കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ല; മംഗളൂരുവില്‍ തടഞ്ഞുവച്ച മലയാളികളെ ക്വാറന്റീന്‍ സെന്ററില്‍ നിന്ന് വിട്ടയച്ചു

കൊറോണ വ്യാപനത്തെ തുടർന്ന് അതിർത്തിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് കർണാടക. ഇപ്പോഴിതാ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ മംഗളൂരുവില്‍ തടഞ്ഞുവച്ച മലയാളികളെ ക്വാറന്റീന്‍ സെന്ററില്‍ നിന്ന് വിട്ടയച്ചതായി റിപ്പോർട്ട്. ട്രെയിന്‍ മാര്‍ഗം മംഗളൂരുവിലെത്തിയ സ്ത്രീകളുള്‍പ്പടെയുള്ള അറുപതോളം യാത്രക്കാരെയായിരുന്നു തടഞ്ഞുവച്ചത്. പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇവരെ വിട്ടയയ്ക്കാൻ തീരുമാനിച്ചത്.
യശ്വന്തപുര്‍ - മംഗളൂരു എക്‌സ്‌പ്രസില്‍ ഇന്നലെ വൈകിട്ട് മൂന്നിനെത്തിയ രോഗികളും വിദ്യാര്‍ത്ഥികളുമടക്കമുള്ളവരെയാണ് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെന്ന് പറഞ്ഞ് മംഗളൂരു പൊലീസ് തടഞ്ഞുവച്ചത്. ടെസ്റ്റ് നടത്താന്‍ സ്രവം എടുത്തശേഷം പരിശോധനാ ഫലം വരുന്നതുവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.
അതേസമയം അതിർത്തിയിലെ പരിശോധന കടുപ്പിച്ചിരിക്കുകയാണ് കർണാടക. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. കാസര്‍കോട്ടേയ്ക്കുള്ള ബസ് സര്‍വീസ് നിര്‍ത്തിയതിന് പുറമെ കര്‍ണാടകയിലേക്ക് ബസില്‍ പോകുന്നവര്‍ക്കായി കെ എസ് ആര്‍ ടി സി നിര്‍ദേശങ്ങള്ളും പുറപ്പെടുവിച്ചു.
ആഗസ്റ്റ് ഒന്നു മുതല്‍ കേരളത്തില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ണാടകയില്‍ എത്തുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സെര്‍ടിഫികറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് പോലും കര്‍ണാടകത്തിലേക്ക് യാത്ര ചെയ്യാമെന്ന് സര്‍കാര്‍ അറിയിക്കുകയുണ്ടായി. എന്നാല്‍ കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും നിര്‍ബന്ധമായും വാക്സിനേഷന്‍ സ്റ്റാറ്റസ് പരിഗണിക്കാതെ 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ സെര്‍ടിഫികറ്റ് ഹാജരാക്കണമെന്നാണ് കര്‍ണാടക സര്‍കാരിന്റെ പുതിയ ഉത്തരവ് വ്യക്തമാക്കുന്നത്.
അതിനാല്‍ തന്നെ കേരളത്തിലെ വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍, വിദ്യാഭ്യാസം, ബിസിനസ്, തുടങ്ങി മറ്റ് കാരണങ്ങള്‍ക്കായി കര്‍ണാടകത്തിലേക്ക് പോകുമ്പോള്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാകണമെന്നും നെഗറ്റീവ് ആര്‍ടിപിസിആര്‍ സെര്‍ടിഫികറ്റ് കന്‍ഡക്ടര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്നും കെഎസ്‌ആര്‍ടിസി അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























