കുതിച്ച് കൊറോണ കണക്കുകൾ... ടിപിആർ കൈവിട്ടു... മരണത്തിൽ ആശങ്ക!

കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതില്‍ കടുത്ത ആശങ്ക കഴിഞ്ഞ ദിവസങ്ങളിലേ കേന്ദ്രസര്‍ക്കാര്‍ പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെ കേരളത്തിൽ ഇനിയും ഒരു ലോക്ക്ഡൗൺ ഉണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് ജനങ്ങളും. എന്നാലിപ്പോൾ ഞെട്ടിച്ചു കൊണ്ട് ഇന്നത്തെയും കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്.
കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,585 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 161 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,891 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 910 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
102 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,649 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,54,820 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
31,77,453 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,54,080 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
അതേസമയം, നാഷണല്‍ ഡീസീസ് കണ്‍ട്രോള്‍ സെന്റര്‍ ഡയറക്ടര്‍ ഉള്‍പ്പെടെ ആറംഗ വിദഗ്ധ സംഘത്തെ കേന്ദ്രം കേരളത്തിലേക്ക് അയയ്ക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചത്.
കേരളത്തില്‍ ഇപ്പോഴും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രോഗനിയന്ത്രണത്തിനുള്ള സംസ്ഥാനത്തിന്റെ നടപടികള്‍ക്കു വിദഗ്ധ സംഘം പിന്തുണ നല്‍കുമെന്നും ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു. രാജ്യത്താകെയുള്ള പ്രതിദിന കോവിഡ് കേസുകളില്‍ 40 ശതമാനത്തോളം കേരളത്തിലാണ്.
അടുത്തിടെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയ കേരള സര്‍ക്കാരിന്റെ നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രോഗികളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന സര്‍ക്കാരിനു കത്ത് അയയ്ക്കുകയും ചെയ്തു.
സംസ്ഥാനത്ത് ഇപ്പോഴും ആറു ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലാണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. മറ്റു സംസ്ഥാനങ്ങളിലേതിനേക്കാള്‍ കൂടുതല്‍ വാക്‌സീന്‍ കേരളം നല്‍കുന്നുണ്ടെങ്കിലും സിറോ പോസിറ്റിവിറ്റി നിരക്ക് കുറവാണ്. ഐസിഎംആര്‍ സര്‍വേയില്‍ കേരളത്തിലെ നിരക്ക് 44.4 ശതമാനമാണ്.
https://www.facebook.com/Malayalivartha


























