എലിക്കുളം വഴി പോകുന്നുണ്ടെങ്കിൽ ഫെയ്സ് ഇക്കോഷോപ്പ് സന്ദർശിക്കണം;അവിടുത്തെ കർഷക കൂട്ടായ്മയ്ക്കു നൽകിയിരിക്കുന്ന പേരാണ് ഫെയ്സ് അഥവാ “ഫാർമേഴ്സ് ഇൻഫർമേഷൻ ആന്റ് കോർഡിനേഷൻ ഫോർ എക്സിസ്റ്റൻസ്”; പണി നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത ടാപ്പിംഗ് തൊഴിലാളിയുടെ ശവസംസ്കാരവേളയിലാണ് ഇങ്ങനെയൊരു സംഘടനയ്ക്കു രൂപം നൽകാൻ ആലോചന തുടങ്ങിയതെന്ന് ഡോ .തോമസ് ഐസക്ക്

എലിക്കുളം വഴി പോകുന്നുണ്ടെങ്കിൽ ഫെയ്സ് ഇക്കോഷോപ്പ് സന്ദർശിക്കണമെന്ന് ഡോ. തോമസ് ഐസക്ക്. അവിടുത്തെ കർഷക കൂട്ടായ്മയ്ക്കു നൽകിയിരിക്കുന്ന പേരാണ് ഫെയ്സ് അഥവാ “ഫാർമേഴ്സ് ഇൻഫർമേഷൻ ആന്റ് കോർഡിനേഷൻ ഫോർ എക്സിസ്റ്റൻസ്”എന്നദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരിക്കുന്നു.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; നിങ്ങൾ എലിക്കുളം വഴി പോകുന്നുണ്ടെങ്കിൽ ഫെയ്സ് ഇക്കോഷോപ്പ് സന്ദർശിക്കണം. അവിടുത്തെ കർഷക കൂട്ടായ്മയ്ക്കു നൽകിയിരിക്കുന്ന പേരാണ് ഫെയ്സ് അഥവാ “ഫാർമേഴ്സ് ഇൻഫർമേഷൻ ആന്റ് കോർഡിനേഷൻ ഫോർ എക്സിസ്റ്റൻസ്”. ‘എക്സിസ്റ്റൻസ്’ എന്ന പേരുകേട്ട് അത്ഭുതപ്പെടണ്ട.
റബറിന്റെ വിലത്തകർച്ച കൃഷിക്കാരുടെയും തൊഴിലാളികളുടെയും ആസ്തിത്വപ്രശ്നം തന്നെയായിരിക്കുകയാണ്. പണി നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത ടാപ്പിംഗ് തൊഴിലാളിയുടെ ശവസംസ്കാരവേളയിലാണ് ഇങ്ങനെയൊരു സംഘടനയ്ക്കു രൂപം നൽകാൻ ആലോചന തുടങ്ങിയത്. അതെ, അതിജീവനത്തിനുള്ള വലിയൊരു പോരാട്ടം.
അതിനു നേതൃത്വം നൽകിയതിൽ മുൻകൈയെടുത്തത് ജനകീയാസൂത്രണത്തിൽ എലിക്കുളം പഞ്ചായത്തിലെ കെആർപിയും ഇപ്പോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എസ്. ഷാജിയാണ്. എലിക്കുളത്ത് കൂരാലിയിൽ ഫെയ്സിന്റെ ആഭിമുഖ്യത്തിൽ ഒരു ഇക്കോ ഷോപ്പ് ആരംഭിച്ചു. രണ്ടുതവണ ഞാൻ ഇവിടെ സന്ദർശിച്ചിട്ടുണ്ട്.
ഏതാനും ആഴ്ചകൾക്കുമുമ്പുള്ള സന്ദർശനവേളയിൽ എടുത്ത ചിത്രങ്ങളാണ് പോസ്റ്റിൽ കൊടുത്തിരിക്കുന്നത്. നാട്ടിലെ ജൈവപച്ചക്കറികളും ഉത്തമ കൃഷിരീതികൾ അവലംബിക്കുന്ന മറ്റു പച്ചക്കറികളും ഇവിടെ സംഭരിക്കും. ഉപഭോക്താക്കൾക്കു വിൽക്കും. പച്ചക്കറി കൃഷിക്കാർക്കു വിപണി ഫെയ്സ് ഉറപ്പുവരുത്തുന്നു. സർക്കാർ പ്രഖ്യാപിച്ച തറവില ഇങ്ങനെ ഇവിടെ നടപ്പാക്കുന്നു.
അതോടൊപ്പം നാട്ടിലെ കുടുംബശ്രീയും കർഷക ഗ്രൂപ്പുകളും ഉൽപ്പാദിപ്പിക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങളെല്ലാം ഇവിടെ പ്രദർശനത്തിനും വിപണനത്തിനും ഇടനൽകുന്നു. അച്ചാർ, വിവിധ പൊടികൾ, കൂവപ്പൊടി, എണ്ണ, പഴങ്ങൾ, മുട്ട, നെയ്യ് തുടങ്ങിയവ വ്യത്യസ്ത പ്രാദേശിക ബ്രാൻഡുകളിൽ ലഭ്യമാണ്. വളം, കീടനാശിനി, കാർഷികോപകരണങ്ങൾ എന്നിവയും ലഭിക്കും.
എല്ലാ തിങ്കളാഴ്ചയും സ്കൂളുകളിലെ കുട്ടികൾ വീടുകളിൽ അധികംവരുന്ന പച്ചക്കറികൾ തേൻ, മുട്ട, പഴവർഗ്ഗങ്ങൾ എന്നിവ സ്കൂളിൽ കൊണ്ടുവരും. ഫെയ്സിന്റെ വാഹനം വന്ന് അവ അളന്നെടുക്കും. പാസ്സ്ബുക്കിൽ വരവു വയ്ക്കും. ഹെഡ്മാഷിന്റെ അക്കൗണ്ടിലേയ്ക്കു പണം നൽകും. കുട്ടികളിൽ കാർഷിക അഭിരുചിയും സമ്പാദ്യശീലവും വളർത്തുന്നതിന് ഈ പദ്ധതി സഹായിക്കുന്നു.
വർഷാവസാനം 3000 രൂപ വരെ സമ്പാദിച്ച കുട്ടികളുണ്ട്. എല്ലാ ചൊവ്വാഴ്ചയും കൂരാലിയിൽ നാട്ടുചന്ത സംഘടിപ്പിക്കും. കൃഷിക്കാർക്ക് അവരുടെ കാർഷികോൽപ്പന്നങ്ങൾ, കന്നുകാലികളും വളർത്തുപക്ഷികളെയുമെല്ലാം ലേലം ചെയ്തു വിൽക്കാം. സ്കൂളുകളിൽ നിന്നും ശേഖരിക്കുന്ന കുട്ടികളുടെ കാർഷികോൽപ്പന്നങ്ങളും നാട്ടുചന്തയിലൂടെയാണു വിറ്റഴിക്കുന്നത്.
മണ്ണ് ഇളക്കാൻ, കുഴി താഴ്ത്താൻ, തുരിശ്ശടിക്കാൻ, പുല്ലുവെട്ടാൻ, മരം മുറിക്കാൻ, തെങ്ങ് കയറാൻ എന്നിവയ്ക്കുള്ള യന്ത്രങ്ങൾ ഉപയോഗിക്കാൻ കൃഷിക്കാർക്കു പരിശീലനം നൽകി ഒരു ഗ്രീൻ ആർമിക്കു രൂപം നൽകിയിട്ടുണ്ട്.
ഏറ്റവും വലിയ ഹിറ്റ് പോത്തുവളർത്തലാണ്. വയനാട് ബ്രഹ്മഗിരി സൊസൈറ്റിയുമായി സഹകരിച്ച് അതിവേഗ വളർച്ചയുള്ള പോത്തുകുട്ടികളെ കൃഷിക്കാർക്കു വിതരണം ചെയ്തു. ആന്ധ്രയിൽ നിന്നാണ് പോത്തിൻകുട്ടികളെ കൊണ്ടുവന്നത്. 9000 രൂപയ്ക്കാണ് വിൽക്കുന്നത്. ഒരു വർഷംകൊണ്ട് തോട്ടത്തിലെ പുല്ലും മറ്റും തിന്ന് 60000 – 70000 രൂപയുടെ വില കിട്ടുന്ന പോത്തുകളായി ഇവ വളർന്നിരിക്കും.
കൃഷിക്കാരനു നേരിട്ടു വിൽക്കാം അല്ലെങ്കിൽ സൊസൈറ്റിക്കു വിൽക്കാം. കന്നുകുട്ടികളെ ഇങ്ങനെ കേരളത്തിലേയ്ക്കു കൊണ്ടുവരുന്നതിന് ചില സ്ഥലങ്ങളിൽവച്ച് ഗോ സംരക്ഷണ സമിതിക്കാർ തടസ്സപ്പെടുത്തിയതിനെ തുടർന്ന് ഇപ്പോൾ ഈ പരിപാടി മന്ദഗതിയിലാണ്. ഇതുവരെ 650 എണ്ണം വിതരണം ചെയ്തു. ആടുകൾ, മുട്ടക്കോഴി വളർത്തലിൽ 500 ഓളം കൃഷിക്കാർക്കു പരിശീലനം നൽകി.
350 മലബാറീസ് ആടുകൾ കുടുംബശ്രീ വഴി വിതരണം ചെയ്തു. തൊഴിലുറപ്പിനെ ഉപയോഗപ്പെടുത്തി ഇവർക്കെല്ലാം സൗജന്യമായി ആട്ടിൻകൂടും കോഴിക്കൂടും നിർമ്മിച്ചു നൽകിയിട്ടുണ്ട്. രണ്ടുലൈൻ മരങ്ങൾക്കിടയിലാണ് കൂടുകൾ പണിയുന്നത്. കോഴിക്കച്ചവടക്കാർ കോഴിക്കുഞ്ഞുകളും തീറ്റയും നൽകുന്നു.
വളർച്ചയെത്തിയാൽ അവർ തന്നെ കൊണ്ടുപോകുന്ന സമ്പ്രദായമാണ് നിലവിലുള്ളത്. ഇതിനു പുറമേ തോട്ടത്തിൽ സ്ഥലവും കോഴിക്കൂടും നൽകിയാൽ മതിയാകും. ഇടനിലക്കാർ ബാക്കിയെല്ലാം ചെയ്തുകൊള്ളും. കൃഷിക്കാരനു 40 ദിവസം പൂർത്തിയാകുമ്പോൾ ഒരു തുക വാടകയായിക്കിട്ടും. ഇങ്ങനെ ഇപ്പോൾ 32 യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടത്രെ.
തേനീച്ച വളർത്തുന്നതിന് ഹോർട്ടികോർപ്പുമായി സഹകരിച്ചാണു പരിശീലനവും മറ്റും നൽകുന്നത്. 300 കൃഷിക്കാർ ഇപ്പോൾ ഈ പദ്ധതിയിലുണ്ട്. ഫിഷറീസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ചുകൊണ്ട് ശുദ്ധജല മത്സ്യവും അലങ്കാര മത്സ്യവും വളർത്തുന്നതിനുള്ള പരിശീലനം നൽകുന്നു. ഫെയ്സിൽ നിന്നുതന്നെ മീൻകുഞ്ഞുങ്ങളെയും തീറ്റയും ലഭ്യമാക്കും. മാർക്കറ്റും ഫെയ്സ് ഒരുക്കുന്നു.
കൂരാളിയിലെ ഇക്കോഷോപ്പിന്റെ ഒരു വശത്തായി വെള്ളംനിറച്ച വാർക്ക റിംഗുകൾ സ്ഥാപിച്ചിട്ടുണ്ട്. കൃഷിക്കാർക്ക് മീനുകളെ ഇതിൽ നിക്ഷേപിക്കാം. ഉപഭോക്താവിനു മീനിനെ തെരഞ്ഞെടുക്കാം. മീൻ വൃത്തിയാക്കിക്കൊടുക്കുന്നതിനും സൗകര്യമുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഫെയ്സ് ഇടപെട്ട് കൃഷിക്കാരനു വായ്പകളും ലഭ്യമാക്കുന്നുണ്ട്. പൈകയിലെ ഫെഡറൽ ബാങ്ക്, ഇളംകുളം സഹകരണ ബാങ്ക്, എലിക്കുളം അർബൻ സഹകരണ സംഘം എന്നിവ സഹകരിക്കുന്നുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധങ്ങളായ സ്കീമുകളും ഈ പദ്ധതികളുമായി സംയോജിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് മുൻകൈയെടുക്കുന്നു. ജില്ലയിലെ ഏറ്റവും മികച്ച ജൈവപഞ്ചായത്തിനുള്ള കൃഷി വകുപ്പിന്റെ അവാർഡ് എലിക്കുളത്തിനായിരുന്നു. നാമാവശേഷമായ നെൽകൃഷി 14 ഹെക്ടറിലേയ്ക്കു വ്യാപിപ്പിച്ചു. എലിക്കുളം റൈസ് എന്ന ബ്രാൻഡിൽ അരി ഇറക്കുന്നതിന് ഒരു മിനിറൈസ് മിൽ സ്ഥാപിക്കാനുള്ള പ്രോജക്ട് പഞ്ചായത്ത് എടുത്തിട്ടുണ്ട്.
കപ്പ ഉണക്കുന്നതിന് കർഷക സൊസൈറ്റികൾക്ക് ഡ്രയർ നൽകുന്നതിനുള്ള പ്രോജക്ടും എടുത്തിട്ടുണ്ട്. എലിക്കുളം ഒരു തുടർച്ചയാണ്. ഞാൻ സന്ദർശിച്ചപ്പോൾ ജനകീയാസൂത്രണകാലം മുതലുള്ള എല്ലാ മുൻപഞ്ചായത്തു പ്രസിഡന്റുമാരും ചില സന്നദ്ധപ്രവർത്തകരും സന്നിഹിതരായിരുന്നു.അവരൊക്കെ ഇന്നും ഫെയ്സും അതുപോലുള്ള പ്രവർത്തനങ്ങളുമായി സഹകരിച്ചു മുന്നോട്ടുപോകുന്നു. ചിലരെക്കുറിച്ചു പിന്നീട് എഴുതുന്നുണ്ട്. എസ്. ഷാജിയാണ് ഫെയ്സിന്റെ പ്രസിഡന്റ്. #ജനകീയാസൂത്രണജനകീയചരിത്രം
https://www.facebook.com/Malayalivartha























