മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കണ്മണി... ഒമ്പത് മാസം താലോലിച്ച കൈകൊണ്ട് അരുംകൊല... നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയത് മാനസിക വിഭ്രാന്തിയെ തുടർന്ന് സതീശനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തീരുമാനിച്ച ദിവസം; അമ്മ ദേവകിയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടി കതക് ചവിട്ടി തുറന്നപ്പോൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന മൂവരെയും...

ഒമ്പത് മാസം പ്രായമായ മകനെയും, ഭാര്യയെയും വെട്ടി 38കാരൻ കത്തി കൊണ്ട് സ്വയം വെട്ടി മരിച്ച നടുക്കത്തിലാണ് മുയിപ്ര സ്വദേശികൾ. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അതിക്രൂരമായ കൊലപാതകവും, ആത്മഹത്യയും അരങ്ങേറിയത്. മുയിപ്ര–ചുണ്ടക്കുന്ന് റോഡിൽ ഞെക്ലി റോഡിനു സമീപം താമസിക്കുന്ന മാവില സതീശൻ ആണ് മരിച്ചത്. തലയുടെ പിൻഭാഗത്തു വെട്ടേറ്റ മകൻ
ധ്യാൻദേവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ ഉളിക്കൽ പെരിങ്കരി സ്വദേശി അഞ്ജു (28) ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വർഷങ്ങൾക്ക് മുമ്പ് അച്ഛൻ മരിച്ചതിന് ശേഷം അമ്മ മാവില ദേവകി ആയിരുന്നു സതീശൻ ഉൾപ്പെടെ 4 മക്കളെ വളർത്തിയത്. 10 വർഷത്തോളം വിദേശത്തായിരുന്ന സതീശൻ ഹോട്ടൽ തൊഴിലാളിയായിരുന്നു. 5 വർഷം മുമ്പായിരുന്നു അഞ്ജുവുമായി വിവാഹം കഴിഞ്ഞത്.
വിവാഹത്തിന് പിന്നാലെ ഒരു തവണ ഗൾഫിൽ പോയി തിരികെ വന്ന സതീശൻ നാല് വർഷമായി നാട്ടിൽ തന്നെയായിരുന്നു. മാനസിക പ്രശ്നങ്ങളെ തുടർന്ന് സ്ഥിരമായി സതീശൻ മരുന്ന് കഴിച്ചിരുന്നതായി അയൽവാസികൾ വ്യക്തമാക്കുന്നു. കഠിനാധ്വാനം ചെയ്തു സാമ്പത്തിക ഉയർച്ച നേടിയ വ്യക്തിയായിരുന്നു സതീശൻ എന്ന് പരിസരവാസികൾ പറയുന്നു.
അടുത്തിടെയായി ചില കുടുംബ പ്രശ്നങ്ങൾ ഇവരെ അലട്ടിയിരുന്നതായി നാട്ടുകാർ പറയുന്നു. കൃത്യം നടക്കും മുമ്പ് അമ്മയെ വീട്ടിൽ നിന്ന് ഇറക്കി മുറി പൂട്ടിയതിനു ശേഷമാണ് സതീശൻ ഭാര്യയേയും കുഞ്ഞിനേയും വെട്ടിയത്.അമ്മ ദേവകിയുടെ നിലവിളി കേട്ടാണു നാട്ടുകാർ ഓടിക്കൂടിയത്.
കൊലപാതകം നടന്ന വീടിന്റെ തൊട്ടടുത്ത് മറ്റു വീടുകളൊന്നും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് സതീശന്റെ സഹോദരനും സുഹൃത്തുക്കളും എത്തി വാതിൽ ചവിട്ടി പൊളിച്ചപ്പോഴാണ് മുറിക്കുള്ളിൽ ചോരയിൽ കുളിച്ച് കിടക്കുന്ന മൂന്നുപേരെയും കണ്ടത്.
സതീശൻ ഭാര്യയെയും മകനെയും വീട്ടിലെ മുറിയിലേയ്ക്ക് കൊണ്ടു പോയി വാതിൽ അകത്തു നിന്നു പൂട്ടിയ ശേഷം ആദ്യം ഒമ്പത് മാസം പ്രായമുള്ള മകൻ ധ്യാൻ ദേവിനെ ചിരവ കൊണ്ട് അടിച്ച ശേഷം, വെട്ടുകയായിരുന്നു. ഭാര്യയേയും ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ച ശേഷം സതീശൻ സ്വയം വെട്ടുകയായിരുന്നുവെന്നാണു പൊലീസ് കരുതുന്നത്. സതീശൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
മാനസിക വിഭ്രാന്തിയെ തുടർന്ന് സതീശനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നു. അതിനിടയിലായിരുന്നു ക്രൂര കൊലപാതകം.
നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലായിരുന്നു ഒമ്പത് മാസം മുമ്പ് ഇവർക്ക് കുഞ്ഞ് പിറന്നത്. വീട്ടിലെ പോന്നമനയായി വളർന്ന ധ്യാനിന്റെ ദാരുണ മരണത്തിൽ ഒരു നാട് മുഴുവൻ കണ്ണീരണിഞ്ഞു.
കണ്ണൂർ റൂറൽ എസ്പി ഡോ.നവനീത് ശർമ, തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാർ, കുടിയാൻമല സിഐ അരുൺകുമാർ, കണ്ണൂർ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ധനഞ്ജയബാബു എന്നിവർ കൊലപാതകം നടന്ന വീട്ടിൽ എത്തി പരിശോധന നടത്തിയിരുന്നു.
https://www.facebook.com/Malayalivartha
























