തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന അപൂര്‍വ മെനിഞ്ചൈറ്റിസ് രോഗം; ഒച്ചില്‍ നിന്ന് രോഗം മനുഷ്യരിലേക്ക് പടരുന്നതെന്ന് റിപ്പോര്‍ട്ട്, ഒച്ചിന്റെ ശരീരത്തിലെ വിരകള്‍ മനുഷ്യശരീരത്തില്‍ എത്തി അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്ന രോഗമാണിതെന്ന് ഡോ. സുജിത് ചന്ദ്രന്‍, സംസ്ഥാനത്ത് മൂന്ന് പേർക്ക് സ്ഥിരീകരിച്ചു

തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന അപൂര്‍വ മെനിഞ്ചൈറ്റിസ് രോഗം സംസ്ഥാനത്ത് സ്ഥിരീകരിച്ചു. കോട്ടയത്ത് മധ്യവയസ്കനിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒച്ചില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടരുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഒച്ചിന്റെ ശരീരത്തിലെ വിരകള്‍ മനുഷ്യശരീരത്തില്‍ എത്തി അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്ന രോഗമാണിതെന്ന് ഡോ. സുജിത് ചന്ദ്രന്‍ വ്യക്തമാക്കുകയുണ്ടായി. അതേസമയം അതിരമ്പുഴ സ്വദേശിയായ അറുപത്തിനാലുകാരനിലാണ് നിലവിൽ ഈ രോഗം സ്ഥിരീകരിച്ചത്. കൃത്യസമയത്ത് കണ്ടെത്താൻ കഴിഞ്ഞതിനാൽ തന്നെ രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞുവെന്ന് അധികൃതർ വെളിപ്പെടുത്തി. സംസ്ഥാനത്ത് ഇതിനു മുന്‍പ് 2 പേരിലാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചു.
അതോടൊപ്പം തന്നെ ഒച്ചിന്റെ ശരീരത്തില്‍ കാണുന്ന സൂക്ഷ്മമായ വിരവര്‍ഗത്തില്‍പെട്ട (ആന്‍ജിയോസ്ട്രോന്‍ജൈലസ് കന്റൊനെന്‍സിസ് ) ജീവി ആണ് ഇസ്നോഫിലിക്ക് മെനിഞ്ചൈറ്റിസ് എന്ന രോഗത്തിന് കാരണമാകുന്നത്. എലികളില്‍ നിന്നാണ് ഈ വിരകള്‍ ഒച്ചുകളില്‍ എത്തുന്നത്. ഒച്ച് ഇഴഞ്ഞ് പോകുന്നതോ, ഒച്ച് വീണതോ ആയ ജലത്തില്‍ ഇത്തരം വിരകളുടെ സാന്നിധ്യമുണ്ടാകുമെന്നും അധികൃതർ ചൂണ്ടിക്കാണിച്ചു. ഈ വെള്ളം ഉപയോഗിക്കുന്നതിലൂടെ വിരകള്‍ മനുഷ്യരിലേക്ക് പ്രവേശിക്കുന്നതാണ്.
ഇതുകൂടാതെ വെള്ളത്തിലൂടെ ശരീരത്തില്‍ എത്തുന്ന വിരകള്‍ രക്തത്തില്‍ പ്രവേശിക്കുകയും പിന്നീട് ഇവ തലച്ചോറിനുള്ളിലെ ആവരണത്തില്‍ എത്തി അണുബാധ ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. അതിരമ്പുഴ സ്വദേശിയുടെ വീട്ടില്‍ ഒച്ചിന്റെ ശല്യം രൂക്ഷമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വെള്ളം ഉപയോഗിച്ചത് വഴിയാകാം ഇയാള്‍ക്ക് രോഗം ബാധിച്ചതെന്നാണ് നിഗമനം. കടുത്ത തലവേദനയോടെയാണ് രോഗി ചികിത്സ തേടിയത്.
പനി ഇല്ലാതെ ഉണ്ടായ തലവേദനയുടെ കാരണം കണ്ടെത്തുന്നതിനു പിന്നാലെ സിടി സ്കാന്‍, എംആര്‍ഐ, എആര്‍വി സ്കാന്‍ പരിശോധനകള്‍ നടത്തിയെങ്കിലും രോഗം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നു നട്ടെല്ല് കുത്തി സ്രവം എടുത്ത് പരിശോധനയ്ക്ക് അയയ്ക്കുകയാണ് ചെയ്തത്. പരിശോധനയില്‍ ഇസ്‌നോഫിലിയ 70 ശതമാനം ആണെന്നു കണ്ടെത്തുകയായിരുന്നു. ഇതിനുപിന്നാലെയുമാണ് രോഗം നിർണയിക്കാൻ സാധിച്ചത്.
https://www.facebook.com/Malayalivartha























