'എനിക്കീ വീട് വേണ്ടാ.. എന്‍റെ മക്കള് വേണം.. വീട് വിറ്റ് പൈസ ബാങ്കെടുത്തോ... എനിക്കെന്‍റെ മക്കള് വേണം... മക്കള് വേണം.: ഹൃദയം നുറുങ്ങുന്ന വിലാപവുമായി ആത്മഹത്യ ചെയ്ത ഇരട്ട സഹോദരങ്ങളുടെ ഉമ്മ

'എനിക്കീ വീട് വേണ്ടാ.. എന്‍റെ മക്കള് വേണം.. വീട് വിറ്റ് പൈസ ബാങ്കെടുത്തോ... എനിക്കെന്‍റെ മക്കള് വേണം... മക്കള് വേണം...' ഹൃദയം നുറുങ്ങിപ്പോകും കടുവക്കുളത്തെ ഫാത്തിമ ഉമ്മയുടെ ഈ വിലാപത്തിനുമുന്നില്‍. 34 വയസ്സുള്ള നിസാര്‍ ഖാന്‍, നസീര്‍ ഖാന്‍ എന്നീ ഇരട്ടക്കുട്ടികളെയാണ് ഈ ഉമ്മയ്ക്ക് ഇന്ന് നഷ്ടമായത്.
വീട് വാങ്ങാന്‍ ബാങ്ക് ലോണെടുത്ത ഇരുവരും ലോക്ഡൗണില്‍ പണിയില്ലാതെ കടംകയറി അതേ വീട്ടുമുറിയിലായിരുന്നു ജീവനൊടുക്കിയത്. സഹകരണബാങ്കില്‍ ഇരുവര്‍ക്കും 12 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടായിരുന്നു. ഒരുതവണ മാത്രമേ അടവ് അടക്കാന്‍ കഴിഞ്ഞുള്ളൂ. വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകാര്‍ ഇടക്കിടക്ക് വരുമായിരുന്നു. ഇതോടെ രണ്ടുപേരും ആകെ തകര്‍ന്നതായി സുഹൃത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.
'ബാങ്കിന്ന് കഴിഞ്ഞയാഴ്ചയും വന്ന് ലോണടക്കാന്‍ പറഞ്ഞ്. വീട് വേണ്ടാട്ടാ... വിറ്റിട്ട് പൈസ എടുത്തോ, ബാങ്കിലെടുത്തോ.... ഞാന് മക്കളട്ത്ത് പറഞ്ഞതാ, വീട് വിറ്റോളാന്‍. വീട് വിറ്റ് കടം വീട്ടാന്‍.. എനിക്കീ വീട് വേണ്ടാ.. എന്‍റെ മക്കള് വേണം... വീട് വിറ്റ് പൈസ ബാങ്കെടുത്തോ... എനിക്കെന്‍റെ മക്കള് വേണം... മക്കള് വേണം...' മക്കളുടെ വേര്‍പാടില്‍ മനംനൊന്ത ഉമ്മയുടെ ഈ ആര്‍ത്തനാദത്തിനുമുന്നില്‍ മരണവിവരമറിഞ്ഞ് വീട്ടിലെത്തുന്നവര്‍ തകര്‍ന്നുപോവുകയാണ്.
ഇരട്ട സഹോദരങ്ങളായ കൊല്ലാട് പുതുപ്പറമ്ബില്‍ നിസാര്‍ ഖാനെയും നസീര്‍ ഖാനെയും ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും വർക്ക്‌ഷോപ്പ്, ക്രയിൻ സംബന്ധ ജോലിക്കാരനായിരുന്നു. ഇരുവരെയും രണ്ട് മുറികളിലായാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ്കാല സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇരുവരും. ബാങ്കിൽ നിന്ന് ജപ്തി ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. വായ്പ്പ എടുത്ത പന്ത്രണ്ട് ലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയതിൽ ഇരുവരും അസ്വസ്ഥരായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.
ഉമ്മ രാവിലെ കാപ്പിയുമായി ഒരു മകന്റെ മുറിയില്‍ ചെന്നപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി അടുത്ത മുറിയില്‍ നോക്കിയപ്പോഴാണ് രണ്ടാമത്തെയാളെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. നേരത്തെ ക്രയിന്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന ഇവര്‍ക്ക് ക്രയിന്‍ സര്‍വീസ് ഉടമ മരിച്ചതോടെ ജോലി നഷ്ടമായിരുന്നു.
അടുത്ത കാലത്തു കൂലിപ്പണിയും മറ്റുമായി ജീവിക്കുകയായിരുന്നു. എന്നാല്‍, രണ്ടാഴ്ചയായി ഇവര്‍ അധികം വീടിനു പുറത്തേക്ക് ഇറങ്ങാറില്ലായിരുന്നു. ഇവര്‍ക്കു ബാങ്കില്‍ കടബാധ്യത ഉണ്ടായിരുന്നതായും കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്ക് അധികൃതര്‍ വീട്ടിലെത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























