ഓര്‍ത്തോര്‍ത്ത് കരഞ്ഞ്... ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ബന്ധം ശല്യമായി മാറി; രഖിലിന്റെ ശല്യം കൂടിയപ്പോള്‍ മാനസ മാതാപിതാക്കളെ വിവരം അറിയിച്ചു; പോലീസ് ഇടപെട്ടപ്പോള്‍ നല്ല കുട്ടിയായി ഇനി ശല്യമുണ്ടാകില്ലെന്ന ഉറപ്പ്; നല്‍കിയത് വെറുംവാക്ക് ഉള്ളില്‍ കത്തിയത് പക
കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ഥിനിയായ മാനസയെ രഖില്‍ വെടിവച്ചു കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്ത സംഭവം മനുഷ്യ മനസാക്ഷിയെ വല്ലാതെ ഞെട്ടിപ്പിക്കുകയാണ്. ഒരു വര്‍ഷം മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് മാനസയും രഖിലും പരിചയപ്പെടുന്നത്. എംബിഎ പഠനത്തിനു ശേഷം സ്വന്തമായി ബിസിനസ് ചെയ്യുകയാണെന്നാണ് രഖില്‍ പറഞ്ഞിരുന്നത്. ശല്യം കൂടിയപ്പോള്‍ മാനസ മാതാപിതാക്കളെ വിവരം അറിയിച്ചു. ജീവിക്കാന്‍ അനുവദിക്കില്ലെന്ന തരത്തില്‍ ഭീഷണി കൂടി ആയതോടെ അച്ഛന്‍ മാധവന്‍ പൊലീസില്‍ പരാതി നല്‍കി.
തൊട്ടടുത്ത ദിവസം ഡിവൈഎസ്പി ഓഫിസിലേക്ക് രഖിലിനെയും മാതാപിതാക്കളെയും വിളിച്ചുവരുത്തി. തുടര്‍ന്ന് മാനസയുടെ മാതാപിതാക്കളുടെയും സാന്നിധ്യത്തില്‍ ഇനി ശല്യം ചെയ്യരുതെന്നു മുന്നറിയിപ്പ് നല്‍കി. ഇനി ശല്യമുണ്ടാകില്ലെന്നു മാനസയുടെ മാതാപിതാക്കളോടു പറഞ്ഞു. എന്നാല്‍ രഖിലിന്റെ പക ഇരട്ടിക്കുകയായിരുന്നു.
രഖില്‍ ഒരു മാസമായി നെല്ലിക്കുഴിയില്‍ യുവതി താമസിച്ചിരുന്ന വീടിനു സമീപം മറ്റൊരു വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്നതായാണ് വിവരം. കൊല്ലപ്പെട്ട മാനസ താമസിച്ച വാടക വീടിനു മുന്നിലാണ് ഈ വീട്. എന്നാല്‍ ഇക്കാര്യം മാനസയ്ക്ക് അറിയില്ലായിരുന്നു. പ്ലൈവുഡ് വ്യാപാരിയെന്നായിരുന്നു വീട്ടുടമസ്ഥനോടു രഖില്‍ പറഞ്ഞിരുന്നത്. ഒരു മാസം മുന്‍പു വന്ന്, ഏതാനും ദിവസം ഈ വീട്ടില്‍ താമസിച്ചു.
അതിനുശേഷം കഴിഞ്ഞ വ്യാഴാഴ്ച തിരിച്ച് കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും കണ്ണൂരില്‍നിന്നു തോക്ക് കൊണ്ടു വന്നതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. 7.62 എംഎം പിസ്റ്റളാണ് മാനസയെ കൊല്ലാന്‍ രഖില്‍ ഉപയോഗിച്ചത്. ഏഴുറൗണ്ട് വെടിയുതിര്‍ക്കാവുന്ന തോക്കാണ് ഇതെന്നു പൊലീസ് വ്യക്തമാക്കി. മാനസയുടെയും രഖിലിന്റെയും മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിന് സമീപമത്തെ വാടക വീട്ടില്‍ കയറി ഡെന്റല്‍ വിദ്യാര്‍ഥിനി മാനസയെ രഖില്‍ രണ്ടുതവണ വെടിവച്ചത്. ഇതിനുശേഷം സ്വയം വെടിയുതിര്‍ക്കുകയും ചെയ്തു. സൂഹൃത്തുക്കളായ മറ്റു മൂന്നു യുവതികള്‍ക്കൊപ്പമാണ് മാനസ ഇവിടെ താമസിച്ചിരുന്നത്. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെയാണ് രഖില്‍ വീട്ടിലെത്തിയതെന്ന് യുവതികള്‍ പറയുന്നു.
ഇയാളെന്തിനാണ് ഇവിടെ വന്നത് എന്നു ചോദിച്ച് എഴുന്നേറ്റ മാനസയെ കയ്യില്‍ പിടിച്ചു ബലമായി ഒരു മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. മുറിയില്‍നിന്നു ബഹളം കേട്ടു മുറിയിലേയ്ക്കു ചെല്ലുമ്പോഴേയ്ക്കും വെടിവച്ചിരുന്നു. ശബ്ദം കേട്ട് എല്ലാവരും ബഹളംവച്ചതോടെ അടുത്ത വെടിയും മുഴങ്ങി. കതക് തുറന്ന് അകത്തു ചെല്ലുമ്പോള്‍ രണ്ടു പേരും വെടിയേറ്റു വീണു കിടക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ടിവി ചാനലുകളില്‍ വാര്‍ത്ത വന്നപ്പോഴാണ് പുതിയതെരു രാമഗുരു സ്‌കൂളിലെ അധ്യാപികയായ എന്‍.സബിത മകള്‍ കൊല്ലപ്പെട്ടതായി അറിയുന്നത്. ആദ്യം സഹോദരനെയാണു വിളിക്കുന്നത്. വാര്‍ത്ത കണ്ടോ എന്നു ചോദിച്ച് ഒരു അലറിക്കരച്ചിലായിരുന്നു. പിന്നീട് സഹഅധ്യാപകരെ വിളിച്ചെങ്കിലും ഒന്നും പറയാനാകാതെ കരയുക മാത്രം ചെയ്തു. തിരിച്ചു വിളിച്ചപ്പോള്‍ ടിവിയില്‍ വാര്‍ത്ത വന്നെന്നും എന്റെ മോളെന്നും പറഞ്ഞൊപ്പിച്ചു. സഹഅധ്യാപകരെല്ലാം അര മണിക്കൂറിനുള്ളില്‍ നാറാത്തെ വീട്ടിലെത്തി. മകളുടെ മരണവിവരം അറിയാതെ തളാപ്പില്‍ ട്രാഫിക് ജോലിയിലായിരുന്നു അച്ഛന്‍ മാധവന്‍.
https://www.facebook.com/Malayalivartha