വൈകുന്നേരം മുതൽ 2 ബൈക്കുകളിലായി ബൈപാസിലൂടെ യുവാക്കളുടെ അഭ്യാസ പ്രകടനം; റേസിങ് നടത്തുകയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറി പൊലിഞ്ഞത് മൂന്ന് ജീവൻ:- ഇടിയുടെ ആഘാതത്തിൽ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിൽ; സ്വർണപ്പണികളുമായി ബന്ധപ്പെട്ട് ഒരുമിച്ച് യാത്ര ചെയ്തിരുന്ന മുരുകനും സേതുനാഥും അന്ത്യായാത്രയിലും ഒരുമിച്ചു:- രക്തക്കറ വീണ ചങ്ങനാശേരി ബൈപാസിലെ അതിദാരുണ ദൃശ്യങ്ങൾ

കോട്ടയം ചങ്ങനാശേരി ബൈപ്പാസിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. റേസിങ് നടത്തുകയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറിയാണ് അപകടം. പാലാത്ര ഭാഗത്തേയ്ക്ക് ബൈക്കിൽ വരികയായിരുന്ന സേതുനാഥിന്‍റെയും മുരുകൻ ആചാരിയുടെയും ബൈക്കിൽ അമിത വേഗതയിൽ എത്തിയ ഡ്യൂക്ക് ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത് എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ചു വീണ മൂവരുടേയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന്‍ ആചാരി(67), ചങ്ങനാശ്ശേരി ടി ബി റോഡില്‍ കാര്‍ത്തിക ജൂവലറി ഉടമ പുഴവാത് കാര്‍ത്തികഭവനില്‍ സേതുനാഥ് നടേശന്‍ (41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ പി എസ് ശരത് (18) എന്നിവരാണ് മരിച്ചത്.
ലോക്ഡൗൺ ഇളവുകൾക്ക് പിന്നാലെ കഴിഞ്ഞ ഒരു മാസമായി ബൈപാസിൽ അമിത വേഗത്തിൽ യുവാക്കൾ ബൈക്കുകളിൽ ചീറിപ്പായുന്നതായി പലരും പരാതിപ്പെട്ടിരുന്നു. ഇതിനിടയിലാണ് നാട്ടുകാരെ ഞെട്ടിച്ച ഈ അപകടം. ഇടിയുടെ ആഘാതത്തിൽ മൂന്നു പേരും റോഡിലേക്കു തെറിച്ചുവീണു. ശരത്തും സേതുനാഥും സംഭവസ്ഥലത്തു തന്നെ മരിച്ചു. ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. മുരുകനെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തെ തുടർന്ന് ബൈപ്പാസ് റോഡിൽ നിരവധിയാളുകൾ ഓടിക്കൂടിയ സ്ഥിതിയായിരുന്നു. സ്ഥലത്ത് ഏറെ നേരം ഗതാഗതക്കുരുക്കും ഉണ്ടായി. ചിതറിത്തെറിച്ചു കിടക്കുന്ന ശരീരഭാഗങ്ങളും വാഹനങ്ങളുടെ അവശിഷ്ടങ്ങളും ഉൾപ്പെടെ അതിദാരുണമായ ദൃശ്യമാണ് അപകടവിവരം അറിഞ്ഞ് എത്തിയവർ കണ്ടത്. ദേഹമാസകലം രക്തവുമായി റോഡിൽ കിടന്നവരെ അവിടെ നിന്ന് എടുക്കാൻ പോലും അധികമാർക്കും ധൈര്യമുണ്ടായിരുന്നില്ല. പൊലീസിന്റെ സഹായത്തോടെ ഇവരെ മാറ്റിയതിനു ശേഷം അഗ്നിരക്ഷാസേനയുടെ സഹായത്തോടെ റോഡ് കഴുകി വൃത്തിയാക്കി. ഇതിനു ശേഷമാണ് ഗതാഗതം പൂർവസ്ഥിതിയിലായത്.
നിരീക്ഷണ ക്യാമറകൾ ഇല്ലാത്തതും കാര്യമായ പരിശോധനകൾ ഇല്ലാത്തതും പുതുതലമുറ ബൈക്കുകളുമായി ചീറിപ്പായാനുള്ള ഇടമാക്കി ബൈപാസ് തിരഞ്ഞെടുക്കാൻ കാരണമാകുന്നതായി ആക്ഷേപമുണ്ട്. ഇരുവശത്തേക്കുമുള്ള അപകടകരമായ ബൈക്ക് റേസിങ് പേടിച്ച് റോഡിൽ ഇറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാവാറുണ്ടെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. മോഡിഫിക്കേഷൻ വരുത്തിയതും നമ്പർ പ്ലേറ്റ് മറച്ചതുമായ ബൈക്കുകൾ കൂടുതലായി അഭ്യാസപ്രകടനങ്ങൾക്കായി ഇവിടേക്ക് എത്തിക്കുന്നതായും പരാതികളുണ്ട്.
മുരുകൻ ആചാരി പുഴവാതിലെ വീട്ടിലെത്തി സേതുനാഥിനെയും കൂട്ടി ചങ്ങനാശേരിയിൽ നിന്നും കോട്ടയത്തേക്ക് പോവുന്ന വഴിയാണ് അപകടം ഉണ്ടായത്. സ്വർണപ്പണികളുമായി ബന്ധപ്പെട്ട് മുരുകനും സേതുനാഥും യാത്രകൾ പോകുന്നത് പതിവായിരുന്നു. അന്ത്യയാത്രയിലും ഇവർ ഒരുമിച്ചായത് കുടുംബങ്ങൾക്ക് തീരാവേദനയായി. ഇവരുടെ പക്കൽ നിന്നും അഞ്ച് ലക്ഷം രൂപയും ലഭിച്ചതായി പൊലീസ് പറഞ്ഞു. ബൈക്ക് റെയ്‌സിങ്ങിന് എത്തിയ സംഘം ഒരേ ദിശയിലായിരുന്നു.
സേതുനാഥ് ഓടിച്ചിരുന്ന ബൈക്കിനു പിന്നാലെ റെയ്‌സിങ് നടത്തി എത്തിയ ബൈക്ക് സേതുനാഥിന്റെ ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രണ്ടു പേർ സംഭവസ്ഥലത്തും മുരുകനാചാരി ചെത്തിപ്പുഴ ആശുപത്രിയിൽ വച്ചും മരിച്ചു. റെയ്‌സിങ്ങിനു എത്തിയ ഒരു ബൈക്ക് അപകടം നടന്നയുടനെ നിർത്താതെ സ്ഥലത്തു നിന്നും രക്ഷപ്പെട്ടതായി സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.
വൈകുന്നേരം മുതൽ 2 ബൈക്കുകളിലായി യുവാക്കൾ ബൈക്കുകളിൽ ബൈപാസിലൂടെ അമിതവേഗത്തിലെത്തി അഭ്യാസപ്രകടനം നടത്തിയിരുന്നതായും ഇവർ പറയുന്നു. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്ത് എത്തിയിരുന്നു.
https://www.facebook.com/Malayalivartha


























