കരിപ്പൂര്‍ വിമാന ദുരന്തത്തിന് ഒരാണ്ട്; വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം ഇപ്പോഴും തുടരുന്നു, വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ ഇനിയുമെന്ത് ചെയ്യണമെന്ന ചോദ്യവുമായി നാട്ടുകാർ

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന ദുരന്തം നടന്നിട്ട് ഒരു വര്‍ഷം പിന്നിടുന്നു. അപകടത്തില്‍ മരിച്ചവര്‍ക്കും, പരിക്കേറ്റവര്‍ക്കും അര്‍ഹതപ്പെട്ട ഇന്‍ഷുറന്‍സ് തുകയും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്തുലക്ഷം രൂപ വീതവും ലഭിക്കുന്നതിന് മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനം മൂലം പലര്‍ക്കും ആനുകൂല്യം ലഭിച്ചു.
എണ്‍പതോളം പേര്‍ക്ക് 7 കോടിക്കു മുകളില്‍ നല്‍കിയതായും, 2 ലക്ഷം രൂപ വീതം ഇന്‍ഷുറന്‍സ് തുക ലഭിക്കുമ്പോൾ തിരിച്ചടയ്ക്കാം എന്ന വ്യവസ്ഥയില്‍ ഇടക്കാല ആശ്വാസമായി എല്ലാവര്‍ക്കും ലഭിച്ചുവെന്നും, ഇതുവരെയുള്ള ചികിത്സാ ചിലവുകള്‍ എല്ലാം എയര്‍ ഇന്ത്യ നല്‍കിയെന്നും അറിയുന്നു.
മുപ്പതോളം പേര്‍ ഹൈക്കോടതിയെയും, ഇരുപതിലധികം പേര്‍ അമേരിക്കന്‍ കോടതിയെയും, 27 ഓളം പേര്‍ ദുബായിലെ നിയമ സ്ഥാപനങ്ങള്‍ വഴി കേസ് ഫയല്‍ ചെയ്ത സാങ്കേതിക തടസ്സമാണ് അവശേഷിക്കുന്നവരുടെ ക്ലെയിം സെറ്റില്‍ ചെയ്യുന്നതിന് താമസം നേരിടുന്നത്.
മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ പ്രധാനമന്ത്രി, വ്യോമയാനമന്ത്രി, ഡിജിസിഎ ചെയര്‍മാന്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍ ഇന്ത്യ, ബഹു കേരള ഗവര്‍ണര്‍, കേരള മുഖ്യമന്ത്രി, നോര്‍ക്ക സിഇഒ, എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്‍മാന്‍, മലബാറിലെ ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് അയച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡണ്ടിന് അയച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
21 പേര്‍ മരിക്കുകയും, 92 പേര്‍ക്ക് ഗുരുതരവും 73 പേര്‍ക്ക് നിസ്സാര പരിക്കുകളുമാണ് പറ്റിയത്. (184 യാത്രക്കാരും, ആറു വിമാന ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നത്). അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും, പരിക്കുപറ്റി തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും, തൊഴിലെടുക്കാന്‍ കഴിയാത്തവരുടെയും തീരാനഷ്ടവും,
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും, സാങ്കേതിക തടസ്സങ്ങള്‍ നീക്കി ആനുകൂല്യം മുഴുവനായും ലഭിക്കാത്തവര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തുകയും, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ജനപ്രതിനിധികളും,
സംഘടനകളും ബന്ധപ്പെട്ടവരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ രക്ഷാധികാരി ഡോക്ടര്‍ എ.വി. അനൂപ്, പ്രസിഡണ്ടും എയര്‍പോര്‍ട്ട് ഉപദേശക സമിതി അംഗവുമായ ഷെവലിയര്‍ സി.ഇ. ചാക്കുണ്ണി, ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ അയ്യപ്പന്‍, ഖജാന്‍ജി എം.വി. കുഞ്ഞാമു എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
2021 മാര്‍ച്ച് 13ന് സമര്‍പ്പിക്കേണ്ട എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിച്ച് നിര്‍ത്തലാക്കിയ വലിയ വിമാന സര്‍വീസ് ( കോഡ് -ഇ ) പുനരാരംഭിക്കനാമെന്നും അവര്‍ ആവശ്യപ്പെട്ടു.
അപകടത്തെ തുടര്‍ന്നാണ് വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് വിവിധ ഏജന്‍സികളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങളെല്ലാം വിമാനത്താവളത്തില്‍ നടപ്പിലാക്കി. വലിയ വിമാനങ്ങള്‍ അനുമതി ലഭിക്കാന്‍ ഇനിയുമെന്തു ചെയ്യണമെന്നാണ് നാട്ടുക്കാരുടെ ചോദ്യം. അപകത്തില്‍പെട്ട വിമാന ഭാഗങ്ങള്‍ സി.ഐ.എസ്.എഫ് ബാരക്കിനു സമീപം പ്രത്യേകം ഒരുക്കിയ പ്രതലത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























