വൈകുന്നേരം മുതൽ ബൈപാസിലൂടെ അഭ്യാസ പ്രകടനം;അപകട സമയത്ത് വേഗം 145 കിലോമീറ്റര്‍

കോട്ടയം ചങ്ങനാശേരി ബൈപ്പാസിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ അപകട സമയത്ത് പി എസ് ശരത്തിന്റെ ബൈക്കിന്റെ വേഗം 145 കിലോമീറ്ററായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തി. ശരത്തിന്റെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറയില്‍ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസിന് വേഗം സംബന്ധിച്ച വിവരം ലഭിച്ചത്. ഹെല്‍മറ്റ് ക്യാമറയില്‍ രണ്ട് ഫയലുകളാണുള്ളതെന്ന് ഡിവൈ എസ് പി ആര്‍. ശ്രീകുമാര്‍ പറഞ്ഞു.
'ഇടയ്ക്കിടെ ക്യാമറ സ്പീഡോ മീറ്ററിലേക്ക് ഫോക്കസ് ചെയ്യുന്നുണ്ട്. ഇതില്‍ 144-145 കിലോമീറ്ററാണ് വേഗം കണിക്കുന്നത്. രണ്ടാമത്തെ ഫയലില്‍ അപകടത്തിന്റെ തുടക്കത്തിലെ ദൃശ്യമാണന്നും ആര്‍ ശ്രീകുമാര്‍ പറഞ്ഞു. മൂന്ന് ബൈക്കുകളിലാണ് യുവാക്കള്‍ ബൈപാസില്‍ എത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മറ്റ് രണ്ട് ബൈക്കുകളും കസ്റ്റഡിയില്‍ എടുത്തു. അപകട സമയത്ത് ശരത്ത് ധരിച്ചിരുന്ന ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറയിലെ ദൃശ്യങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് വീണ്ടെടുക്കുകയായിരുന്നു. അപകടത്തില്‍ മരിച്ച പി എസ് ശരത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ജൂലൈ 28ന് നടന്ന അപകടത്തില്‍ പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന്‍ ആചാരി(67), ചങ്ങനാശ്ശേരി ടി ബി റോഡില്‍ കാര്‍ത്തിക ജൂവലറി ഉടമ പുഴവാത് കാര്‍ത്തികഭവനില്‍ സേതുനാഥ് നടേശന്‍ (41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ പി എസ് ശരത് (18) എന്നിവരാണ് മരിച്ചത്. ബൈപ്പാസ് റോഡില്‍ രാത്രി ആറരയോടെയായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ചു വീണ മൂവരുടേയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ലോക്ഡൗൺ ഇളവുകൾക്ക് പിന്നാലെ കഴിഞ്ഞ ഒരു മാസമായി ബൈപാസിൽ അമിത വേഗത്തിൽ യുവാക്കൾ ബൈക്കുകളിൽ ചീറിപ്പായുന്നതായി പലരും പരാതിപ്പെട്ടിരുന്നു. ഇതിനിടയിലാണ് നാട്ടുകാരെ ഞെട്ടിച്ച ഈ അപകടം. ഇടിയുടെ ആഘാതത്തിൽ മൂന്നു പേരും റോഡിലേക്കു തെറിച്ചുവീണു. ശരത്തും സേതുനാഥും സംഭവസ്ഥലത്തു തന്നെ മരിച്ചു. ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു.
മുരുകൻ ആചാരി പുഴവാതിലെ വീട്ടിലെത്തി സേതുനാഥിനെയും കൂട്ടി ചങ്ങനാശേരിയിൽ നിന്നും കോട്ടയത്തേക്ക് പോവുന്ന വഴിയാണ് അപകടം ഉണ്ടായത്. സേതുനാഥ് ഓടിച്ചിരുന്ന ബൈക്കിനു പിന്നാലെ റെയ്‌സിങ് നടത്തി എത്തിയ ബൈക്ക് സേതുനാഥിന്റെ ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രണ്ടു പേർ സംഭവസ്ഥലത്തും മുരുകനാചാരി ചെത്തിപ്പുഴ ആശുപത്രിയിൽ വച്ചും മരിച്ചു.
വൈകുന്നേരം മുതൽ 2 ബൈക്കുകളിലായി യുവാക്കൾ ബൈക്കുകളിൽ ബൈപാസിലൂടെ അമിതവേഗത്തിലെത്തി അഭ്യാസപ്രകടനം നടത്തിയിരുന്നു. അപകടം നടന്ന സ്ഥലം സൗത്ത് സോണ്‍ ട്രാഫിക് എസ് പി ബി കൃഷ്ണകുമാര്‍ സന്ദർശിച്ചു. പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. പ്രദേശത്ത് അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യാനും പരിശോധനകള്‍ കര്‍ശനമാക്കാനും എസ് പി നിര്‍ദേശം നല്‍കി.
ചങ്ങനാശേരിയിലെ അപകടത്തിന് ശേഷം റോഡിലെ അഭ്യാസപ്രകടനത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന പൊലീസിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ മരണപ്പാച്ചിലുകാർ മണ്ടൻ ഡയലോഗുകളുമായി എത്തുന്നുണ്ട്. നിയമലംഘനം പോലും ഈ വൈറലുകാര്‍ക്ക് മാസാണ്. ബൈക്ക് ഹോളിക്സ് എന്നും റോക്ക് റൈഡറെന്നുമൊക്കെയുള്ള ഫ്രീക്കന്‍ പേരുകള്‍ കൊണ്ട് സ്വയം വിശേഷിപ്പിച്ച് ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലുമൊക്കെ സജീവമാണ്
തിരക്കേറിയ റോഡുകളില്‍ ബൈക്ക് റേസും സ്റ്റണ്ടും നടത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാകാൻ മരണവേഗം തിരഞ്ഞെടുക്കുന്ന യുവാക്കൾ. സൂപ്പര്‍ ബൈക്കുകളില്‍ പാഞ്ഞുനടന്ന് അപകടമുണ്ടാക്കുന്ന ഇത്തരം ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ ഏറെയുണ്ട്. മറ്റുള്ളവര്‍ക്ക് കൂടി അപകടരമായ രീതിയില്‍ ബൈക്കോടിക്കുന്ന ഇത്തരം ദൃശ്യങ്ങള്‍ ഹീറോയിസം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ ഏറെയാണ്.
അടച്ചിട്ട പ്രദേശങ്ങളിൽ മികച്ച പരിശീലനം ലഭിച്ചതിനു ശേഷം മാത്രമേ ബൈക്ക് അഭ്യാസങ്ങൾ നടത്താവൂ. ഇതാകട്ടെ, ഇതിനായി മാത്രമായി നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രമേ പാടുള്ളൂ. ഇവിടേക്കു മനുഷ്യരൊ മൃഗങ്ങളൊ മറ്റെന്തെങ്കിലുംവസ്തുക്കളോ കടന്നുവരില്ല എന്നുറപ്പാക്കുകയും വേണം. സുരക്ഷയ്ക്കായുള്ള പ്രത്യേക വസ്ത്രങ്ങളണിയണം. പൊതുറോഡിൽ ബൈക്ക് അഭ്യാസം നടത്തുന്ന മിക്കവരും പരിശീലനം കിട്ടിയവരല്ല. റേസിങ്ങിനു ഒരിക്കലും പൊതുവഴികൾ തിരഞ്ഞെടുക്കില്ല. നമ്മുടെ റോഡുകളിൽ 70 കിലോമീറ്റർ വേഗത്തിൽ പോകുന്നത് പോലും അപകടകരമാണ്.
https://www.facebook.com/Malayalivartha























