വ്യത്യസ്തമായ ആശയങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം കിട്ടണം ; വൈവിധ്യത്തില്‍ അടിയുറച്ചതാണ് ഇന്ത്യയുടെ സംസ്‌കാരം ; അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളെ പഠിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നം; കണ്ണൂര്‍ സര്‍വകലാശാല വിവാദത്തില്‍ പ്രതികരിച്ച് ഗവര്‍ണർ

കണ്ണൂര്‍ സര്‍വകലാശാല വിവാദത്തില്‍ ഗവര്‍ണറുടെ ഒന്നൊന്നര പ്രതികരണം....വ്യത്യസ്തമായ ആശയങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം കിട്ടണമെന്ന നടുക്കുന്ന പ്രതികരണമാണ് ഗവർണർ നടത്തിയിരിക്കുന്നത്.
കണ്ണൂര്‍ സര്‍വകലാശാലാ സിലബസില്‍ ഹിന്ദുത്വത്തെക്കുറിച്ചുള്ള പാഠഭാഗം ഉള്‍പ്പെടുത്തിയത് വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. എന്നാൽ കണ്ണൂര്‍ സര്‍വകലാശാലയുടെ നടപടിയെ അദ്ദേഹം ന്യായീകരിച്ചാണ് സംസാരിച്ചത് .
വൈവിധ്യത്തില്‍ അടിയുറച്ചതാണ് ഇന്ത്യയുടെ സംസ്‌കാരമെന്ന് ചൂണ്ടിക്കാട്ടിയ ഗവർണർ എല്ലാ തരത്തിലുള്ള ചിന്തകളെയും പഠനവിധേയമാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകണമെന്നും പറഞ്ഞു.
എങ്കിലേ അവരുടെ ചിന്താശേഷി വികസിക്കുകയും അവര്‍ നവീനമായ ആശയങ്ങളിലേക്ക് എത്തുകയും ചെയ്യുകയുള്ളൂവെന്നും ഗവർണർ തുറന്നടിച്ചു. അത്തരം നവീന ആശയങ്ങളുള്ളവര്‍ക്കേ ലോകത്തിന്റെ പുരോഗതിയില്‍ സംഭാവനകള്‍ നല്‍കാനാകൂ. ഇത് അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു.
അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളെ പഠിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നമെന്നും ഏത് ആശയവും പഠനവിധേമാക്കിയാല്‍ മാത്രമേ കൂടുതല്‍ സൃഷ്ടിപരമായ ചിന്തകള്‍ ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ പഠിച്ചതിനുശേഷം എന്തെങ്കിലും തരത്തിലുള്ള വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കുന്നതാണ് ശരിയായ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി .
കണ്ണൂര്‍ സര്‍വകലാശാലയിലെ എം.എ. ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് പാഠ്യപദ്ധതിയില്‍ ഹിന്ദുത്വത്തെക്കുറിച്ചുള്ള ഭാഗത്ത് ഗോള്‍വാള്‍ക്കര്‍ അടക്കമുള്ളവരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങളിലേക്ക് നയിച്ചത് .
സര്‍വകലാശാലാ പാഠ്യപദ്ധതി കാവിവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആരോപണം.
കഴിഞ്ഞവര്‍ഷമായിരുന്നു ബ്രണ്ണന്‍ കോളേജില്‍ എം.എ. ഗവേണന്‍സ് എന്ന പുതിയ കോഴ്‌സ് തുടങ്ങിയത്.
അതില്‍ ഈവര്‍ഷം തുടങ്ങാനിരിക്കുന്ന മൂന്നാം സെമസ്റ്ററിലെ 'തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്' എന്ന പേപ്പറില്‍ ചര്‍ച്ചചെയ്തു പഠിക്കാന്‍ നിര്‍ദേശിച്ചതില്‍ ഒരു ഭാഗം ഹിന്ദുത്വത്തെക്കുറിച്ചാണ് ഉള്ളത്.
അതേസമയം വിഷയം വിവാദമായതോടെ , ഇതേക്കുറിച്ച് പഠിച്ച് മാറ്റം നിര്‍ദേശിക്കാന്‍ രണ്ടംഗ വിദഗ്ധസമിതിയെ നിയോഗിച്ചതായി വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ അറിയിച്ചു.
കേരള സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ.പ്രഭാഷ്, കാലിക്കറ്റ് സര്‍വകലാശാലയിലെ റിട്ട. പ്രൊഫസര്‍ ഡോ. കെ.വി.പവിത്രന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍. അഞ്ചുദിവസത്തിനകം ഇവരോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിലബസ് മരവിപ്പിക്കുന്നില്ലെന്നും സമിതിയുടെ നിര്‍ദേശമനുസരിച്ച് മാറ്റംവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ഗാന്ധിയെയും നെഹ്രുവിനെയും അപ്രസക്തരാക്കി കൊണ്ടാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആരോപണം. സര്‍വകലാശാലയിലെത്തിയ വി.സി.യെ കെ എസ് യു പ്രവര്‍ത്തകര്‍ തടയുന്ന സാഹചര്യമുണ്ട്.
കെ.എസ്.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സര്‍വകലാശാലാ ആസ്ഥാനത്ത് പ്രതിഷേധപ്രകടനവും ഉപരോധവും നടന്നത്. സിലബസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസവും കെ.എസ്.യു സര്‍വകലാശാല ആസ്ഥാനത്ത് സിലബസ് കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha























