ശാന്തനായ രഖില്‍ മാറിപ്പോയി... സോഷ്യല്‍ മീഡിയയിലൂടെ ആരംഭിച്ച സൗഹൃദം വഴിവിട്ടപ്പോള്‍ മാനസ വഴിപിരിഞ്ഞു; എന്നിട്ടും ഭീഷണിയായി വളര്‍ന്നപ്പോള്‍ എല്ലാ കാര്യങ്ങളും വീട്ടില്‍ പറയുകയും പോലീസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും ചെയ്തു; അവസാനം കൈവിട്ടുപോയി

എല്ലാ കാര്യങ്ങളും വീട്ടില്‍ പറയുകയും പോലീസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും ചെയ്തതോടെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്നാണ് കരുതിയത്. എന്നാല്‍ പോലീസിന് മുന്നില്‍ എല്ലാം തലയാട്ടി സമ്മതിച്ച രഖിലിന് മനസില്‍ പക വളരുകയായിരുന്നു. ആ പക കലാശിച്ചത് ദാരുണമായ കൊലപാതകത്തിലും ആത്മഹത്യയിലുമാണ്.
ഒന്ന് മുതല്‍ പ്ലസ്ടു വരെ കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു മാനസയുടെ പഠനം. അച്ഛന്‍ മാധവന്‍ വിരമിച്ച സൈനികനാണ്. നിലവില്‍ കണ്ണൂര്‍ ടൗണിലെ ഹോം ഗാര്‍ഡായി ജോലിചെയ്യുകയാണ് അദ്ദേഹം. പുതിയതെരു രാമഗുരു യു.പി. സ്‌കൂളിലെ അധ്യാപിക ബീനയാണ് മാനസയുടെ അമ്മ. സഹോദരന്‍ അശ്വന്തും.
പ്ലസ്ടുവിന് ശേഷം മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതി സര്‍ക്കാര്‍ ക്വാട്ടയിലാണ് മാനസ കോതമംഗലം ഇന്ദിര ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെന്റല്‍ സയന്‍സില്‍ പ്രവേശനം നേടിയത്. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കി ബി.ഡി.എസ്. ഡോക്ടറായി കോളേജില്‍നിന്ന് പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അതിനിടെയാണ് രഖിലിന്റെ തോക്കിന്‍കുഴലിന് മുന്നില്‍ ആ പെണ്‍കുട്ടിയുടെ ജീവന്‍ പൊലിഞ്ഞത്.
എം.ബി.എ. പഠനം പൂര്‍ത്തിയാക്കി ഇന്റീരിയര്‍ ഡിസൈനിങ് ജോലി ചെയ്തുവരികയായിരുന്നു രഖില്‍. മേലൂര്‍ ചകിരി കമ്പനിക്ക് സമീപം താമസിക്കുന്ന രഘുത്തമന്റെയും രജിതയുടെയും മകന്‍. ഏകസഹോദരന്‍ രാഹുല്‍ തലശ്ശേരിയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരന്‍. കണ്ണൂര്‍ സ്വദേശികളായ ഇവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മേലൂരില്‍ വീട് വെച്ച് താമസം ആരംഭിച്ചത്. എന്നാല്‍ രഖിലിനെക്കുറിച്ച് നാട്ടുകാര്‍ക്ക് അധികമൊന്നും അറിയില്ല.
ഇന്റീരിയര്‍ ഡിസൈന്‍ ജോലികള്‍ ചെയ്തിരുന്ന രഖിലിന് നാട്ടില്‍ അധികം സൗഹൃദങ്ങളില്ലായിരുന്നു. കഴിഞ്ഞ ദിവസം സംഭവമറിഞ്ഞപ്പോള്‍ രഖില്‍ തന്നെയാണോയെന്ന് ഉറപ്പു വരുത്താനും നാട്ടുകാര്‍ക്ക് പെട്ടെന്ന് കഴിഞ്ഞതുമില്ല. ഇടയ്ക്കിടെ വാഹനത്തില്‍ ചീറിപ്പാഞ്ഞുപോകുന്ന രഖിലിനെ മാത്രമാണ് ഇവര്‍ക്കറിയുന്നത്. നാട്ടിലെ യുവാക്കളുമായോ മറ്റുള്ളവരുമായോ ഒരു ബന്ധവും ഇയാള്‍ക്കുണ്ടായിരുന്നില്ല.
അതേസമയം, സഹോദരന്‍ രാഹുല്‍ നാട്ടുകാര്‍ക്കിടയില്‍ സുപരിചിതനായിരുന്നു. അമ്മ രജിത കുടുംബശ്രീ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും സജീവമാണ്. എന്നാല്‍ മാനസയുമായുള്ള അടുപ്പത്തെക്കുറിച്ചോ ഇതുസംബന്ധിച്ച് നേരത്തെയുണ്ടായോ പ്രശ്‌നങ്ങളെക്കുറിച്ചോ മറ്റുള്ളവരൊന്നും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കോതമംഗലത്തുനിന്നുള്ള വാര്‍ത്ത പുറത്തു വന്നതോടെയാണ് ഇതെല്ലാം നാട്ടുകാര്‍ക്ക് വ്യക്തമാകുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ബി.ഡി.എസ്. വിദ്യാര്‍ഥിനിയായ മാനസയും രഖിലും സൗഹൃദം ആരംഭിക്കുന്നത്. എം.ബി.എ. കഴിഞ്ഞയാളാണെന്നും ബെംഗളൂരുവിലും കൊച്ചിയിലുമായാണ് ജോലിചെയ്യുന്നതെന്നും ഇയാള്‍ മാനസയോട് പറഞ്ഞിരുന്നു. മാസങ്ങള്‍ പിന്നിട്ടതോടെ ഇവരുടെ സൗഹൃദത്തില്‍ വിള്ളല്‍ വീണു. രഖിലുമായുള്ള ബന്ധത്തില്‍നിന്ന് മാനസ പിന്‍വാങ്ങുകയും ചെയ്തു.
ബന്ധത്തില്‍നിന്ന് പിന്മാറിയിട്ടും രഖില്‍ പെണ്‍കുട്ടിയെ പിന്തുടരുന്നതും ഫോണില്‍ വിളിച്ച് ശല്യംചെയ്യുന്നതും തുടരുകയായിരുന്നു. ഒരിക്കല്‍ മാനസയെ പിന്തുടര്‍ന്ന് കോതമംഗലത്തെ കോളേജിലുമെത്തി. ഇതോടെയാണ് പെണ്‍കുട്ടി പ്രശ്‌നം വീട്ടില്‍ അവതരിപ്പിച്ചത്. ഹോം ഗാര്‍ഡായ മാനസയുടെ അച്ഛന്‍ ഇത് പോലീസിലും അറിയിച്ചു.
രഖില്‍ കോതമംഗലത്ത് എത്തി മാനസയെ കാണാന്‍ ശ്രമിച്ചെന്ന പരാതിയാണ് നേരത്തെ ലഭിച്ചതെന്ന് കണ്ണൂര്‍ ഡിവൈ.എസ്.പി. പി.പി.സദാനന്ദന്‍ പറഞ്ഞു. ''പെണ്‍കുട്ടിയുടെ അച്ഛന്‍ ഇവിടെ ഹോം ഗാര്‍ഡാണ്. അദ്ദേഹത്തെ എനിക്ക് വ്യക്തിപരമായി അറിയാവുന്നതാണ്. അതുകൊണ്ടാണ് സംഭവത്തില്‍ ഞാന്‍ തന്നെ ഇടപെട്ടത്. കര്‍ശനമായ താക്കീത് നല്‍കണമെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതനുസരിച്ച് ജൂലായ് അഞ്ചാം തീയതി എല്ലാം നല്ല രീതിയില്‍ തീരുമാനമാക്കി പോയതാണ്. പിന്നീട് കഴിഞ്ഞ ദിവസം ഈ കൊലപാതകവാര്‍ത്തയാണ് കേട്ടത്'' എന്ന് ഡിവൈ.എസ്.പി. പറഞ്ഞു.
"
https://www.facebook.com/Malayalivartha
























