിയമസഭയ്ക്ക് എന്നേക്കുമുള്ള പാഠമായിരിക്കുമെന്നു വ്യക്തം.
സര്‍ക്കാരിനു വന്‍ തിരിച്ചടിയായ വിധി വന്നപാടെ അവിടെ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ പുറത്ത് മന്ത്രിയുടെ രാജി ആവശ്യം മുഴക്കിയ പ്രതിപക്ഷം പരിധി വിട്ട് ഒന്നിനും തുനിഞ്ഞില്ല. ഇന്ന് അടിയന്തരപ്രമേയ നോട്ടിസിനും പ്രതിഷേധത്തിനും വേണ്ടി അവര്‍ കാത്തിരിക്കുകയാകും. അപ്പോഴും രാജ്യത്തെ നിയമങ്ങള്‍ ജനപ്രതിനിധികള്‍ക്കും ബാധകമാണ് എന്ന പരമോന്നത കോടതിയുടെ വിധി അവര്‍ക്ക് ഓര്‍മിക്കേണ്ടി വരും.
ചര്‍ച്ചയില്‍, വിധി അലയൊലികള്‍ സൃഷ്ടിച്ചു. താന്‍ നിരപരാധിയാണെന്നു മാധ്യമങ്ങളോടു ശിവന്‍കുട്ടി പറഞ്ഞതു കേട്ട അന്‍വര്‍ സാദത്ത് അന്തം വിട്ടു. അന്ന് അദ്ദേഹമടക്കം കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ കാണാത്തവരുണ്ടോ എന്ന് സാദത്ത് ചോദിച്ചു.
എന്ത് അക്രമവും നടത്താനുള്ളതല്ല നിയമസഭയുടെ പരിരക്ഷ എന്ന് എ.പി. അനില്‍കുമാര്‍ ഓര്‍മിപ്പിച്ചു. ഡി.കെ. മുരളിയാണ് ഉറ്റ സഖാവിനു പ്രതിരോധം തീര്‍ക്കാന്‍ നോക്കിയത്. വിചാരണക്കോടതിയില്‍ ശിവന്‍കുട്ടിക്കു നീതി ലഭിക്കുമെന്ന് അദ്ദേഹത്തിനുറപ്പുണ്ട്.
നിയമസഭയിലെ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി രാജിവയ്ക്കില്ല എന്ന് സിപിഎം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷം രാജി ചോദിക്കും മുന്‍പു തന്നെ മന്ത്രി ആ ആവശ്യം തള്ളി. പിന്നാലെ സിപിഎമ്മും മന്ത്രിക്കു പിന്തുണ പ്രഖ്യാപിച്ചു.
വിധി എതിരാകും എന്ന് ഉറപ്പിച്ചതിനാല്‍ സിപിഎം ഇക്കാര്യത്തില്‍ നേരത്തേ തന്നെ ചര്‍ച്ച നടത്തിയിരുന്നു. സംരക്ഷിക്കുമെന്നു പാര്‍ട്ടി വ്യക്തമാക്കിയിരുന്നതിനാല്‍ രാജിവയ്ക്കില്ലെന്നു മന്ത്രി പ്രതികരിച്ചു. വിധി വന്നു മിനിറ്റുകള്‍ക്കകം തന്നെ. ശിവന്‍കുട്ടിക്കെതിരെ നിയമനടപടി ഉണ്ടായിട്ടില്ലെന്നും രാജിയുടെ ആവശ്യമില്ലെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു.
കേസ് നിലനില്‍ക്കെയാണു ശിവന്‍കുട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും മന്ത്രി ആവുകയും ചെയ്തത് എന്നതിനാല്‍ കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്നതിന്റെ പേരില്‍ അദ്ദേഹം രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നാണ് സിപിഎം വാദം.
എന്നാല്‍ മന്ത്രി ആയിരിക്കെ കേസില്‍ വിചാരണ നേരിട്ടവര്‍ കേരളത്തില്‍ അധികമില്ല. കോടതി പരാമര്‍ശങ്ങളുടെ പേരില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധ കൊടുങ്കാറ്റ് സൃഷ്ടിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളതും. സുപ്രീം കോടതിയില്‍ പോയി ഈ നാണക്കേട് ചോദിച്ചു വാങ്ങേണ്ടിയിരുന്നില്ലെന്ന അഭിപ്രായമുള്ളവര്‍ പാര്‍ട്ടിയിലുണ്ട്. അതേസമയം, പ്രതിഷേധത്തിനു മുന്നില്‍ നിന്ന ശിവന്‍കുട്ടിക്കെതിരെ നേരിട്ടുള്ള പരാമര്‍ശങ്ങള്‍ ഇല്ലാത്തത് ആശ്വാസവുമാണ്. ആ ആശ്വാസം എത്ര നാളാണെന്ന് ഉടനറിയാം.
"
https://www.facebook.com/Malayalivartha


























