എല്ലാം ഒരു ദിവാസ്വപ്നം പോലെ... നെല്ലിക്കുഴിയില്‍ രഖിലെത്തിയത് നിശ്ചയിച്ചുറപ്പിച്ച്; മുറി വാടകയ്‌ക്കെടുത്ത് ഒരു മാസം നീണ്ട ആസൂത്രണം നടത്തി; പ്ലൈവുഡ് കമ്പനിയുടെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലിക്കാരനാണെന്ന് പറഞ്ഞെത്തി പണി പറ്റിച്ചു

കേതമംഗലം നെല്ലിക്കുഴിയില്‍ ഡെന്റല്‍ വിദ്യാര്‍ത്ഥിയെ വെടിവച്ചു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്താകുകയാണ്. നിശ്ചയിച്ചുറച്ചു തന്നെയായിരുന്നു രഖില്‍ നെല്ലിക്കുഴിയില്‍ എത്തിയതെന്നാണ് നിഗമനം.
ഒരു മാസം നീണ്ടു നിന്ന ആസൂത്രണമാണു നടത്തിയത്. കണ്ണൂരില്‍ നിന്നു ഈ മാസം നാലിന് എത്തിയ രഖില്‍ മാനസ താമസിച്ചിരുന്ന വീടിനു സമീപം ഇക്കരക്കുടി നൂറുദ്ദീന്റെ കെട്ടിടത്തിലെ മുറി വാടകയ്‌ക്കെടുത്തു. പ്ലൈവുഡ് കമ്പനിയുടെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലിക്കാരനാണെന്നാണു പറഞ്ഞത്. 4 ദിവസം ഇവിടെ താമസിച്ച ശേഷം കണ്ണൂര്‍ക്കു മടങ്ങി. പിന്നീട്, വ്യാഴാഴ്ച രാത്രി ഇയാളെ മുറിയില്‍ കണ്ടതായും ഇന്നലെ പുലര്‍ച്ചെ തന്നെ മുറിയില്‍ നിന്നു പോയതായും നൂറുദ്ദീന്‍ പറയുന്നു.
സംശയകരമായ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടില്ലന്ന് നൂറുദ്ദീന്‍ ഓര്‍മിക്കുന്നു. 4 ദിവസം താമസിച്ച ശേഷം കാണാതായപ്പോള്‍ വിളിച്ചിരുന്നു. ആലുവയില്‍ കുറച്ചു ജോലി ഉണ്ടായിരുന്നെന്നും അവിടെ നിന്നു വീട്ടിലേക്കു പോയി എന്നുമാണ് പറഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ചയാണു മടങ്ങിയെത്തിയത്. വ്യാഴാഴ്ച വൈകിട്ടു മുറിയില്‍ കണ്ടിരുന്നു. വെള്ളിയാഴ്ച രാവിലെ ഉണ്ടായിരുന്നില്ലെന്നും നൂറുദ്ദീന്‍ പറഞ്ഞു. കൊലപാതക വാര്‍ത്ത അറിഞ്ഞു സംശയം തോന്നി വീട്ടില്‍ എത്തി ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച ശേഷം നൂറുദ്ദീന്‍ വിവരം പൊലീസില്‍ അറിയിച്ചു.
അതേസമയം രഖിലിനു കൈത്തോക്ക് (പിസ്റ്റള്‍) ലഭിച്ചത് എങ്ങിനെയെന്നു കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. രഖിലിന്റെ ക്രിമിനല്‍ പശ്ചാത്തലം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നെല്ലിക്കുഴിയില്‍ ഡോ. മാനസ വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്തു തന്നെ വാടകയ്ക്കു മുറിയെടുത്ത് ഒരു മാസത്തോളം തങ്ങിയ രഖില്‍ ഇവിടെ നിന്നാണോ സ്വദേശമായ കണ്ണൂരില്‍ നിന്നാണോ കൈത്തോക്ക് തരപ്പെടുത്തിയതെന്നും വ്യക്തമായിട്ടില്ല.
ഇന്റര്‍നെറ്റ് അധോലോകമായ ഡാര്‍ക് വെബ് വഴി കേരളത്തില്‍ കൈത്തോക്കുകള്‍ വിറ്റഴിക്കുന്നതായി സമീപകാലത്തു രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കണ്ണൂരിലെ ചില ക്രിമിനല്‍ സംഘങ്ങളുടെ കൈവശം കൈത്തോക്കുകള്‍ എത്തിയിട്ടുണ്ട്. ഇക്കാര്യവും അന്വേഷണത്തില്‍ പെടുത്തും. പക്ഷേ, മാനസയെ കൊലപ്പെടുത്തിയ ശേഷം രഖില്‍ ആത്മഹത്യ ചെയ്തതോടെ അന്വേഷണത്തില്‍ പരിമിതികളുണ്ട്.
മാനസയുടെ കൊലപാതകം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റള്‍ ഇന്ന് ബാലിസ്റ്റിക് വിദഗ്ധരെത്തി പരിശോധിക്കും.
കൊല്ലപ്പെട്ട ഡെന്റല്‍ ഡോക്ടര്‍ മാനസയുടെ 2 മൊബൈല്‍ ഫോണുകള്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാകുമെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇരയും കൊലയാളിയും മരിച്ചതോടെ ഇവര്‍ തമ്മിലുള്ള അടുപ്പത്തിന്റെയും പകയുടെയും വിവരങ്ങള്‍ ഈ ഫോണുകളില്‍ കണ്ടെത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ.
ഒരേ ജില്ലക്കാരാണെങ്കിലും സമൂഹമാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണു നിഗമനം. ഇരുകൂട്ടരുടെയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കുന്നതോടെ കേസന്വേഷണത്തിനു കൂടുതല്‍ വ്യക്തത ലഭിക്കും. മാനസ താമസിച്ചിരുന്ന വാടകവീടിനു സമീപം ഒരു മാസത്തോളം തങ്ങിയ രഖില്‍ ഇതിനിടയില്‍ മാനസയെ ഫോണില്‍ ബന്ധപ്പെട്ടു സംസാരിക്കാന്‍ ശ്രമിച്ചിട്ടുണ്ടാവുമെന്നാണു പൊലീസ് കരുതുന്നത്.
ഒരു പക്ഷേ, രഖില്‍ തന്നെ നിരീക്ഷിച്ചു തൊട്ടടുത്തു തന്നെ താമസമുണ്ടെന്ന വിവരം മാനസ അറിഞ്ഞിരിക്കാന്‍ വഴിയില്ല. കൊല്ലപ്പെടും മുന്‍പു രാഖിലിനെ കണ്ടപാടെ 'ഇയാള്‍ എന്താണ് ഇവിടെ?' എന്നു ചോദിച്ചത് അതുകൊണ്ടാവാമെന്നു പൊലീസ് കരുതുന്നു. പ്രണയ നൈരാശ്യത്തിന് അപ്പുറമുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. അതാണ് അന്വേഷണത്തില്‍ നിര്‍ണായകമാകുന്നതും.
https://www.facebook.com/Malayalivartha






















