തൃശൂരിൽ ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി അറസ്റ്റിൽ; അറസ്റ്റ് ഭർത്താവിന്റെ പരാതിയെ തുടർന്ന്
തൃശൂരിൽ ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ ഫോണിലൂടെ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ യുവതി പൊലിസ് പിടിയില്‍. കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ സി.പി. പ്രമോദിനെതിരെ ക്വട്ടേഷന്‍ നല്‍കിയ നയന (30) യാണ് നെടുപുഴ പൊലിസിന്റെ പിടിയിലായത്. ഭര്‍ത്താവിനെ കഞ്ചാവുകേസില്‍ കുടുക്കാന്‍ ക്വട്ടേഷന്‍ സംഘത്തോട് ആവശ്യപ്പെട്ടതായാണ് കേസ്.
മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചതിന് ശേഷം കുറ്റം ഭര്‍ത്താവിനെതിരെ ചുമത്താനുമായിരുന്നു പദ്ധതി. സംഭവത്തെക്കുറിച്ച് മനസിലാക്കിയ പ്രമോദ് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
മാര്‍ച്ച് 15നാണ് പ്രമോദ് പരാതി നല്‍കിയത്. അന്വേഷണത്തില്‍ യുവതി കൂട്ടുപ്രതികളുമായി ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി. ഭര്‍ത്താവിനെതിരെ ക്വട്ടേഷന്‍ നല്‍കുന്ന ശബ്ദസന്ദേശം ലഭിച്ചതോടെയാണ് നയനയെ അറസ്റ്റ് ചെയ്തത്. യുവതിയ്‌ക്കെതിരെ ജാമ്യമില്ലാ കേസാണ് ചുമത്തിയതെന്നും സംഭവത്തില്‍ കൂട്ടുപ്രതികളുണ്ടെന്നും നെടുപുഴ എസ്.ഐ. കെ.സി. ബൈജു അറിയിച്ചു. ഞായറാഴ്ച ഓണ്‍ലൈന്‍ വഴി മജിസ്‌ട്രേറ്റിന് മുമ്ബില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha