വിമര്‍ശനങ്ങള്‍ക്കും വിമര്‍ശകര്‍ക്കും അതിരൂക്ഷ ഭാഷയില്‍ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ; ഇവിടെ ഒരു പെട്ടിക്കട പോലും തുടങ്ങാന്‍ പാടില്ലെന്ന് തീരുമാനിച്ചവനാണ് താനെന്ന് അന്‍വര്‍!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയർന്നുവരുന്ന വിമര്‍ശനങ്ങള്‍ക്കും വിമര്‍ശകര്‍ക്കും അതിരൂക്ഷ ഭാഷയില്‍ മറുപടി നല്‍കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പി.വി. അന്‍വര്‍ എം.എല്‍.എ. മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് കുട്ടികുരങ്ങനെ പോലെ ആണെന്നും ജോയിക്ക് ഡി.സി.സി. ഓഫീസ് അടിച്ചു വാരാന്‍ പോലും യോഗ്യത ഇല്ലെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ 1992ല്‍ പറവൂരില്‍ മണി ചെയിന്‍ തട്ടിപ്പ് നടത്തിയ ആളാണെന്നും അഡ്വ: ജയശങ്കര്‍ അടക്കമുള്ള നിരീക്ഷകര്‍ പരനാറികള്‍ ആണെന്നും അന്‍വര്‍ അധിക്ഷേപിക്കുകയുണ്ടായി.
ആഫ്രിക്കയിലെ സിയാറ ലിയോണില്‍ നിന്നെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍. 'നാടുകാണി ചുരം കയറി പോകുമ്ബോള്‍ മൂന്ന് നാല് വളവ് കഴിഞ്ഞാല്‍ കുരങ്ങമ്മാരെ കാണാം. അതില്‍ കുറേ കുട്ടിക്കുരങ്ങന്മാരെ കാണാം. അത്തരത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ചുവാരാന്‍ യോഗ്യതയില്ലാത്ത ഒരുത്തന്‍ അധ്യക്ഷ പദവിയില്‍ ഇരിക്കുമ്ബോള്‍ അതും പറയും അതിന്റെ അപ്പുറവും പറയും,' എന്നും അന്‍വര്‍ പറഞ്ഞു.
'1992ല്‍ പറവൂരില്‍ മണി ചെയിന്‍ തട്ടിപ്പ് നടത്തിയ ആളാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്. ഇതിന്‍്റെ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. സതീശന്‍ പറഞ്ഞ അറപ്പുളവാക്കുന്ന വാക്കുകളൊന്നും ഞാന്‍ പറയുന്നില്ല. ഒരു ജനപ്രതിനിധി ആയത് കൊണ്ട് എല്ലാം സഹിക്കണം എന്നില്ല. ചില പരനാറികള്‍ പറയുന്ന തെമ്മാടിത്തരം സഹിച്ച് നില്‍ക്കാനാകില്ല', അഡ്വ. ജയശങ്കര്‍, ഷാജഹാന്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു അന്‍വർ അധിക്ഷേപിച്ചത്.
'കേരളം ഞാന്‍ പൂര്‍ണ്ണമായും വിട്ടു. തടയണ പൊളിക്കുകയോ വീണ്ടും കെട്ടുകയോ എന്ത് വേണമെങ്കിലും ചെയ്യാം. ഈ മണ്ണില്‍ രാഷ്ട്രീയവും വ്യക്തിത്വവും പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥതയും നിലനിര്‍ത്തി പ്രവര്‍ത്തിക്കണമെങ്കില്‍ ഒരു കച്ചവടവും ഇവിടെ പാടില്ലെന്ന് തീരുമാനിച്ചവനാണ് താന്‍. ഇവിടെ ഒരു പെട്ടിക്കട നടത്താന്‍ പോലും പി.വി.അന്‍വര്‍ ഇനി ആഗ്രഹിക്കുന്നില്ല' - എന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.
അതോടൊപ്പം തന്നെ ബിസിനസ് ആവശ്യത്തിന് തുടരെ നാട്ടില്‍ നിന്നും പോവുന്ന പിവി അന്‍വര്‍ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായി മാറിരുന്നു. എംഎല്‍എക്കെതിരെ നടപടി എടുക്കണമെന്ന് പ്രതിപക്ഷം ഇതോടൊപ്പം ആവശ്യപ്പെടുകയുമുണ്ടായി. കഴിയില്ലെങ്കില്‍ പണി മതിയാക്കി പോകാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറയുകയുണ്ടായി. 15ാം കേരള നിയമസഭ 29 ദിവസങ്ങള്‍ ചേര്‍ന്നപ്പോള്‍ പി.വി അന്‍വര്‍ വെറും അഞ്ച് ദിവസം മാത്രമാണ് ഹാജരായതെന്ന് സെക്രട്ടറിയേറ്റ് നല്‍കിയ വിവരാവകാശ രേഖയിലൂടെ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha



























