ആറ് മാസങ്ങൾക്ക് മുമ്പ് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഗൃഹനാഥൻ ചുറ്റിക കൊണ്ട് ഭാര്യയുടെ തല അടിച്ച് തകർത്ത ശേഷം അടുത്ത മുറിയിൽ തൂങ്ങി മരിച്ച നിലയിൽ; കട്ടിലിനടിയിൽ മലർന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയ സെലിന്റെ തല പൂർണമായും തകർന്ന നിലയിൽ:- മാങ്കുളം ആനക്കുളത്ത് സംഭവിച്ചത് ഇതാണ്

ഭാര്യയെ കൊലചെയ്യപ്പെട്ട നിലയിലും ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. മാങ്കുളം ആനക്കുളം നെടുമ്പാല പുഴയില്‍ ജോസഫ് മാത്യു(62), ഭാര്യ സെലിന്‍(59) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം നടന്നതെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെയാണ് പൊലീസ് അറിഞ്ഞത്. സെലിനെ കൊലപ്പെടുത്തിയ ശേഷം ജോസഫ് തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആനക്കുളത്തിനു സമീപത്തെ കോഴിയിള ആദിവാസിക്കുടി നിവാസികൾ ജോസഫിനെ അന്വേഷിച്ചു വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ വീടിനുള്ളിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
തലയിൽ ചുറ്റിക കൊണ്ടുള്ള അടിയേറ്റ നിലയിൽ വീടിനുള്ളിലെ കട്ടിലിനടിയിലാണ് സെലിന്റെ മൃതദേഹം കിടന്നിരുന്നത്. ജോസഫിന്റെ മൃതദേഹത്തിനു സമീപത്തു നിന്ന് ചുറ്റിക പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സെലിന്റെ മൃതദേഹത്തിന് 2 ദിവസവും ജോസഫ് മാത്യുവിന്റെ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമാണ് ഉള്ളത്. ആറ് മാസങ്ങൾക്ക് മുമ്പ് അമിതമായി ഗുളികകൾ കഴിച്ച് ജോസഫ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
പാലായിലുള്ള മകളുടെ ഭർത്താവ് ഇവരെ വിളിച്ചിരുന്നെങ്കിലും ഫോണിൽ ലഭിച്ചിരുന്നില്ല. കുടുംബശ്രീ പ്രവർത്തകർ ബാങ്ക് ആവശ്യത്തിന് സെലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. വീടുകളിലും കുടികളിലും എത്തി ജോസഫ് മലഞ്ചരക്ക് സാധനങ്ങൾ വാങ്ങി വിൽപന നടത്തി വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ജോസഫിനെ അന്വേഷിച്ച് ആദിവാസിക്കുടി നിവാസികൾ വീട്ടിലെത്തിയത്.
ഒരു വർഷമായി മാനസിക പിരിമുറക്കത്തിന് ജോസഫ് ചികിത്സയിലായിരുന്നതായും പൊലീസ് പറഞ്ഞു. കൊവിഡ് പിടിമുറുക്കിയതോടെ സാമ്പത്തിക സ്ഥിതി മോശമായി. ഇതോടെ ഇയാള്‍ കടുത്ത മാനസിക അസ്വസ്തയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇതാണ് ഭാര്യയെ കൊന്നശേഷം ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന. ചൊവ്വാഴ്ച ഉച്ചയായിട്ടും വീട് പൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
മൂന്നാര്‍ ഡിഎസ്പിയുടെ നേതൃത്തില്‍ ഇന്‍ക്വസ്റ്റ് തയ്യറാക്കിയ ശേഷം ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. മരണ കാരണത്തിൽ കൂടുതൽ വ്യക്തത വരുത്താൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കണമെന്ന് പോലീസ് വ്യക്തമാക്കി. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ഇവരുടെ ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്യും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























