മാനസയുടെ മൃതദേഹവുമായി കണ്ണൂരിൽ എത്തി കോതമംഗലത്തേക്ക് തിരിച്ച ആംബുലൻസ് അപകടത്തിൽപ്പെട്ടു; രണ്ട് ഡ്രൈവർമാർക്ക് പരിക്കേറ്റു

മാനസയുടെ മൃതദേഹവുമായി കണ്ണൂരിൽ എത്തി കോതമംഗലത്തേക്ക് തിരിച്ച് പോകുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. മാഹിപ്പാലത്തിന് സമീപം പരിമടത്ത് വച്ചാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത് എന്നാണ് ലഭ്യമാകുന്ന വിവരം. ആംബുലൻസിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാർക്ക് പരിക്കേൽക്കുകയുണ്ടായി. ഇരുവരെയും കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറി ആംബുലൻസിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃസാക്ഷികൾ പറഞ്ഞത്. എറണാകുളം പുന്നേക്കാട് സ്വദേശി എമിൽ മാത്യു, വട്ടം പാറ സ്വദേശി ബിട്ടു കുര്യൻ എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെ 2.50-ഓടെയാണ് അമ്പുലൻസ് അപകടത്തിൽപ്പെട്ടത്.
അതേസമയം കണ്ണൂരിലെ എകെജി ആശുപത്രിയിലേക്കാണ് മാനസയുടെ മൃതദേഹം എത്തിച്ചത്. അവിടെ നിന്ന് കണ്ണൂർ നാറാത്തുള്ള വീട്ടിലേക്ക് മൃതദേഹം എത്തിക്കുകയും ചെയ്തു. രാവിലെയോടെ പയ്യാമ്പലം ശ്മശാനത്തിൽ വച്ചാണ് സംസ്കാരം നടത്തുന്നത്. മന്ത്രി എം. വി. ഗോവിന്ദൻ ഉൾപ്പടെയുള്ളവർ അന്തിമോപചാരം അർപ്പിക്കാൻ എത്തും. അതേസമയം, രഖിലിന്‍റെ മൃതദേഹം മേലൂരിലെ വീട്ടിൽ എത്തിച്ചു. തലശ്ശേരി ജനറൽ ആശുപത്രിയിലായിരുന്നു രഖിലിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്നത്. അവിടെ നിന്ന് രാവിലെ പിണറായിയിലെ പൊതുശ്മശാനത്തിലാകും സംസ്കാരം.
https://www.facebook.com/Malayalivartha
























