കോവിഡ് ബാധിതനായി ഭർത്താവ് മരിച്ചതിന് പിന്നാലെ ഒറ്റപ്പെട്ട് വീടിനുള്ളിൽ അമ്മയും മകനും; മാനസികസംഘർഷം സഹിക്കനാകാതെ ആത്മഹത്യ- തൃശൂരിൽ സംഭവിച്ചത്

തൃശൂര്‍ മണ്ണംപേട്ട പൂക്കോട് അമ്മയെയും മകനെയും വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂക്കോട് വെട്ടിയാട്ടില്‍ അനില, മകന്‍ 13 വയസ്സുള്ള അശ്വിന്‍ എന്നിവരെയാണ് രണ്ട് കിടപ്പുമുറിയിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചതോടെ അനിലയും മകനും കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
രണ്ട് മാസം മുമ്പാണ് കോവിഡ് ബാധിതനായി അനിലയുടെ ഭര്‍ത്താവ് സുമേഷ് മരിച്ചത്. ഇതില്‍ മനംനൊന്ത് അനിലയും മകനും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അനിലയും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. തിങ്കളാഴ്ച ഉച്ചയായിട്ടും അമ്മയെയും മകനെയും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വീട്ടിലെ സ്ത്രീ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അമ്മയെയും മകനെയും കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നിഷ്യയാണ് അനില. വരാക്കര ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ. ഫോറൻസിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വൈകിട്ടോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ അന്വേഷണമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























