നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും നിലവിൽ 40 cm വീതം ഉയർത്തി; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 310 cm ഉയർത്തി; ഉച്ച തിരിഞ്ഞ് 12.30 ന് അത് 40 cm കൂടി ഉയർത്തും ;മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യത; തെക്കന്‍ ജില്ലകളില്‍ മിക്കയിടത്തും ശക്തമായ മഴ

തെക്കന്‍ ജില്ലകളില്‍ മിക്കയിടത്തും ശക്തമായ മഴയുണ്ട് . വെള്ളിയാഴ്ച രാത്രി തുടങ്ങിയതാണ് മഴ. ഇതേ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ ഇടിയോട് കൂടിയായ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം കാരണം സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്നാണ് നൽകുന്ന മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞിരിക്കുന്നത് . ഇതിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു .
മാത്രമല്ല നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും നിലവിൽ 40 cm വീതം ഉയർത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 11 ന് എല്ലാ ഷട്ടറുകളും 20 cm കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മഴകനത്ത സാഹചര്യത്തിൽ അത്യാവശ്യ യാത്രകൾ മാത്രം. ജലാശയങ്ങളിലോ നദികളിലോ കുളിക്കാനിറങ്ങുന്നത് ഒഴിവാക്കണമെന്നും തിരുവനന്തപുരം കളക്ടർ പറഞ്ഞു .
ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുൾപ്പെടെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡോ: നവ് ജ്യോത് ഖോസ പറഞ്ഞു . അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വൈദ്യുതി കമ്പികൾ പൊട്ടി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാലുടൻ കെ.എസ്.ഇ.ബി യെ അറിയിക്കുക. ഒരു കാരണവശാലും വെള്ളത്തിലറങ്ങി അത് നീക്കം ചെയ്യാൻ ശ്രമിക്കരുതെന്ന് കളക്ടർ പറഞ്ഞു.അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 310 cm ഉയർത്തിയിട്ടുണ്ട് ഉച്ച തിരിഞ്ഞ് 12.30 ന് അത് 40 cm കൂടി (മൊത്തം -350 cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
തിരുവനന്തപുരം ചെമ്പകമംഗലത്ത് മഴയിൽ വീടിന്റെ ചുമരിടിഞ്ഞ് വീണു. രണ്ടു കുട്ടികൾക്ക് പരിക്ക് ഏറ്റു. ഇന്നലെ രാത്രി കുട്ടികൾ ഉറങ്ങുകയായിരുന്ന കട്ടിലിലേക്കാണ് ചുമരിടിഞ്ഞ് വീണത്. അത്ഭുതകരമായി കുട്ടികൾ രക്ഷപ്പെട്ടു. കാര്യമായ പരിക്കുകൾ ഇല്ല.
https://www.facebook.com/Malayalivartha























