സിനിമാ ക്ലൈമാക്‌സ് പോലെ... 2015 മാര്‍ച്ച് 13ലെ ബജറ്റ് ദിനം ചാനലുകളില്‍ ഏറ്റവുമധികം റേറ്റിംഗ് കിട്ടിയ ദിനമായിരുന്നു; വണ്‍ ഡേ ക്രിക്കറ്റ് മാച്ച് പോലെ സിനിമാ ക്ലൈമാക്‌സ് പോലെ ജനങ്ങള്‍ ശ്വാസമടക്കി കണ്ടു; ഇന്നലത്തെ സുപ്രീം കോടതി വിധിയോടെ പഴയ വിഷ്വലുകള്‍ പൊടിതട്ടിയെടുത്തു

2015 മാര്‍ച്ച് 13ലെ ബജറ്റ് ദിനത്തിലെ കാഴ്ചകള്‍ ചാനലുകളില്‍ ഇന്നലെ മിന്നി മറയുന്ന കാഴ്ചയാണ് കണ്ടത്. ആറ് വര്‍ഷത്തിനപ്പുറം പല മാറ്റങ്ങള്‍ വന്നെങ്കിലും അന്നത്തെ ലൈവ് കാണുമ്പോള്‍ ഇപ്പോഴും ഒരു ത്രില്ല് തന്നെയാണ്.
2015 മാര്‍ച്ച് 13നായിരുന്നു സംഭവം. ബാര്‍ കോഴയില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷ നിലപാടാണ് നിയമസഭയില്‍ കേരളം അതുവരെ കാണാത്ത കോലാഹലങ്ങള്‍ക്ക് വഴിവച്ചത്. സ്പീക്കര്‍ എന്‍. ശക്തനെ ഡയസില്‍ കയറാന്‍ അനുവദിക്കാതെ പ്രതിരോധം തീര്‍ത്തായിരുന്നു തുടക്കം. പിന്നെ നടന്നത് സിനിമയെ വെല്ലുന്ന അക്രമ സീനുകള്‍.
മാണി ബഡ്ജറ്റുമായി വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വഴിയില്‍ തടയാനായിരുന്നു പ്രതിപക്ഷത്തിന്റെ പ്ലാന്‍. ഇത് മണത്തറിഞ്ഞ മാണി തലേദിവസം രാത്രി കറുത്ത കാറില്‍ തലയില്‍ മഫ്‌ളര്‍ കെട്ടി നിയമസഭയിലെത്തി അവിടെത്തങ്ങി. ഇതറിയാതെ അടുത്ത ദിവസം രാവിലെ വഴിയില്‍ കാത്ത് നിന്നവര്‍ക്ക് പൊടിപോലും കിട്ടിയില്ല.
സഭയില്‍ ആറ് വനിതാ എം.എല്‍.എമാരെയാണ് മാണിയെ തടയാന്‍ പ്രതിപക്ഷം തയ്യാറാക്കി നിറുത്തിയിരുന്നത്. മാണിയുടെ മൂന്നാം നമ്പര്‍ കസേര പ്രതിപക്ഷ എം.എല്‍.എമാര്‍ വളഞ്ഞിരുന്നു. കുറച്ചുപേര്‍ നടുത്തളത്തിലിരുന്ന് മുദ്രാവാക്യം വിളിച്ചു.
8.50ന് പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി സ്പീക്കര്‍ വരുന്ന വഴി തടഞ്ഞുനിന്നു. 8.55ന് മാണി എത്തിയെങ്കിലും പ്രതിപക്ഷ എതിര്‍പ്പ് അതിജീവിക്കാനാവാതെ പിന്‍വാങ്ങി. ഇതോടെ ഭരണപക്ഷ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ പോര്‍വിളിയും കൊമ്പുകോര്‍ക്കലുമായി. 8.56ന് ഡയസിലേക്ക് കടക്കാനാവാതെ സ്പീക്കര്‍ മടങ്ങി. പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ കമ്പ്യൂട്ടര്‍ തല്ലിത്തകര്‍ത്തു. സ്പീക്കറുടെ കസേര ഡയസിന് മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ടു.
സ്പീക്കര്‍ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സഹായത്തോടെ താഴത്തെ വാതിലില്‍ കൂടി അകത്തെത്തിയെങ്കിലും ഡയസില്‍ കടക്കാന്‍ അനുവദിച്ചില്ല. വാച്ച് ആന്‍ഡ് വാര്‍ഡര്‍മാരെ തള്ളിമാറ്റി. കസേരകള്‍ക്കിടയില്‍ കൂടി ഓടിക്കടക്കാന്‍ ശ്രമിച്ച ബിജിമോളെ മന്ത്രിയായിരുന്ന ഷിബു ബേബിജോണ്‍ തടഞ്ഞുനിറുത്തി. തടയാന്‍ ശ്രമിച്ച ശിവദാസന്‍ നായരുടെ കൈയില്‍ ജമീലാപ്രകാശം കടിച്ചു. തടയാനെത്തിയ എം.എ.വാഹിദുമായി ഉന്തും തള്ളുമായി. വി.ശിവന്‍കുട്ടി മേശപ്പുറത്ത് ചാടിക്കയറി. തടയാന്‍വന്ന വാച്ച് ആന്‍ഡ് വാര്‍ഡര്‍മാരുടെ മുകളില്‍ കൂടി ശിവന്‍കുട്ടി ചാടിക്കടന്നു.
9ന് മാണിയും സംഘവും പിന്നിലെ വാതിലിലൂടെ സഭയില്‍ കയറി. മാണി നിന്നുകൊണ്ട്, ശരീരത്തില്‍ ഘടിപ്പിച്ച മൈക്കിലൂടെ ബഡ്ജറ്റ് വായിച്ചു. വെറും എട്ട് മിനിട്ട് നേരത്തെ വായന. അങ്കം ജയിച്ച ആരവത്തോടെ ഭരണപക്ഷം ആവേശം കൊണ്ടു. മാണി ലഡു വിതരണം ചെയ്യുകയും ചെയ്തു. ഇതിനിടെ ശിവന്‍കുട്ടി സഭയില്‍ കുഴഞ്ഞ് വീണു. ഭരണപക്ഷ അംഗങ്ങള്‍ താങ്ങിയെടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയതോടെ അക്രമങ്ങള്‍ക്ക് തിരശ്ശീല വീണു.
അതേസമയം നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇനി ശ്രദ്ധാകേന്ദ്രം വിചാരണ നടക്കുന്ന തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ്. സുപ്രീം കോടതി ഉത്തരവ് എത്തിയാലുടന്‍ പ്രതികള്‍ക്കു സമന്‍സ് അയച്ചു വിചാരണ നടപടികള്‍ ആരംഭിക്കും. വിചാരണ ഉടന്‍ ആരംഭിക്കുന്നതിനു തടസമായി 6 പ്രതികളും നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ ഇതേ കോടതിയുടെ പരിഗണനയിലുണ്ട്. അടുത്ത മാസം ഒന്‍പതിന് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. സുപ്രീം കോടതി വിധിയോടെ അതെല്ലാം ഉടന്‍ മാറും.
"
https://www.facebook.com/Malayalivartha


























