സഭാതർക്കം പരിഹരിക്കാൻ ചർച്ചയ്ക്ക് തയ്യാര്‍: 1934-ലെ ഭരണഘടന അംഗീകരിക്കില്ല, യാഥാർഥ്യങ്ങൾ ജുഡീഷ്യറിയും ഓർത്തഡോക്സ് സഭയും അംഗീകരിക്കണം : യാക്കോബായ സഭ
സഭാതർക്കം പരിഹരിക്കാൻ സർക്കാരുമായോ ഏത് ഏജൻസിയുമായോ ചർച്ചക്ക് തയ്യാറെന്ന് യാക്കോബായ സഭ. സഭാ മാനേജിംഗ് കമ്മറ്റി യോഗത്തിന് ശേഷം മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സഭ കോടതിവിധികൾക്ക് എതിരല്ല. എന്നാൽ, 1934 ലെ ഭരണഘടന അംഗീകരിയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1934-ലെ ഭരണഘടന അംഗീകരിച്ച് യാക്കോബായ –ഓർത്തഡോക്സ് സഭകൾ ഒരു സഭയായി പോകണമെന്നായിരുന്നു നിർദ്ദേശം. സഭകൾ ഒന്നാവണമെന്ന ജഡ്ജിയുടെ ആവശ്യത്തോട് യോജിക്കാനാവില്ല. ഇക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
യാക്കോബായ സഭയുടെ ചരിത്രം കേരള സമൂഹത്തെ പഠിപ്പിക്കേണ്ടതില്ല. നൂറ് വർഷം പഴക്കമുള്ള കേസാണെന്നും യാഥാർഥ്യങ്ങളിലേക്ക് ജുഡീഷ്യറിയും ഓർത്തഡോക്സ് സഭയും കണ്ണുതുറക്കണമെന്നും യാക്കോബായ സഭ അറിയിച്ചു.
അതേസമയം യാക്കോബായ സഭ ഒരിക്കലും കോടതി വിധികൾക്ക് എതിരല്ലെന്നും ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് വിരുദ്ധമാകാതെ ഒരുമിച്ചുള്ള ചർച്ചയ്ക്ക് ഓർത്തഡോക്സ് സഭ ഇതുവരെ തയാറായിട്ടില്ലെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് അറിയിച്ചു
സുപ്രീം കോടതി അന്തിമ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഇനി രണ്ടു വിഭാഗമില്ലെന്നും ഒരൊറ്റ സഭയേ ഉളളുവെന്നും 1934 ലെ സഭാ ഭരണഘടന അനുസരിച്ചാണ് പളളികൾ ഭരിക്കപ്പെടേണ്ടതെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇത് പിന്തുടരുന്ന ആർക്കും പളളിയിൽ പോകാം. അതിനെ തടയാനാകില്ലെന്നും ആണ് കോടതി നിലപാട് .
https://www.facebook.com/Malayalivartha