കെണി, പണിയായി: ഫിൽറ്റർ ആപ്പുകളുടെ സഹായത്തോടെ ചിത്രങ്ങൾ മനോഹരമാക്കി പെൺകുട്ടികളെ കറക്കി വീഴ്ത്തും; ഫോട്ടോയും വീഡിയോയും കൈക്കലാക്കി തട്ടുന്നത് സ്വർണവും പണവും:- യുവാവ് അറസ്റ്റിൽ

പെൺകുട്ടികളെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് കെണിയിൽ വീഴ്ത്തി സ്വർണവും പണവും തട്ടിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ അംബത്തൂര്‍ ബിനായകപുരം ഡോ. രാജേന്ദ്രപ്രസാദ് സ്ട്രീറ്റില്‍ ഡോര്‍ നമ്പര്‍ 25-ല്‍ സുരേഷിന്റെ മകന്‍ ജെറി എന്നുവിളിക്കുന്ന ശ്യാമി(28)നെയാണ് കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ ബെംഗളൂരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ യുവതികളെ പരിചയപ്പെട്ട് അവരുടെ ചിത്രങ്ങളും വീഡിയോയും കൈക്കലാക്കി ഭീഷണിപ്പെടുത്തുകയാണ് പ്രതിയുടെ രീതി. ഇത്തരത്തിൽ കടയ്ക്കാവൂര്‍ സ്വദേശിനിയെ സമൂഹമാധ്യമത്തിലുടെ പരിചയപ്പെട്ട് സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കുകയായിരുന്നു.
പ്രതി പെണ്‍കുട്ടികളുടെയും യുവതികളുടെയും ഫോട്ടോയും വീഡിയോയും കൈക്കലാക്കി കേരളത്തില്‍ വിവിധയിടങ്ങളില്‍ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ചെന്നൈയിലും ബെംഗളൂരുവിലും മാറിമാറി താമസിച്ചിരുന്ന പ്രതിയെ തമിഴ്നാട് കര്‍ണാടക സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ബെംഗളൂരുവില്‍ നിന്നു പിടികൂടിയത്.
സ്വന്തം ചിത്രം വിവിധ ഫിൽറ്റർ ആപ്പുകളുടെ സഹായത്തോടെ മനോഹരമാക്കിയാണ് സോഷ്യൽ മീഡിയയിൽ യുവതികൾക്ക് ചിത്രങ്ങൾ അയച്ച് അടുപ്പത്തിലാകുന്നത്. ആദ്യം ഫ്രണ്ട്ഷിപ്പ് മെസ്സേജുകൾ അയച്ച് വിശ്വാസം നേടിയെടുത്ത ശേഷം പ്രണയത്തിൽ വീഴ്ത്തിയാണ് കെണി ഒരുക്കുന്നത്.
ഇയാളുടെ ഫോണില്‍ പതിനായിരത്തോളം സ്‌ക്രീന്‍ ഷോട്ടുകള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ബെംഗളൂരുവിലും ചെന്നൈയിലും കേരളത്തിലും വിവിധ ഐ.ടി. സ്ഥാപനങ്ങളുടെ മേല്‍വിലാസങ്ങള്‍ വ്യാജമായുണ്ടാക്കി പലര്‍ക്കും നല്‍കിയതായും പോലീസ് കണ്ടെത്തി.
സോഷ്യൽ മീഡിയയിലൂടെ വിവിധ തട്ടിപ്പുകളെ കുറിച്ച് അറിയിപ്പുകൾ നൽകിയിട്ടും സമൂഹം കരുതലോടെ കാണാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ ഉണ്ടാകുന്നതെന്നും പരിചയമില്ലാത്തവരുടെ ഫ്രണ്ട്ഷിപ്പ് മെസ്സേജുകൾ ഒരിക്കലും സ്വികരിക്കരുതെന്നും കടയ്ക്കാവൂര്‍ എസ്.എച്ച്.ഒ. അജേഷ് പറഞ്ഞു.
തിരുവനന്തപുരം റൂറല്‍ എസ്.പി. പി.കെ.മധുവിന്റെ നേതൃത്വത്തില്‍ കടയ്ക്കാവൂര്‍ എസ്.എച്ച്.ഒ. അജേഷ് വി., എസ്.ഐ. ദീപു എസ്.എസ്., എ.എസ്.ഐ.മാരായ ജയപ്രസാദ്, ശ്രീകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജ്യോതിഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha























