ഞങ്ങളുടെ ജീവിതം ആരെങ്കിലുമൊന്ന് സിനിമയാക്കൂ.... വീണ്ടും വിവാദങ്ങൾക്ക് തിരി കൊളുത്തി ഇ–ബുൾ ജെറ്റ് സഹോദരങ്ങൾ
തങ്ങളുടെ ജീവിതം ആരെങ്കിലുമൊന്ന് സിനിമയാക്കുവെന്ന് അഭ്യർത്ഥിച്ച് ഇ–ബുൾ ജെറ്റ് സഹോദരങ്ങൾ. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ലിബിനാണ് ആഗ്രഹം പങ്കുവച്ച് രംഗത്തെത്തിയത്. താല്‍പര്യമുള്ളവര്‍ ഇമെയിലില്‍ ബന്ധപ്പെടണമെന്നും പോസ്റ്റില്‍ പറയുന്നു.
സമീപ കാലത്ത് ഏറെ വിവാദം സൃഷ്ടിച്ച കേരളത്തില്‍ നിന്നുള്ള പ്രമുഖ വാന്‍ ലൈഫ് യുട്യൂബ് ചാനലാണ് ഇ-ഇബുള്‍ജെറ്റ്. എബിന്‍-ലിബിന്‍ എന്നീ സഹോദരങ്ങള്‍ ആരംഭിച്ച ഈ ചാനല്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വളരെ വിജയകരമായി മാറുകയും ചെയ്തു.
വലിയൊരു ആരാധാക സമൂഹവും ഇവരുടെ ചാനലിനുണ്ട്. എന്നാല്‍ ഇവരുടെ വാഹനമായ നെപ്പോളിയന്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട് സമീപ കാലത്ത് ഏറെ വിവാദമുണ്ടാക്കിയവരാണ് ഈ വ്‌ളോഗർമാർ.
വീടിന്റെ ആധാരം പണയം വച്ച് വാന്‍ വാങ്ങി വീട് പോലെ സെറ്റപ്പ് ചെയ്താണ് ഇവർ വാൻ ലൈഫ് വീഡിയോകൾ ചെയ്യാൻ തുടങ്ങിയതെന്ന് പറഞ്ഞിരുന്നു. എബിനും ലിബിനും അവരുടെ വാന്‍ ഉപയോഗിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലൂടെ നടത്തിയ യാത്രകള്‍ യു ട്യൂബ് വ്ളോഗിലൂടെ പബ്ലിഷ് ചെയ്തുകൊണ്ടിരുന്നു.
മലയാളികള്‍ക്കിടയില്‍ പ്രത്യേകിച്ചും മില്ലനിയല്‍സിനിടയില്‍ വാന്‍ ലൈഫ് കള്‍ച്ചര്‍ ട്രെന്‍ഡിംഗ് ആക്കിയത് ഇവരാണ്. പക്ഷെ വീണ്ടും ട്രെന്‍ഡിംഗ് ആയത് യൂ ട്യൂബിലെ വരുമാനത്തിലൂടെ കാരവന്‍ വാങ്ങിയതോടെ ആയിരുന്നു. ഈ കാരവന്‍ പുറത്തിറക്കുന്നതും റോഡിലിറക്കുന്നതും വലിയ സെലിബ്രേഷനായി ഇവര്‍ വീഡിയോ ചെയ്തിരുന്നു. ഫോഴ്‌സ് ട്രാവലര്‍ വലിയ രീതിയില്‍ രൂപവ്യത്യാസം വരുത്തിയതോടെയാണ് പണി പാളിയത്.
അനധികൃതമായാണ് ഇവര്‍ വാഹനത്തിന് രൂപമാറ്റം വരുത്തിയതെന്നും പിഴയടക്കണമെന്നും എംവിഡി അറിയിച്ചു. എന്നാല്‍ പിഴ അടക്കാത്തതോടെ പ്രശ്‌നമായി. വാഹനം കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ തങ്ങളുടെ ഫാന്‍സിനോട് അണിനിരക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
പിന്നീട് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇവരുടെ ആരാധകര്‍ പ്രതിഷേധവുമായി ഓണ്‍ലൈനില്‍ എത്തുകയും കാര്യങ്ങൾ കൈവിട്ടുപോവുകയുമായിരുന്നു. ഇതേ തുടര്‍ന്ന് കണ്ണൂര്‍ ആര്‍.ടി ഓഫീസിലേക്ക് ചിലര്‍ എത്തിയിരുന്നു. മാത്രമല്ല, കുട്ടികളടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ വിട്ടില്ലെങ്കില്‍ കേരളം കത്തിക്കുമെന്ന് പറയുന്ന വീഡിയോകളുമായി വന്നിരുന്നു.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സേഴ്സിനെയും ഇവരുടെ ആര്‍മി എന്ന് വിളിക്കപ്പെടുന്ന ഫാന്‍സിനെയും കുറിച്ചുള്ള് വലിയ ചര്‍ച്ചകള്‍ക്ക് സംഭവം വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവിതം സിനിമയാക്കാൻ അഭ്യർത്ഥനയുമായി രംഗത്തെത്തിയത്. താല്‍പര്യമുള്ളവര്‍ ഇമെയിലില്‍ ബന്ധപ്പെടണമെന്നും പോസ്റ്റില്‍ പറയുന്നു. നിരവധി പേരാണ് പോസ്റ്റിനോട് പ്രതികരിച്ച് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha