കള്ളനോട്ടടി സംഘത്തിന് ഭക്ഷണം പാകം ചെയ്യലും വീട്ടുസാധനങ്ങൾ വാങ്ങാൻ വല്ലപ്പോഴും കടയിൽ പോവുകയും ചെയ്യുമായിരുന്ന ജിബിയുടെ അമളിയിൽ കുടുങ്ങിയത് ആറംഗ കള്ളനോട്ടടിസംഘം; കൊവിഡ് വ്യാപനത്തെ തുടർന്ന് വ്യാപാരി നോട്ടിൽ സാനിറ്റൈസർ തേച്ചതോടെ നിറം ഇളകി

പിറവത്ത് കള്ളനോട്ട് അച്ചടി സംഘത്തെ പിടികൂടിയ സംഭവത്തില്‍ ആന്റി ടെററിസ്റ്റ് സ്‌ക്വാഡും പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ 6 പേരടങ്ങിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും ഏഴരലക്ഷം രൂപയുടെ കള്ളനോട്ടും അച്ചടിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു. വണ്ടിപ്പെരിയാര്‍ സ്വദേശിയായ സ്റ്റീഫന്‍ ആനന്ദ്, നെടുങ്കണ്ടം സ്വദേശി സുനില്‍കുമാര്‍, കോട്ടയം സ്വദേശി ഫൈസല്‍, തൃശൂര്‍ പീച്ചി സ്വദേശി ജിബി എന്നിവരെ സംഭവസ്ഥലത്തുവെച്ച് അറസറ്റു ചെയ്തിരുന്നു. ഇതിൽ കള്ളനോട്ടടി സംഘത്തിന് ഭക്ഷണം പാകം ചെയ്യലും വീട്ടുസാധനങ്ങൾ വാങ്ങാൻ വല്ലപ്പോഴും കടയിൽ പോകലുമായിരുന്നു തൃശൂർ പീച്ചി സ്വദേശി ജിബിയുടെ ചുമതല.
വ്യാജനോട്ട് കേസിൽ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള റാന്നി സ്വദേശി മധുസൂദനനാണ് നോട്ടുവിതരണം കൈകാര്യം ചെയ്തിരുന്നത്. ഇയാളുടെ സഹായിയാണ് വണ്ടിപ്പെരിയാർ സ്വദേശി തങ്കമുത്തു. ഇരുവരും ചേർന്ന് മധുസൂദനന്റെ കാറിലാണ് നോട്ടുകൾ കടത്തിയതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. തന്റെ ബോസുമായി ഉടക്കിയ സുനിൽകുമാർ അടുത്തിടെ തട്ടിക്കൂട്ടിയ ടീമാണെങ്കിലും കരുതലോടെയായിരുന്നു ഇവരുടെ ഓരോ നീക്കവും. പ്രിന്റിംഗും കട്ടിംഗിനുമെല്ലാം സുനിൽകുമാറിന്റെ നേതൃത്വത്തിലാണ്. കോട്ടയം കിളിരൂർ സ്വദേശി ഫൈസലിനും വണ്ടിപ്പെരിയാർ സ്വദേശികളായ സ്റ്റീഫനും ആനന്ദിനുമെല്ലാം നോട്ടുകൾ ഒട്ടിക്കുന്ന ഡ്യൂട്ടിയായിരുന്നു.
സമീപവാസികളെപോലും കബളിപ്പിച്ച് ഒമ്പത് മാസത്തോളം ഇവർ കള്ളനോട്ടടി തുടർന്നു. സംഘത്തിന് വിനയായത് ഇലഞ്ഞിയിലെ കാർഷിക വ്യാപാര സ്ഥാപനത്തിൽ പണം നൽകി സാധനങ്ങൾ വാങ്ങിയതാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് വ്യാപാരി നോട്ടിൽ സാനിറ്റൈസർ തേച്ചതോടെ നിറം ഇളകി. വ്യാപാരി നൽകിയ സൂചനയാണ് തട്ടിപ്പ് പുറത്താകാൻ കാരണമെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
അഞ്ചു പ്രിന്ററുകളടക്കം വിപുലമായ സംവിധാനങ്ങളാണ് ഇരുനില വീട്ടിൽ നോട്ടടിക്കാൻ ഒരുക്കിയിരുന്നത്. കള്ളനോട്ട് പ്രിന്റു ചെയ്യുന്നതിനുള്ള പേപ്പർ എത്തിച്ചിരുന്നത് ഹൈദരാബാദിൽ നിന്നാണെന്ന് കണ്ടെത്തി. മഷിയും മറ്റും 'ഡാർക് വെബ്' വഴി ഓർഡർ ചെയ്ത് വരുത്തുകയായിരുവെന്നാണ് മൊഴി. കേസിൽ കൂടുതൽ കാര്യങ്ങൾ കണ്ടത്തേണ്ടതുണ്ടെന്നും പ്രതികളെ വിശദമായി ചോദ്യചെയ്യണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.''പിടിച്ചെടുത്ത കറൻസികൾ ഒറ്റ നോട്ടത്തിൽ കള്ളനോട്ടാണെന്ന് തിരിച്ചറിയാൻ സാധിക്കാത്തവ ആയിരുന്നു. കൂടുതൽ പേർക്ക് ബന്ധമുണ്ടെന്ന് സംശയമുണ്ട്. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണ്.
മധ്യകേരളം കേന്ദ്രീകരിച്ച് കള്ളനോട്ടടി നടക്കുന്നതായി രഹസ്യവിവരം ലഭിച്ച ഇന്റലിജൻസ് ബ്യൂറോ ഏറെനാളായി എറണാകുളം, കോട്ടയം, തൃശൂർ, ഇടുക്കി ജില്ലകളിൽ അന്വേഷണം നടത്തുന്നതിനിടെയാണ് ഇലഞ്ഞിയിൽ കള്ളനോട്ട് കണ്ടെത്തുന്നത്. ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികളെ കുടുക്കിയത്.
https://www.facebook.com/Malayalivartha























