തോക്കിലെ രഹസ്യം... രഖില്‍ മാനസയെ വെടിവച്ച് കൊല്ലാനുപയോഗിച്ച തോക്കിനെ ചുറ്റിപ്പറ്റി കഥ നീളുന്നു; രഖിലിന് തോക്ക് ലഭിച്ചത് വ്യാജ തോക്ക് കടത്തുന്നവരില്‍ നിന്നെന്ന് സംശയം; കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലേക്കും മംഗളൂരുവിലേക്കും വ്യാജ തോക്കുകള്‍ എത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്

കോതമംഗലത്ത് ഡെന്റല്‍ ഡോക്ടറെ വെടിവച്ചു കൊന്ന കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. അതേ സമയം ഈ കേസില്‍ഗുരുതരമായ ചില ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നു. ഇതിനുള്ള തോക്ക് വാങ്ങിയത് ബിഹാറില്‍ നിന്നാണെന്നാണ് ഇതുവരെയുള്ള സൂചന. കേരളത്തിലേക്കു പഞ്ചാബ്, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്നു വ്യാജ തോക്കുകള്‍ എത്തുന്നതായി കേന്ദ്ര രഹസ്യാന്വേഷണ സംഘങ്ങള്‍ വ്യക്തമാക്കിയിരുന്നു.
കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലേക്കും മംഗളൂരുവിലേക്കും ഇത്തരത്തില്‍ തോക്കുകള്‍ എത്തിക്കുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. പക്ഷേ, ബിഹാറില്‍നിന്നാണു തോക്കു വാങ്ങിയതെങ്കില്‍ അതിന്റെ ഉറവിടവുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ സംസ്ഥാന പൊലീസിനു പരിമിതികളുണ്ട്. രാജ്യത്തെ മറ്റ് അന്വേഷണ ഏജന്‍സികള്‍ വഴിയാണ് ഇത്തരത്തിലുള്ള അന്വേഷണങ്ങള്‍ നടത്തുന്നത്.
പ്രഹരശേഷി കൂടുതലുള്ള പിസ്റ്റള്‍ ലഭിക്കുക എളുപ്പമല്ലെന്നതിനാല്‍ വ്യാജ തോക്ക് കടത്തുന്നവരില്‍ നിന്നാകാം രഖിലിന് ഇതു ലഭിച്ചതെന്ന നിഗമനത്തിലാണു പൊലീസ്. ബാലിസ്റ്റിക് വിദഗ്ധര്‍ തോക്കു പരിശോധിച്ച ശേഷം നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന തിരകളുടെ ശേഷിയും ലഭ്യതയും എല്ലാം പരിശോധിക്കണം.
തോക്കിന്റെ നിര്‍മാണം, തിരകളുടെ പ്രത്യേകത, തോക്കിന്റെ ഘടനയില്‍ ഏതെങ്കിലും തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ, വിദേശ നിര്‍മിതമാണോ, തുടങ്ങിയ കാര്യങ്ങള്‍ ബാലിസ്റ്റിക് വിദഗ്ധര്‍ ഇന്നലെ പരിശോധിച്ചു. റിപ്പോര്‍ട്ട് ഉടന്‍ നല്‍കും.
അതേസമയം നാറാത്ത് രണ്ടാം മൈലിലുള്ള ഡോ.മാനസയുടെ വീട്ടില്‍ നിന്ന് ഇപ്പോഴും അമ്മ സബിതയുടെ നിലവിളി ഉയരുകയാണ്. വെള്ളിയാഴ്ച ടിവിയില്‍ മകളുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ത്തന്നെ തളര്‍ന്നുവീണുപോയിരുന്നു അമ്മ. ഇവരുടെ ആരോഗ്യനില പരിശോധിക്കാന്‍ ഇന്നലെ വീട്ടില്‍ ഡോക്ടറും നഴ്‌സുമാരുമെത്തി. തളര്‍ച്ചയുള്ളതിനാല്‍ ഡ്രിപ്പ് നല്‍കി.
മകളെപ്പറ്റി എപ്പോഴും സംസാരിച്ചിരുന്ന സബിതയുടെ കണ്ണീരടക്കാന്‍ രാമഗുരു സ്‌കൂളിലെ സഹ അധ്യാപകര്‍ക്കുമാകുന്നില്ല. അച്ഛന്‍ മാധവനും ഞെട്ടലില്‍നിന്ന് മോചിതനായിട്ടില്ല. അനുജന്‍ അശ്വന്തും ദുരന്തം ഉള്‍ക്കൊള്ളാനാകാതെ തളര്‍ന്നിരിപ്പാണ്. മാധവന്റെയും സബിതയുടെയും സഹോദരങ്ങള്‍ അടക്കമുള്ള ബന്ധുക്കള്‍ വീട്ടിലെത്തിയിട്ടുണ്ട്. മാനസയുടെ നാട്ടിലുള്ള സുഹൃത്തുക്കളും എത്തിയിരുന്നു.
നടുക്കത്തിലാണ് പ്രദേശവാസികളും. കെ.വി. സുമേഷ് എംഎല്‍എ, സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടി ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരും വീടു സന്ദര്‍ശിച്ചു.
മാനസയുടെ മുത്തശ്ശി പത്മിനിയുടെ ആകെ സങ്കടത്തിലാണ്. 10 ദിവസം കഴിഞ്ഞാല്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാനിരുന്ന കുഞ്ഞാണ്... ഓണത്തിന് എന്റെ അടുത്തുണ്ടാവുമെന്ന് ഉറപ്പു പറഞ്ഞാണ് രണ്ടാഴ്ച മുന്‍പ് വീട്ടില്‍ നിന്നിറങ്ങിയത്.
ഒന്നര മാസത്തെ ഹൗസ് സര്‍ജന്‍സി വേണ്ടെന്നുവച്ചിരുന്നെങ്കില്‍ എന്റെ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്നും മുത്തശി പറഞ്ഞു. മുത്തശ്ശിയുടെ ഒരേയൊരു കൊച്ചുമകളാണ് മാനസ. മാനസയും അനുജന്‍ അശ്വന്തും മാത്രമാണ് പേരക്കുട്ടികള്‍. അമ്മയുടെ വീടുമായി മാനസയ്ക്കു വലിയ അടുപ്പമായിരുന്നു. അവധിക്കു നാട്ടിലെത്തിയാല്‍ പകുതിയിലേറെ ദിവസങ്ങള്‍ ചെലവഴിക്കാറുള്ളതും ഈ വീട്ടിലാണ്.
"
https://www.facebook.com/Malayalivartha
























