മോഷ്ടിച്ച ബൈക്കിൽ ചെത്തി നടക്കുന്ന കമിതാക്കൾ; ഇരയെ കിട്ടിയാൽ പണി തുടങ്ങുന്നത് ആതിര:- മാല മോഷണ കേസിൽ കമിതാക്കൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
മോഷ്ടിച്ച ബൈക്കിൽ ചെത്തി നടന്ന് വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞ സംഭവത്തിൽ കമിതാക്കൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ.
പത്തിയൂർ കിഴക്ക് വെളിത്തറവടക്ക് വീട്ടിൽ അൻവർ ഷാ (22), കോട്ടയം കൂട്ടിക്കൽ ഏന്തയാർ ചാനക്കുടി വീട്ടിൽ ആതിര (24), മാല വിൽക്കാൻ സഹായിച്ച കരുനാഗപ്പള്ളി തഴവ കടത്തൂർ മുറിയിൽ ഹരികൃഷ്ണ ഭവനത്തിൽ ജയകൃഷ്ണൻ (19) എന്നിവരെയാണ് കായംകുളം എസ്എച്ച്ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റ് 26-ാം തീയതി ഉച്ചക്ക് പെരിങ്ങാല മേനാമ്പളളി മെഴുവേലത്ത് സജിത് ഭവനത്തിൽ സജീവന്റെ ഭാര്യ ലളിതയുടെ മാല പൊട്ടിച്ച കേസിലാണ് പ്രതികൾ പിടിയിലായത്.
പെരിങ്ങാല വീട്ടിലേക്ക് നടന്നു പോകവേ ബൈക്കിലെത്തിയ കമിതാക്കളായ ആതിരയും അൻവർ ഷായും ലളിതയുടെ മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സ്കൂട്ടറിന് പിന്നിലിരുന്ന ആതിരയാണ് മാല പൊട്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിന് ശേഷം കൃഷ്ണപുരം മുക്കടയ്ക്കു സമീപം സ്കൂട്ടർ ഉപേക്ഷിച്ചു.
മാല ഓച്ചിറയിലെ സ്വർണാഭരണശാലയിൽ വിറ്റ ശേഷം ബെംഗളൂരുവിലേക്കു കടന്നു. സിസിടിവി ദൃശ്യത്തിൽ നിന്നാണ് ഇവരെപ്പറ്റിയുള്ള വിവരം പൊലീസിനു ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ സ്കൂട്ടർ തിരുവല്ലയിൽ നിന്ന് അൻവർ ഷായും ആതിരയും ചേർന്ന് മോഷ്ടിച്ചതാണെന്നു കണ്ടെത്തി.
മൂന്നാർ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന കമിതാക്കൾ എറണാകുളത്ത് എത്തിയതോടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്. പ്രതികൾ പൊട്ടിച്ച മാല വിൽക്കാൻ സഹായിച്ചത് മൂന്നാം പ്രതി ജയകൃഷ്ണനാണ്.
ജയകൃഷ്ണന്‍റെ മൊബൈൽ ഫോണാണ് ഒന്നാം പ്രതിയായ അൻവർ ഷാ ഉപയോഗിച്ചു വന്നിരുന്നത്. ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെ സെപ്റ്റംബർ 29ന് സ്വർണ നഗർ പ്രദേശത്ത് നിന്ന് 65 വയസ്സുള്ള വിരുതമ്മാൾ എന്ന സ്ത്രീയുടെ ഒമ്പത് പവൻ തൂക്കം വരുന്ന മാലയും പ്രതികൾ കവർന്നതായി പൊലീസ് പറഞ്ഞു.
പ്രതികളുടെ സാന്നിധ്യത്തിൽ ഓച്ചിറയിലെ സ്വർണക്കടയിൽ നിന്ന് ലളിതയുടെ മാല വീണ്ടെടുത്തു. കേസിൽ ഒരു പ്രതിയെക്കൂടി പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു. അൻവർ ഷായും സുഹൃത്ത് ജയകൃഷ്ണനും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഒട്ടേറെ മാല മോഷണക്കേസുകളിൽ പ്രതികളാണ്.
എറണാകുളത്ത് എത്തിയെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്. കായംകുളം സി. ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്. ഐ. ആനന്ദ് കൃഷ്ണൻ, എഎസ്ഐ. ഉദയകുമാർ, പോലീസുകാരായ റെജി, ലിമു, മനോജ്, സതീഷ്, ബിനുമോൻ, ബിജുരാജ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോട തിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha