വ്യാജ അഭിഭാഷ സെസി സേവ്യറിനായി തമിഴ്‌നാട്ടിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്; സെസിയെ പറ്റി വിവരം ലഭിച്ചാൽ ആലപ്പുഴ നോർത്ത് പൊലീസിനെയോ, ആലപ്പുഴ ഡിവൈഎസ്പിയെയോ, ജില്ലാ പൊലീസ് മേധാവിയെയോ അറിയിക്കണം
ജുഡീഷ്യറിയെ രണ്ട് വർഷത്തോളം കബളിപ്പിച്ച ആലപ്പുഴയിലെ വ്യാജ അഭിഭാഷ സെസി സേവ്യറിനായി തമിഴ്‌നാട്ടിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. ചെന്നൈയിൽ നിന്നുള്ള പത്രങ്ങളിൽ കഴിഞ്ഞ ദിവസം നോട്ടിസ് പ്രസിദ്ധീകരിച്ചു. സെസിയുടെ ചിത്രവും, പോലീസിനെ ബന്ധപ്പെടാനുള്ള നമ്പറും നൽകിയിട്ടുണ്ട്.
സെസിയെപ്പറ്റി വിവരം ലഭിച്ചാൽ ആലപ്പുഴ നോർത്ത് പൊലീസിനെയോ ആലപ്പുഴ ഡിവൈഎസ്പിയെയോ ജില്ലാ പൊലീസ് മേധാവിയെയോ അറിയിക്കണമെന്നാണ് നോട്ടിസിൽ പറയുന്നത്. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും സെസി പൊലീസിനു മുന്നിൽ ഹാജരായിട്ടില്ല. നേരത്തേ, ആലപ്പുഴ കോടതിയിൽ എത്തിയെങ്കിലും ജാമ്യം ലഭിക്കാത്ത കുറ്റം ചുമത്തിയെന്നറിഞ്ഞ് സ്ഥലം വിടുകയായിരുന്നു. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്.
ആലപ്പുഴ നോർത്ത് പൊലീസ് സെസിക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മതിയായ യോഗ്യത ഉണ്ടെന്ന് വിശ്വസിപ്പിച്ച് ആലപ്പുഴ കോടതിയിൽ അഭിഭാഷകയായി പ്രവർത്തിച്ച കേസിലാണ് സെസിക്കെതിരെ നടപടി.
ആലപ്പുഴ ബാർ അസോസിയേഷന്റെ പരാതിയിലാണ് നോർത്ത് പൊലീസ് സെസിക്കെതിരെ കേസെടുത്തത്. ബാർ കൗൺസിലിൽ അഭിഭാഷകയായി എൻറോൾ ചെയ്തെന്ന വ്യാജരേഖയുണ്ടാക്കിയാണ് സെസി അസോസിയേഷൻ അംഗമായതെന്നും അഭിഭാഷക കമ്മിഷനായതെന്നും പരാതിയിൽ പറയുന്നു.
അതേ സമയം തനിക്കെതിരായ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നാണ് ജാമ്യാപേക്ഷയിൽ സെസി പറഞ്ഞിരുന്നത്. മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയിലുണ്ടായിരുന്നു. പൊലീസിൻ്റെ കണ്ണുവെട്ടിച്ച് കീഴടങ്ങാനായി എത്തിയെങ്കിലും ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ മുങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha