'ശ്രീ മമ്മൂട്ടി നായകനായി അഭിനയിച്ച 'രാക്ഷസരാജാവ്' എന്ന ചിത്രത്തിന്‍റെ പേര് 'രാക്ഷസരാമൻ' എന്നാണ് ആദ്യം ഇട്ടിരുന്നത്. പ്രത്യക്ഷത്തിൽ രാക്ഷസരാമൻ എന്നു കേൾക്കുമ്പോൾ ശ്രീരാമ ഭക്തർക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാൻ ഞങ്ങൾ തയ്യാറായത്...' പ്രതികരണവുമായി സംവിധായകന്‍ വിനയന്‍
ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന പുതിയ ചിത്രത്തിന് സമൂഹമാധ്യമങ്ങളിൽ നിന്ന് വിമർശനം ഉയരുകയാണ്. ചിത്രത്തിന്‍റെ പേര് വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണെന്നും അത് മാറ്റണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ പേരിന് ദൈവപുത്രനായ ജീസസുമായി യാതൊരു ബന്ധവുമില്ലെന്നും കേവലം ഒരു കഥാപാത്രത്തിന്‍റെ പേര് മാത്രമാണെന്നും നാദിര്‍ഷ പ്രതികരിക്കുകയുണ്ടായി. അതുകൊണ്ട് ചിത്രത്തിന്‍റെ പേര് മാറ്റാനില്ലെന്നും എന്നാല്‍ 'നോട്ട് ഫ്രം ദി ബൈബിള്‍' എന്ന ടാഗ് ലൈന്‍ പേരിനൊപ്പം ചേര്‍ക്കുമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു.
എന്നാല്‍ ഈശോ എന്ന പേര് മാറ്റാന്‍ നാദിര്‍ഷ തയ്യാറാണെന്ന് അറിയിക്കുകയാണ് സംവിധായകന്‍ വിനയന്‍. ചിത്രത്തിന്‍റെ പുതിയ മോഷന്‍ പോസ്റ്റര്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ തനിക്കും ഇതേക്കുറിച്ച് നിരവധി മെസേജുകള്‍ ലഭിച്ചിരുന്നുവെന്നും അക്കാര്യം നാദിര്‍ഷയോട് പറയാനായി വിളിച്ചപ്പോഴാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞതെന്നും സോഷ്യല്‍ മീഡിയയിലൂടെ വിനയന്‍ പറയുന്നു.
സംവിധായകൻ വിനയന്റെ വാക്കുകൾ ഇങ്ങനെ;
വിവാദങ്ങൾ ഒഴിവാക്കുക, നാദിർഷാ 'ഈശോ' എന്ന പേര് മാറ്റാൻ തയ്യാറാണ്. 'ഈശോ' എന്ന പേര് പുതിയ സിനിമയ്ക്ക് ഇട്ടപ്പോൾ അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കിൽ നാദിർഷയ്ക് ആ പേര് മാറ്റാൻ കഴിയില്ലേ? ഇന്നു രാവിലെ ശ്രീ നാദിർഷയോട് ഫോൺ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു. ആ ചിത്രത്തിന്‍റെ പോസ്റ്റർ ഇന്നലെ ഷെയർ ചെയ്തതിനു ശേഷം എനിക്കു വന്ന മെസേജുകളുടെയും ഫോൺ കോളുകളുടെയും ഉള്ളടക്കം നാദിർഷയുമായി ഞാൻ പങ്കുവച്ചു. 2001ൽ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം ഞാൻ പറയുകയുണ്ടായി.
അന്ന് ശ്രീ മമ്മൂട്ടി നായകനായി അഭിനയിച്ച 'രാക്ഷസരാജാവ്' എന്ന ചിത്രത്തിന്‍റെ പേര് 'രാക്ഷസരാമൻ' എന്നാണ് ആദ്യം ഇട്ടിരുന്നത്. പുറമെ രാക്ഷസനെപ്പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോൾ ശ്രീരാമനേപ്പോലെ നൻമയുള്ളവനായ രാമനാഥൻ എന്നു പേരുള്ള ഒരു നായകന്‍റെ കഥയായതു കൊണ്ടാണ് രാക്ഷസരാമൻ എന്ന പേര് ഞാൻ ഇട്ടത്. പക്ഷേ പ്രത്യക്ഷത്തിൽ രാക്ഷസരാമൻ എന്നു കേൾക്കുമ്പോൾ ശ്രീരാമ ഭക്തർക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാൻ ഞങ്ങൾ തയ്യാറായത്.
സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവന്‍റെ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേൽപ്പിച്ച് കൈയ്യടി നേടേണ്ട കാര്യം സിനിമക്കാർക്കുണ്ടന്നു ഞാൻ കരുതുന്നില്ല. അല്ലാതെ തന്നെ ധാരാളം വിഷയങ്ങൾ അധസ്ഥിതന്‍റെയും പാർശ്വവൽക്കരിക്കപ്പെട്ടവന്റേതുമായി വേണമെങ്കിൽ പറയാൻ ഉണ്ടല്ലോ? ഇതിലൊന്നും സ്പർശിക്കാതെ തന്നെയും സിനിമാക്കഥകൾ ഇന്‍ററസ്റ്റിംഗ് ആക്കാം. ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കിൽ അതു മാറ്റിക്കൂടേ നാദിർഷാ എന്ന എന്‍റെ ചോദ്യത്തിന് 'സാറിന്‍റെ ഈ വാക്കുകൾ ഉൾക്കൊണ്ടുകൊണ്ട് ഞാനാ ഉറപ്പു തരുന്നു, പേരു മാറ്റാം' എന്നു പറഞ്ഞ പ്രിയ സഹോദരൻ നാദിർഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പുതിയ പേരിനായി നമുക്കു കാത്തിരിക്കാം. പ്രശ്നങ്ങൾ എല്ലാം ഇവിടെ തീരട്ടെ.
https://www.facebook.com/Malayalivartha























