സഹോദര ഭാര്യമാർ കൂടുതൽ സ്വർണം ഉള്ളവരാണെന്ന പേരിൽ ഭർത്താവിന്റെ വീട്ടുകാർ മാനസികമായി പീഡിപ്പിച്ചു; ഭർത്താവ് വന്നുപോയതിന് പിന്നാലെ വാതിലടച്ച് യുവതി ആത്മഹത്യ ചെയ്തു...

പാലക്കാട് മണ്ണാര്‍ക്കാട് ചങ്ങലീരിയിൽ വീട്ടമ്മ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗാർഹിക പീഡനത്തിന് പോലീസ് കേസെടുത്തു. റുസ്നിയ ജബിന്റെ മരണത്തിലാണ് മണ്ണാർക്കാട് പോലീസ് കേസ് എടുത്തത്. കഴിഞ്ഞ ഞായറാഴ്ചയാണു റുസ്നിയ ജബിനെ വീടിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനമാണു മകൾ മരിക്കാൻ കാരണമെന്ന‍് പിതാവ് അബ്ബാസ് പൊലീസിന് മൊഴി നൽകി. വിവാഹ സമയത്ത് പന്ത്രണ്ട് പവൻ സ്വർണമാണ് നൽകിയിരുന്നത്. എന്നാൽ സഹോദര ഭാര്യമാർ കൂടുതൽ സ്വർണം ഉള്ളവരാണെന്ന പേരിൽ ഭർത്താവിന്റെ വീട്ടുകാർ മാനസികമായി പീഡിപ്പിച്ചിരുന്നതായി പറയുന്നു.
റുസ്നിയയുടെ ഭർത്താവ് സ്ഥല കച്ചവടവുമായി ബന്ധപ്പെട്ടും നിരന്തരം പണം ആവശ്യപ്പെടാറുണ്ടെന്നും മാതാവ് പറഞ്ഞു. വെള്ളാരംകുന്ന് സ്വദേശി മുസ്തഫയുമായുള്ള റുസ്നിയയുടെ വിവാഹം 2017 നവംബർ അഞ്ചിനായിരുന്നു നടന്നത്. ഭർത്താവ് മുസ്തഫ ചങ്ങലീരിയിലെ വീട്ടിൽ വന്നു പോയ ദിവസമാണ് റുസ്നിയ ജബിൻ വാതിലടച്ച് ആത്മഹത്യ ചെയ്തത്. ഇവർക്ക് മൂന്ന് വയസുള്ള ഒരു മകളാണ് ഉള്ളത്. സ്ത്രീധനം ആവശ്യപ്പെട്ടു പീഡനം നടന്നുവെന്ന പിതാവിന്റെ മൊഴി വിശദമായി അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു.
https://www.facebook.com/Malayalivartha























